SignIn
Kerala Kaumudi Online
Thursday, 25 April 2024 2.56 PM IST

കടിച്ചുതൂങ്ങിക്കിടന്ന് കിവീസ്

cricket

ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയ 'വെളിച്ചം' നിഷേധിച്ച് ന്യൂസിലാൻഡ്

അവസാന ദിവസം കിവീസ് ആൾഒൗട്ടാവാതെ പിടിച്ചുനിന്നു, വെളിച്ചക്കുറവും ഇന്ത്യയ്ക്ക് വിനയായി

കാൺപുർ : അവസാന ദിവസം അവസാന പന്തുവരെ ഇരുളും വെളിച്ചവും ആവേശവും സമ്മർദ്ദവുമൊക്കെ മാറിമാറി കളിച്ച ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടെസ്റ്റ് സമനിലയിൽ പിരിഞ്ഞു. ആൾഒൗട്ടാവുന്നതിന് ഒരു വിക്കറ്റ് മാത്രം അകലെ കടിച്ചുതൂങ്ങിക്കിടന്നാണ് കിവികൾ രണ്ട് മത്സരപരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയിലാക്കിയത്. കാൺപുരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ വെളിച്ചക്കുറവുമൂലം നിർബന്ധിത ഓവറുകൾ മാത്രം പൂർത്തിയാക്കി നേരത്തേ കളി തീർത്തതും ഇന്ത്യയ്ക്ക് വിനയായി.

കാൺപുരിൽ ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 345ന് ആൾഒൗട്ടായി. മറുപടിയായി കിവീസിന് 296 റൺസാണ് നേടാനായത്. തുടർന്ന് ഇന്ത്യ രണ്ടാം ഇംഗ്സ് ഇന്ത്യ 234/7ൽ ഡിക്ളയർ ചെയ്തു. രണ്ടാം ഇന്നിംഗ്സിലെ വിജയലക്ഷ്യമായ 284 തേടിയിറങ്ങിയ കിവീസിന് നാലാം ദിനം ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഇന്നലെ 4/1 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാനിറങ്ങിയ കിവീസ് 98 ഓവറിൽ 165/9 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്.

ഓപ്പണറായി ഇറങ്ങി 55-ാം ഓവർ വരെ ക്രീസിൽ നിന്ന് അർദ്ധസെഞ്ച്വറി (52) നേടിയ ടോം ലതാം,നൈറ്റ് വാച്ച്മാനായിറങ്ങി 36 റൺസ് നേടിയ സോമർവിൽ,24 റൺസ് നേടിയ നായകൻ കേൻ വില്യംസൺ,അരങ്ങേറ്റ ടെസ്റ്റിൽ 91 പന്തുകൾ നേരിട്ട് നേടിയ 18 റൺസുമായി അവസാന ഓവർവരെ ഇന്ത്യൻ സ്പിന്നർമാർക്കെതിരെ പൊരുതിനിന്ന ഇന്ത്യൻ വംശജൻ രചിൻ രവീന്ദ്ര എന്നിവരാണ് കിവീസിനെ ജീവന്മരണ പോരാട്ടത്തിലൂടെ സമനിലയിലെത്തിച്ചത്. അവസാന വിക്കറ്റിൽ ഒമ്പത് ഓവറുകളാണ് രചിൻ രവീന്ദ്രയും മറ്റൊരു ഇന്ത്യൻ വംശജൻ അജാസ് പട്ടേലും ഇന്ത്യൻ ബൗളർമാരുടെ ക്ഷമ പരീക്ഷിച്ച് പിടിച്ചുനിന്നത്.

നാലുവിക്കറ്റുമായി രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുമായി രവിചന്ദ്രൻ അശ്വിനും ഒരോ വിക്കറ്റ് വീഴ്ത്തി ഉമേഷും അക്ഷർ പട്ടേലും ഇന്ത്യയ്ക്ക് വേണ്ടി പരമാവധി പയറ്റിനോക്കി.രണ്ടാം വിക്കറ്റിൽ ലതാമും സോമർവിലും ചേർന്ന് 76 റൺസ് കൂട്ടിച്ചേർത്തപ്പോൾ ഒരു ഘട്ടത്തിൽ കിവീസ് 79/1 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് 155/9 എന്ന സ്ഥിതിയിലേക്ക് എത്തിക്കാൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞു. പക്ഷേ പത്താം വിക്കറ്റ് മാത്രം ഇന്ത്യയിൽ നിന്ന് അകന്നുനിന്നു.ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറിയും (105), രണ്ടാം ഇന്നിംഗ്സിൽ അർദ്ധസെഞ്ച്വറിയും (65) നേടിയ ഇന്ത്യൻ അരങ്ങേറ്റ താരം ശ്രേയസ് അയ്യരാണ് മാൻ ഒഫ് ദ മാച്ച്.

രണ്ടാം ടെസ്റ്റ് ഡിസംബർ മൂന്നിന് വാങ്കഡെ സ്റ്റേഡിയത്തിൽ തുടങ്ങും. സ്ഥിരം നായകൻ വിരാട് കൊഹ്‌ലി ഈ മത്സരത്തിൽ മടങ്ങിയെത്തും.

അശ്വിൻ മൂന്നാമത്

കാൺപുരിലെ ഇരു ഇന്നിംഗ്സുകളിലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറായി. ഇന്നലെ 419 വിക്കറ്റുകൾ തികച്ച അശ്വിൻ 417 വിക്കറ്റ് നേടിയിരുന്ന ഹർഭജൻ സിംഗിനെയാണ് മറികടന്നത്. 619 വിക്കറ്റുകൾ നേടിയ അനിൽ കുംബ്ളെ, 434 വിക്കറ്റുകൾ നേടിയ കപിൽ ദേവ് എന്നിവർ മാത്രമാണ് ഇനി അശ്വിന് മുന്നിലുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.