ദക്ഷിണാഫ്രിക്ക എതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി
പരമ്പര 1-1ന് സമനിലയിൽ ,മൂന്നാം ടെസ്റ്റ് 11 മുതൽ
ജോഹന്നാസ്ബർഗ് : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് തോൽവി. നാലാം ദിവസമായ ഇന്നലെ വിജയിക്കാൻ 122 റൺസ് കൂടി വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയെ ചായസമയം വരെ മഴ കാത്തിരുത്തിയെങ്കിലും പിന്നീട് വഴിമാറി. അവസാന രണ്ട് മണിക്കൂർ സമയത്തേക്ക് ബാറ്റ് ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചയദാർഢ്യത്തോടെ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു. 85 റൺസുമായി പൊരുതിയ നായകൻ ഡീൻ എൽഗാറിന്റെ അതിഗംഭീര പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്.
ഇതോടെ ദക്ഷിണാഫ്രിക്ക മൂന്ന് മത്സരപരമ്പര 1-1ന് സമനിലയിലാക്കി. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ 113 റൺസിനാണ് ജയിച്ചിരുന്നത്. മൂന്നാം ടെസ്റ്റ് ഈ മാസം 11ന് കേപ്ടൗണിൽ തുടങ്ങും.
രണ്ടാം ഇന്നിംഗ്സിൽ 240 റൺസ് വിജയ ലക്ഷ്യമായി നിശ്ചയിക്കപ്പെട്ട ആതിഥേയർ മൂന്നാം ദിനം കളി നിറുത്തുമ്പോൾ 118/2 എന്ന സ്കോറിലെത്തിയിരുന്നു. ഇന്നലെ ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയ എൽഗാറും റാസി വാൻ ഡെർ ഡെസനും (40) ചേർന്ന് 82 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്.54-ാം ഓവറിൽ ഷമി റാസിയെ പുറത്താക്കുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 65 റൺസ് മതിയായിരുന്നു. അർദ്ധസെഞ്ച്വറി കടന്ന് എൽഗാർ ക്രീസിലുണ്ടായിരുന്നത് ആതിഥേയർക്ക് ആവേശം പകർന്നു.ടെംപ ബറമയുടെപിന്തുണ കൂടിയായപ്പോൾ എൽഗാർ ആധികാരിക വിജയത്തിലേക്ക് ബാറ്റുവീശി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 202 റൺസിന് ആൾഒൗട്ടായിരുന്നു. കെ.എൽ രാഹുൽ (50)അർദ്ധസെഞ്ച്വറി നേടി.
ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ നേടിയത് 229 റൺസാണ്.ശാർദ്ദൂൽ താക്കൂർ ഏഴുവിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിൽ പുജാര(53),രഹാനെ(58),വിഹാരി (40) എന്നിവരുടെ മികവിൽ ഇന്ത്യ 266ലെത്തി.
തുടർന്നാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യമായി 240 റൺസ് നിശ്ചയിക്കപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |