ബ്രിസ്ബേൺ: ആഷസ് ഒന്നാം ടെസ്റ്രിൽ മൂന്നാം ദിനത്തെ കളിയവസനാക്കുമ്പോൾ ആസ്ട്രേലിയക്കെതിരെ വേരുറപ്പിച്ച് ഇംഗ്ലണ്ട്. ഇന്നലെ സ്റ്രമ്പെടുക്കുമ്പോൾ ക്യാപ്ടൻ ജോ റൂട്ടിന്റേയും ഡേവിഡ് മലന്റെയും ബാറ്രിംഗ് മികവിൽ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 2വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് എടുത്തിട്ടുണ്ട്. ആസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് ലീഡിനെക്കാൾ 58 റൺസ് മാത്രം പിന്നിലാണ് ഇംഗ്ലണ്ട്. നേരത്തേ 343/7 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ആസ്ട്രേലിയ 425 റൺസിന് ആൾഔട്ടായിരുന്നു.സ്കോർ: ഇംഗ്ലണ്ട് 147/10, 220/2. ആസ്ട്രേലിയ 425/10.
278 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണർമാരായ റോറി ബേൺസിന്റെയും (13), ഹസീീബ് ഹമീദിന്റേയും (27) വിക്കറ്റുകളാണ് ഇന്നലെ നഷ്ടമായത്. തുടർന്ന് ക്രീസിൽ ഒന്നിച്ച റൂട്ടും മലനും തകർപ്പൻ ചെറുത്തു നിൽപ്പുമായി ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു. 61/2 എന്ന നിലയിൽ ക്രീസിൽ ഒന്നിച്ച ഇരുവരും ഭേദിക്കപ്പെടാത്ത മൂന്നാം വിക്കറ്റിൽ 159 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. റൂട്ട് 158 പന്തിൽ 86 റൺസും മലൻ 177പന്തിൽ 80 റൺസും നേടിയിട്ടുണ്ട്. ഇരുവരും 10 ഫോർ വീതം നേടി.
തലേന്നത്തെ സ്കോറിനോട് 82 റൺസു കൂടി കൂട്ടിച്ചേർത്താണ് ആസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ ഓൾഔട്ടായത്. സെഞ്ചുറി വീരൻ ട്രാവിസ് ഹെഡിനൊപ്പം(152) 86 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ മിച്ചൽ സ്റ്റാർക്കിനെ (35) ബേൺസിന്റെ കൈയിലൊതുക്കി വോക്സ് ഇന്നലത്തെ ആദ്യ ഓസീസ് വിക്കറ്റ് വീഴ്ത്തി.
നാഥാൻ ലിയോണിനെ (15) വുഡ്ഡ് റോബിൻസണിന്റെ കൈയിലും എത്തിച്ചു.
150 കടന്നയുടൻ ഹെഡിനെ വോക്സ് ക്ലീൻബൗൾഡാക്കി ഓസീസ് ഇന്നിംഗ്സിന് തിരശ്ശലയിട്ടു. 148 ബാൾ നേരിട്ട് 14 ഫോറും 4 സിക്സും ഉൾപ്പെട്ടതാണ് ഹെഡിന്റെ ഇന്നിംഗ്സ്. ഹാസൽവുഡ് പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി റോബിൻസണും വുഡും മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഇംഗ്ലണ്ടിനായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കാഡ് ഇന്നലത്തെ ഇന്നിംഗ്സിലൂടെ മൈക്കേൽ വോണിനെ മറികടന്ന് റൂട്ട് സ്വന്തമാക്കി. റൂട്ട് ഈ വർഷം 1541 റൺസ് നേടിയിട്ടുണ്ട്. 2002ൽ വോൺ അടിച്ചെടുത്ത 1481 റൺസായിരുന്നു ഇതുവരെയുള്ള റെക്കാഡ്.
ആഷസ് ഗാലറിയിൽ വൈരം
മറന്നൊരു പ്രണയസാഫല്യം
ബ്രിസ്ബേൺ:ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടമാണ് ആസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പര. ഗാലറിയിൽ ആരാധകർപോലും ചേരിതിരിഞ്ഞാണിരിക്കുന്നത്. എന്നാൽ ഇതിനിടെ മൊട്ടിട്ടൊരു ഇംഗ്ലണ്ട് -ആസ്ട്രേലിയ പ്രണയത്തിന്റെ സാഫല്യത്തിന് ഇന്നലെ ഗാബയിലെ ഗാലറി സാക്ഷിയായി. ഇംഗ്ലണ്ട് ആരാധകരുടെ സംഘമായ ബാമി ആർമിയിൽ അംഗമായ റോബ് ഹെയ്ലും ആസ്ട്രേലിയക്കാരി നതാലി ബാക്കുമാണ് ഈ കഥയിലെ നായകനും നായികയും. ഇന്നലെ മത്സരത്തിനിടെ റോബ് നതാലിയോട് വിവാഹാഭ്യർത്ഥന നടത്തി. മറുപടിയായി വിവാഹത്തിന് നൂറുവട്ടം സമ്മതമറിയിച്ച് നതാലി റോബിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു.റോബ് കൈവശമുണ്ടായിരുന്ന വിവാഹമോതിരം നതാലിയെ അണിയിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ വീഡിയോ അതിവേഗം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി. 2017ലെ ആഷസ് പരമ്പരയ്ക്കിടെയാണ് ഇരുവരും ആദ്യമായി കാണുന്നതും പ്രണയത്തിലാകുന്നതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |