മൗണ്ട് മൗംഗാനൂയി: ന്യൂസിലാൻഡിനെതിരെ അവരുടെ നാട്ടിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ബംഗ്ളാദേശ്. ആദ്യ ഇന്നിംഗ്സിൽ 328 റൺസിന് ആൾഒൗട്ടായിരുന്ന ന്യൂസിലാൻഡിനെതിരെ മൂന്നാം ദിവസമായ ഇന്നലെ കളി നിറുത്തുമ്പോൾ ബംഗ്ളാദേശ് ആറുവിക്കറ്റ് നഷ്ടത്തിൽ 401 റൺസ് എന്ന നിലയിലാണ്. 73 റൺസിന്റെ ലീഡാണ് സന്ദർശകർക്കുള്ളത്.
അർദ്ധസെഞ്ച്വറികൾ നേടിയ മഹ്മുദുൽ ഹസൻ ജോയ്(78), നജ്മുൽ ഹുസൈൻ ഷാന്റോ(64), നായകൻ മോമിനുൽ ഹഖ്(88), ലിട്ടൺ ദാസ് (86)എന്നിവരുടെ പോരാട്ടമാണ് ബംഗ്ളാദേശിനെ ലീഡിലെത്തിച്ചത്. മഹ്മുദുലും നജ്മുലും ചേർന്ന് രണ്ടാം വിക്കറ്റിൽ 103 റൺസിന്റെയും മോമിനലും ലിട്ടൺ ദാസും ചേർന്ന് അഞ്ചാം വിക്കറ്റിൽ 158 റൺസിന്റെയും കൂട്ടുകെട്ടുകൾ സൃഷ്ടിച്ചു. മൂന്നാം ദിനം കളി നിറുത്തുമ്പോൾ 11 റൺസെടുത്ത് യാസിർ അലിയും 20 റൺസുമായി മെഹ്ദി ഹസനും പുറത്താവാതെ നിൽക്കുന്നു.
ന്യൂസിലാൻഡിനുവേണ്ടി ട്രെന്റ് ബൗൾട്ടും നീൽ വാഗ്നറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നാലാം ദിനം പരമാവധി റൺസെടുക്കാനാകും ബംഗ്ലാദേശ് ശ്രമിക്കുക. പരമ്പരയിൽ ആകെ രണ്ട് ടെസ്റ്റ് മത്സരങ്ങളാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |