ഇന്ത്യ-ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയ്ക്ക് വ്യാഴാഴ്ച തുടക്കം
യു.എ.ഇയിൽ നടന്ന ട്വന്റി-20 ലോകകപ്പിൽ സെമിഫൈനൽ കാണാതെ പുറത്താകേണ്ടിവന്ന ഇന്ത്യൻ ടീം സ്വന്തം മണ്ണിൽ ന്യൂസിലാൻഡിനെതിരെ നടന്ന ട്വന്റി-20 പരമ്പരയിലെ സമ്പൂർണവിജയത്തിന് ശേഷം ടെസ്റ്റ് പോരാട്ടങ്ങൾക്ക് ഒരുങ്ങുന്നു. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച കാൺപൂരിലാണ് തുടങ്ങുന്നത്.ഡിസംബർ മൂന്നുമുതൽ മുംബയ്‌യിലാണ് മൂന്നാം ടെസ്റ്റ്.
ലോകകപ്പിൽ സൂപ്പർ 12 റൗണ്ടിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ച ഇന്ത്യ ആദ്യ മത്സരത്തിൽ 10 വിക്കറ്റിന് പാകിസ്ഥാനോട് തോറ്റിരുന്നു.രണ്ടാം മത്സരത്തിൽ കിവീസായിരുന്നു എതിരാളികൾ.ആ കളിയിൽ എട്ടുവിക്കറ്റ് തോൽവിയാണ് ഇന്ത്യയെ കാത്തിരുന്നത്. തുടർന്നുള്ള മൂന്ന് മത്സരങ്ങൾ ജയിച്ചിട്ടും സെമിയിലെത്താതെ മടങ്ങിയ ഇന്ത്യയുടെ പുതിയ തുടക്കമായിരുന്നു കിവീസിനെതിരായ ട്വന്റി-20പരമ്പര.
വിരാട് കൊഹ്‌ലിക്ക് പകരം രോഹിത് ശർമ്മ ചെറുഫോർമാറ്റിൽ സ്ഥിരം നായകനായത് ഈ പരമ്പരയിലൂടെയാണ്. രവി ശാസ്ത്രിയ്ക്ക് പകരം എല്ലാഫോർമാറ്റിലേക്കും രാഹുൽ ദ്രാവിഡ് പരിശീലകനായി സ്ഥാനമേറ്റതും ഈ പരമ്പരയിലൂടെയാണ്. ഇരുവർക്കുമൊപ്പം ഹർഷൽ പട്ടേൽ,വെങ്കിടേഷ് അയ്യർ, എന്നിവർക്ക് അരങ്ങേറാനും യുസ്‌വേന്ദ്ര ചഹൽ,ശ്രേയസ് അയ്യർ തുടങ്ങിയവർക്ക് തിരിച്ചുവരാനും അവസരമൊരുങ്ങിയ പരമ്പര നേടാനായത് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. മറുവശത്ത് ലോകകപ്പ് ഫൈനൽവരെയെത്തി വീണതിന്റെ ക്ഷീണവുമായെത്തിയ കിവീസ് ഈ പരമ്പരയ്ക്ക് വലിയ പ്രാധാന്യം നൽകിയില്ല. സ്ഥിരം നായകൻ കേൻ വില്യംസണിന് ടെസ്റ്റിലേക്ക് വേണ്ടി ട്വന്റി-20യിൽ വിശ്രമം നൽകുകയായിരുന്നു അവർ. ആദ്യ രണ്ട് മത്സരങ്ങളിലും നയിച്ച ടിം സൗത്തിക്കും അവസാന മത്സരത്തിൽ വിശ്രമം നൽകി.
ജൂണിൽ ഇംഗ്ളണ്ടിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടിയവരാണ് കിവീസുകാർ. സ്വന്തം മണ്ണിൽ വച്ചാണെങ്കിൽക്കൂടി അവരോട് പ്രതികാരം ചെയ്യാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |