കൊച്ചി: ഏഴുവർഷത്തെ ഇടവേളയ്ക്കുശേഷം സംഘടിപ്പിക്കുന്ന വനിതാ ഫുട്ബാൾ ലീഗ് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് തുടക്കമാകും. ആറ് ക്ളബുകൾ മത്സരിക്കും. വിജയികൾക്ക് ഒരുലക്ഷംരൂപയും രണ്ടാംസ്ഥാനക്കാർക്ക് അരലക്ഷംരൂപയും സമ്മാനമായി ലഭിക്കും.
ഇന്നുമുതൽ ജനുവരി 24വരെ ദിവസവും വൈകിട്ട് ആറിന് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ജേതാക്കൾ ദേശീയലീഗിൽ മത്സരിക്കും. ഡബിൾലെഗ് ഫോർമാറ്റിലാണ് 30 മത്സരങ്ങളെന്ന് കേരള ഫുട്ബാൾ അസോസിയേഷൻ ഓണററി പ്രസിഡന്റ് കെ.എം.ഐ മേത്തർ, പ്രസിഡന്റ് ടോം ജോസ്, സെക്രട്ടറി പി. അനിൽകുമാർ എന്നിവർ അറിയിച്ചു.
ഗോകുലം കേരള എഫ്.സി, കേരള യുണൈറ്റഡ് എഫ്.സി, ലൂക്ക സോക്കർ ക്ളബ്, ട്രാവൻകൂർ റോയൽസ് എഫ്.സി, കടത്തനാട് രാജ എഫ്.സി, ഡോൺബോസ്കോ എഫ്.സി എന്നീ ടീമുകളാണ് മത്സരിക്കുക.
സാമ്പത്തികബാദ്ധ്യതകൾ മൂലമാണ് ഏഴുവർഷം വനിതാലീഗ് മുടങ്ങിയതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സ്കോർലൈൻ എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. കൂടുതൽ വനിതാക്ളബുകളുടെ രൂപീകരണത്തിന് ലീഗ് സഹായിക്കും. എ.എഫ്.സി ഏഷ്യൻ ക്ളബ്, അണ്ടർ 17 വനിതാ ലോകകപ്പ് എന്നിവയ്ക്ക് ഇന്ത്യ ആതിഥ്യം വഹിക്കുന്നതും വനിതാ ഫുട്ബാളിന് പ്രോത്സാഹനമാകുമെന്ന് അവർ പറഞ്ഞു.
സ്പോർട്ട് കാസറ്റ് ഇന്ത്യയുടെ യൂട്യൂബ് ചാനൽവഴി മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും.
വാർത്താസമ്മേളനത്തിൽ സിനിമാതാരം മാളവിക ജയറാം, സ്കോർലൈൻ സ്പോർട്സ് ലിമിറ്റഡ് ഡയറക്ടർ മിന്ന ജയേഷ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |