SignIn
Kerala Kaumudi Online
Thursday, 25 April 2024 5.03 AM IST

ഏറ്, തിരിച്ചേറ് ; ഇന്ത്യയ്ക്ക് ലീഡ്

india-cricket

സെഞ്ചൂറിയൻ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 327 റൺസിന് ആൾഒൗട്ട്

ദക്ഷിണാഫ്രിക്കയെ 197 റൺസിന് ആൾഒൗട്ടാക്കി ഇന്ത്യ

ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സിൽ 134 റൺസ് ലീഡ്

രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 16/1

സെഞ്ചൂറിയൻ : മഴയെടുത്ത രണ്ടാം ദിവസത്തിന് ശേഷം സെഞ്ചൂറിയനിൽ പേസ് ബൗളർമാരുടെ തേരോട്ടം. മൂന്നാം ദിവസമായ ഇന്നലെ 272/3 എന്ന സ്കോറിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ഇന്ത്യയെ ദക്ഷിണാഫ്രിക്ക 327ൽ ആൾഒൗട്ടാക്കിയപ്പോൾ ഇന്ത്യൻ പേസർമാരും മോശമാക്കിയില്ല. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 197 റൺസിൽ അവസാനിപ്പിച്ച് ഇന്ത്യ 134 റൺസ് ലീഡ് സ്വന്തമാക്കി. മൂന്നാം ദിനത്തിലെ അവസാന സമയത്ത് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസിലെത്തിയിട്ടുണ്ട്.ഇപ്പോൾ146 റൺസിന് മുന്നിലാണ് ഇന്ത്യ.

അഞ്ചുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറയും ശാർദൂൽ താക്കൂറും ഒരു വിക്കറ്റ് വീഴ്ത്തിയ സിറാജും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.ആദ്യ സ്പെല്ലിനിടെ പരിക്കേറ്റിരുന്ന ബുംറ തിരിച്ചെത്തി ഒരു വിക്കറ്റ് കൂടി വീഴ്ത്തിയതും ഇന്ത്യയ്ക്ക് ആശ്വാസമായി. അർദ്ധസെഞ്ച്വറി നേടിയ ടെംപ ബൗമയ്ക്ക് മാത്രമാണ് ഇന്ത്യൻ പേസ് ആക്രമണം അൽപ്പമെങ്കിലും തടുക്കാനായത്.

ഇന്നലെ 55 റൺസെടുക്കുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കക്കാർ ഇന്ത്യയുടെ അവശേഷിച്ച ഏഴുവിക്കറ്റുകൾ പിഴുതെടുത്തത്. ആറുവിക്കറ്റ് തികച്ച പേസർ ലുംഗി എൻഗിഡിയും മൂന്ന് വിക്കറ്റുമായി കാഗിസോ റബാദയും ആക്രമണത്തിന് നേതൃത്വം നൽകി. മാർക്കോ ജാൻസെന് ഒരു വിക്കറ്റ് ലഭിച്ചു. തലേന്നത്തെ സ്കോറിനോട് ഒരു റൺസ് കൂടിച്ചേർത്ത് 123 റൺസിലെത്തിയ കെ.എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്നലെ ആദ്യം നഷ്ടമായത്. 260 പന്തുകളിൽ 17 ഫോറും ഒരുസിക്സുമടിച്ച രാഹുൽ റബാദയുടെ പന്തിൽ കീപ്പർ ഡികോക്കിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. അർദ്ധ സെഞ്ച്വറിക്ക് രണ്ട് റൺസ് അകലെ രഹാനെയും മടങ്ങി.109 പന്തുകളിൽ ഒൻപത് ഫോറടിച്ച രഹാനെയെ എൻഗിഡിയാണ് കീപ്പറുടെ കയ്യിലെത്തിച്ചത്. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു.അശ്വിൻ(4),റിഷഭ് പന്ത് (8) എന്നിവർ 300 കടക്കും മുമ്പ് കളം വിട്ടു. ശാർദ്ദൂൽ താക്കൂർ (4),ഷമി(8),ബുംറ (14) എന്നിവർകൂടി പുറത്തായതോടെ ഇന്ത്യൻ ഇന്നിംഗ്സിന് കർട്ടൻ വീണു. 71 റൺസ് വഴങ്ങിയാണ് എൻഗിഡി ആറുവിക്കറ്റ് വീഴ്ത്തിയത്.

തുടർന്ന് പന്തെടുത്ത ഇന്ത്യൻ പേസർമാർ ദക്ഷിണാഫ്രിക്കയുടെ ഓപ്പണർമാരെ കാലുറപ്പിക്കാൻ അനുവദിക്കാതെ മടക്കി അയച്ചു. ആദ്യ ഓവറിൽ ഡീൻ എൽഗാറിനെ കീപ്പർ പന്തിന്റെ കയ്യിലെത്തിച്ച് ബുംറയാണ് ആദ്യ ബേക്ക് നൽകിയത്. പകരമിറങ്ങിയ കീഗൻ പീറ്റേഴ്സണിനെ(15) ക്ളീൻ ബൗൾഡാക്കിയാണ് ഷമി വേട്ടയ്ക്ക് തുടക്കമിട്ടത്. തുടർന്ന് എയ്ഡൻ മാർക്രമിന്റെ കുറ്റിയും (13) ഷമി പറപ്പിച്ചു.റാസി വാൻഡെർ ഡ്യൂസനെ(3) സിറാജ് രഹാനെയുടെ കയ്യിലെത്തിച്ചതോടെ ആതിഥേയർ 32/4 എന്ന നിലയിലായി.

തുടർന്ന് ഡികോക്കും(34) ടെംപ ബൗമയും(52) ചേർന്ന് 100 കടത്തി. എന്നാൽ 104 ലെത്തിയപ്പോൾ ശാർദ്ദൂൽ താക്കൂർ ഡികോക്കിനെ ബൗൾഡാക്കി.വിയാൻ മൗൾഡറും (12) ബൗമയും ഷമിക്ക് ഇരയായതോടെ ദക്ഷിണാഫ്രിക്ക 144/7 എന്ന നിലയിലായി.കാഗിസോ റബാദയ്ക്കൊപ്പം (25) ചെറുത്തുനിൽപ്പ് നടത്തിയ മാർക്കോ ജെൻസനെ (19) താക്കൂർ എൽ.ബിയിൽ കുരുക്കി.റബാദയെ പന്തിന്റെ കയ്യിലെത്തിച്ചാണ് ഷമി അഞ്ചുവിക്കറ്റ് തികച്ചത്. കേശവ് മഹാരാജിനെ രഹാനെയുടെ കയ്യിലെത്തിച്ച് ബുംറയാണ് അവസാന വിക്കറ്റ് സ്വന്തമാക്കിയത്.

രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് മായാങ്ക് അഗർവാളിനെയാണ് (4) നഷ്ടമായത്. രാഹുലും (5*) ശാർദ്ദൂൽ താക്കൂറു(4*)മാണ് സ്റ്റംപെടുക്കുമ്പോൾ ക്രീസിൽ.

200

ഇന്നലെ അഞ്ചുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് താണ്ടുന്ന ഇന്ത്യൻ ഇന്ത്യൻ പേസ് ബൗളറായി. തന്റെ 55-ാം ടെസ്റ്റിലാണ് ഷമി 200 വിക്കറ്റുകൾക്ക് ഉടമയായത്.50 ടെസ്റ്റുകളിൽ നിന്ന് കപിൽ ദേവും 54 ടെസ്റ്റുകളിൽ നിന്ന് ജവഗൽ ശ്രീനാഥും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. 37 ടെസ്റ്റുകളിൽ നിന്ന് 200ലെത്തിയ ആർ.അശ്വിനാണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ ബൗളർ.

100

ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 100 ഇരകളുടെ പുറത്താകലുകളിൽ പങ്കാളിയാകുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കാഡ് റിഷഭ് പന്ത് സ്വന്തമാക്കി.36 ടെസ്റ്റുകളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ ധോണിയുടെ റെക്കാഡാണ് 26-ാമത്തെ ടെസ്റ്റിൽ 100 തികച്ച് റിഷഭ് മറികടന്നത്. ടെംബ ബൗമയുടെ ക്യാച്ചെടുത്താണ് റിഷഭ് ഈ നേട്ടത്തിലെത്തിയത്. 100 ഇരകളെ ലഭിക്കുന്ന ആറാമത്തെ ഇന്ത്യൻ കീപ്പറാണ് റിഷഭ്. സെയ്ദ് കിർമാനി,കിരൺ മോറെ,നയൻ മോംഗിയ,വൃദ്ധിമാൻ സാഹ എന്നിവരാണ് ഈ നേട്ടത്തിലെത്തിയ മറ്റ് ഇന്ത്യൻ കീപ്പർമാർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, INDIA CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.