രാജ്കോട്ട് : വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്നലെ നടന്ന മത്സരത്തിൽ ഛത്തിസ്ഗഡിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച് കേരളം. ഗ്രൂപ്പ് ഘട്ടത്തിലെ നാലു മത്സരത്തിൽ കേരളത്തിന്റെ മൂന്നാം ജയമാണിത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തഛത്തിസ്ഗഡിനെ 46.2 ഓവറിൽ 189 റൺസിന് ആൾഒൗട്ടാക്കിയ ശേഷം കേരളം 34.3 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്‌ടത്തിൽ വിജയം കണ്ടെത്തുകയായിരുന്നു.
10 ഓവറിൽ 33 റൺസ് വിട്ടുകൊടുത്ത് 5 വിക്കറ്റെടുത്ത ഇടം കയ്യൻ സ്പിന്നർ സിജോമോൻ ജോസഫാണു ഛത്തിസ്ഗഡിനെകുറഞ്ഞ സ്കോറിൽ ഒതുക്കിയത്.
കേരളത്തിനായി ഓപ്പണമാരായ രോഹൻ എസ്. കുന്നുമ്മേലും മുഹമ്മദ് അസ്ഹറുദ്ദീനും 11.5 ഓവറിൽ 82 റൺസ് കൂട്ടിച്ചേർത്തത് വിജയത്തിന് അടിത്തറയിട്ടു. രോഹൻ 36 പന്തിൽ 6 ഫോർ അടക്കം 36 റൺസെടുത്തപ്പോൾ, അസ്ഹറുദ്ദീൻ 37 പന്തിൽ 5 ഫോറും ഒരു സിക്സും അടക്കം 45 റൺസടിച്ചു.
എന്നാൽ അടുത്തടുത്ത് ഇരുവരും പുറത്താകുകയും പിന്നാലെ നേരിട്ട ആദ്യ പന്തിൽത്തന്നെ ക്യാപ്ടൻ സഞ്ജു സാംസൺ ബൗൾഡാകുകയും ചെയ്തതോടെ കേരളം അൽപം പതറി. സച്ചിൻ ബേബി കൂടി പുറത്തായതോടെ 89–4 എന്ന സ്കോറിലെങ്കിലും സിജോമോൻ ജോസഫ് (30 പന്തിൽ 2 വീതം ഫോറും സിക്സും അടക്കം 27), വിനൂപ് മനോഹരൻ (72 പന്തിൽ 9 ഫോർ അടക്കം പുറത്താകാതെ 54), വിഷ്ണു വിനോദ് (21 പന്തിൽ ഒരു ഫോറും 2 സിക്സും അടക്കം പുറത്താകാതെ 26) എന്നിവരുടെ പോരാട്ടം കേരളത്തിന്റെ വിജയം ഉറപ്പിച്ചു.
കേരളം ഒന്നാമത്
ഈ വിജയത്തോടെ നാലു കളികളിൽനിന്ന് 12 പോയിന്റായ കേരളം എലീറ്റ് ഗ്രൂപ്പ് ഡിയിൽ മധ്യപ്രദേശിനെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്കുയർന്നു. ഇരു ടീമുകൾക്കും 12 പോയിന്റ് വീതം ഉണ്ടെങ്കിലും നെറ്റ് റൺറേറ്റിലെ മികവാണ് കേരളത്തെ തുണച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |