കാൺപൂർ: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം സ്പിന്നർ അക്ഷർ പട്ടേലിന്റെ നേതൃത്വത്തിൽ ടീം ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവ്. വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസ് എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ന്യൂസിലൻഡ് 296 റൺസിന് ആൾഔട്ടായി.അഞ്ച് വിക്കറ്റുമായി കളം നിറഞ്ഞ അക്ഷർ പട്ടേലാണ് കിവി ബാറ്റിംഗ് നിരയുടെ തകർച്ചയുടെ കാരണക്കാരൻ. നേരത്തെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 345 റൺസ് നേടിയിരുന്നു. 49 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ ഇന്നലെ സ്റ്റമ്പെടുക്കുമ്പോൾ 1 വിക്കറ്റ് നഷ്ടത്തിൽ 14റൺസ് എടുത്തിട്ടുണ്ട്. ശുഭ് മാൻ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്കക്ക് നഷ്ടമായത്. ജാമീസണാണ് വിക്കറ്റ്. ഇന്ത്യയ്ക്കാകെ ഇപ്പോൾ 63 റൺസിന്റെ ലീഡുണ്ട്.
രാവിലെ അക്ഷറിനൊപ്പം മൂന്ന് വിക്കറ്റെടുത്ത ആർ.അശ്വനും കിവികളെ കൂട്ടിലടയ്ക്കാൻ പ്രധാനപങ്കുവഹിച്ചു. ന്യൂസിലൻഡ് സ്കോർ 151ൽ വച്ച് യംഗിനെ (89) പകരക്കാരനായിറങ്ങിയ വിക്കറ്റ് കീപ്പർ ശ്രീകർ ഭരതിന്റെ കൈയിൽ എത്തിച്ച് അശ്വിനാണ് കിവി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 214 പന്ത് നേരിട്ട യംഗ് 15 ഫോറും നേടി. പകരമെത്തിയ ക്യാപ്ടൻ കേൻ വില്യംസൺ (18) പിടിച്ച് നിൽക്കുമെന്ന് തോന്നിച്ചെങ്കിലും ഉമേഷ് യാദവ് ബ്രേക്ക് ത്രൂ നൽകി. ഉമേഷ് വില്യംസണെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു, റോസ് ടെയ്ലറെ (11) ഭരതിന്റെ കൈയിൽ എത്തിച്ചാണ് അക്ഷർ തുടങ്ങിയത്.പിന്നാലെ ഹെൻറി നിക്കോളാസിനെ ( 2) അക്ഷർ വിക്കറ്റിന് മുന്നിൽ കുടുക്കി. സെഞ്ച്വറിയിലേക്ക് അടുക്കുകയായിരുന്ന ഓപ്പണർ ടോം ലതാമിനെ (95) അക്ഷറിന്റെ പന്തിൽ ഭരത് സ്റ്റമ്പ് ചെയ്തതോടെ 227/5 എന്ന നിലയിലായി ന്യൂസിലൻഡ്. 282 പന്ത് നേരിട്ട ലതാം10 ഫോർ നേടി. 13 റൺസെടുത്ത രചിൻ രവീന്ദ്രയെ ജഡേജ പുറത്താക്കി. 94 പന്ത് നേരിട്ട വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടലിനെ (13) അക്ഷർ ക്ലീൻബൗൾഡാക്കി. പിന്നീടുള്ളവരിൽ ടിം സൗത്തിയെ അക്ഷറും ജാമനീസണേയും സോമർവില്ലെയേയും (5) അശ്വിനും പുറത്താക്കി. അജാസ് പട്ടേൽ (5) പുറത്താകാതെ നിന്നു.
കെയ്ൽ ജാമീസൺ 75 പന്ത് നേരിട്ട് 23 റൺസെടുത്ത് കുറച്ച് നേരം പിടിച്ചു നിന്നു.
രണ്ടാം ഇന്നിംഗ്സിൽ 5 ഓവറാണ് ഇന്ത്യ ബാറ്റ് ചെയ്തത്. ആദ്യ ഇന്നിംഗ്സിൽ അർദ്ധ സെഞ്ച്വറി നേടിയ ഗില്ലിനെ (1) ഇന്നലെ നിലയുറപ്പിക്കും മുൻപേ ജാമീസൺ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. മായങ്ക് അഗർവാളും (4), ചേതേശ്വർ പുജാരയും (9) ആണ് സ്റ്റമ്പെടുക്കുമ്പോൾ ക്രീസിൽ.
സാഹയ്ക്ക് പകരം
ഭരത് എത്തി
വൃദ്ധിമാൻ സാഹയ്ക്ക് പകരം ഇന്നലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ശ്രീകർ ഭരതാണ് എത്തിയത്. രരണ്ടാം ദിനം സാഹയുടെ കഴുത്തിന് പരിക്കേറ്റതിനാലാണ് ഇന്നലെ ശ്രീകർ ഭരത് വിക്കറ്റ് കീപ്പറായി എത്തിയത്. സാഹയുടെ കഴുത്തിന് നീർക്കെട്ടുണ്ടെന്നും മെഡിക്കൽ സംഘം അദ്ദേഹത്തെ ചികിത്സിച്ചു കൊണ്ടിരിക്കുകയാണെന്നും ബി.സി.സി.ഐ അറിയിച്ചു. 37 കാരനായ സാഹയ്ക്ക് കരിയറിലുടനീളം പരിക്ക് വില്ലനായിട്ടുണ്ട്. റിഷഭ് പന്തിന് വിശ്രമം അനുവദിച്ചതിനാലാണ് സാഹയ്ക്ക് ഒന്നാം ടെസ്റ്റിൽ അവസരം ലഭിച്ചത്. എന്നാൽ ബാറ്റിംഗിൽ അദ്ദേഹം ഒരുറൺസെടുത്ത് പുറത്തായി നിരാശപ്പെടുത്തി. അതേസമയം കിട്ടിയ അവസരം മുതലാക്കിയ ഭരത് രണ്ട് ക്യാച്ചും ഒരു സ്റ്റമ്പിംഗുമായി ഇന്നലെ വിക്കറ്റിന് പിന്നിൽ തിളങ്ങി. ഭരത് ആദ്യമായാണ് ഇന്ത്യൻ ജേഴ്സിയിൽ കളത്തിലിറങ്ങുന്നത്.
അശ്വിനും അമ്പയർ നിധിനും തമ്മിൽ
കളിക്കിടെ ഉടക്ക്
ഇന്നലെ ന്യൂസിലൻഡിന്റെ ഇന്നിംഗ്സിനിടെ ഇന്ത്യൻ സ്പിന്നർ ആർ.അശ്വിനും അമ്പയർ നിധിൻ മേനോനും തമ്മിൽ തർക്കമുണ്ടായി.അശ്വിൻ ബാൾ റിലീസ് ചെയ്തതിന് ശേഷമുള്ള ഫോളോ ത്രൂവായിരുന്നു തർക്കത്തിന് കാരണമായത്.
അശ്വിന്റെ ഫോളോത്രൂ ക്രീസിലോട്ട് കയറി ആയതിനാൽ ബാറ്റർ പന്ത് നേരിടുന്നത് അമ്പയർക്ക് കാണാനാകുന്നില്ല എന്നതായിരുന്നു പ്രശ്നമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഇത്തരത്തിൽ കാഴ്ച്ച മറക്കരുതെന്ന് അമ്പയർ പലവട്ടം അശ്വിനോട് സംസാരിച്ചു.
എന്നാൽ ഫോളോ ത്രൂവിൽ മാറ്റം വരുത്താൻ അശ്വിൻ തയ്യാറായില്ല. പിച്ചിലെ ഡെയ്ഞ്ചർ ഏരിയയിൽ അല്ല അശ്വിന്റെ ഫോളോ ത്രൂ വരുന്നത്.
നിയമം അനുസരിച്ചാണ് താൻ പന്തെറിയുന്നത് എന്ന നിലപാടായിരുന്നു അശ്വിന്റേത്. തർക്കത്തിനു ശേഷവും അശ്വിൻ പഴയ രീതിയിൽ തന്നെയാണ് ബൗളിംഗ് തുടർന്നത്. തർക്കമുണ്ടായതോടെ ഇന്ത്യൻ ക്യാപ്ടൻ അജിങ്ക്യ രഹാനെ പ്രശ്നത്തിൽ ഇടപെട്ടു.
അതേസമയം അമ്പയറിന്റെ കാഴ്ച്ച തടസ്സപ്പെടുത്തുന്നതല്ല പ്രശ്നമെന്നും നോൺസ്ട്രൈക്കേഴ്സ് എൻഡിലുള്ള ബാറ്റർക്ക് തടസം സൃഷ്ടിച്ചതിനാലാണ് അമ്പയർ ഇടപെട്ടതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |