ലോക ക്രിക്കറ്റിലെ രണ്ട് വലിയ താരങ്ങളാണ് കഴിഞ്ഞ വാരം വിരമിക്കൽ പ്രഖ്യാപിച്ചത്. പാകിസ്ഥാന്റെ മുൻ നായകൻ മുഹമ്മദ് ഹഫീസും ന്യൂസിലാൻഡിന്റെ മുൻ നായകൻ റോസ് ടെയ്ലറും. തങ്ങളുടെ കരിയറിന്റെ പീക്ക് ടൈമിൽ ടീമിനെ തോളിലേറ്റിയവരാണ് ഇരുവരും. ഹഫീസ് ആൾറൗണ്ടർ കൂടിയാണെങ്കിൽ ഏത് ഫോർമാറ്റിലും ക്ളാസിക് ശൈലിയിൽ ബാറ്റ് വീശാൻ കഴിയുന്ന പ്രതിഭയാണ് ടെയ്ലർ. കഴിഞ്ഞ പതിറ്റാണ്ടിൽ ഒരു ടീമെന്ന നിലയിലെ ന്യൂസിലാൻഡിന്റെ കുതിപ്പിന് പിന്നിൽ ടെയ്ലർ തുന്നിച്ചേർത്ത ഇന്നിംഗ്സുകൾ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ഹാപ്പി എൻഡിംഗ് ഹഫീസ്
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കുന്നത് തുടരുമെന്ന് ഹഫീസ് മുഹമ്മദ് ഹഫീസ് അറിയിച്ചിട്ടുണ്ട്. 18 വർഷം നീണ്ട കരിയറിനാണ് 41-കാരനായ താരം കർട്ടനിടുന്നത്. കഴിഞ്ഞ വർഷം യു.എ.ഇയിൽ നടന്ന ട്വന്റി -20 ലോകകപ്പിലാണ് ഹഫീസ് അവസാനമായി പാക് ജേഴ്സിയിൽ കളിച്ചത്.
പാക് ടീമിനായി 55 ടെസ്റ്റുകളും 218 ഏകദിനങ്ങളും 119 ട്വന്റി -20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലാകെ 12,780 റൺസ് അടിച്ചുകൂട്ടിയുണ്ട്. 2018-ൽ ടെസ്റ്റിൽ നിന്ന് വിരമിക്കുന്നതായി ഹഫീസ് പ്രഖ്യാപിച്ചിരുന്നു.
2003-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഹഫീസ് 218 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്.
11 സെഞ്ച്വറികളും 38 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെ 6614 റൺസും 139 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
119 ട്വന്റി -20കളിൽ നിന്ന് 2514 റൺസും 61 വിക്കറ്റും നേടി.
55 ടെസ്റ്റുകളിൽ നിന്ന് 10 സെഞ്ച്വറികൾ ഉൾപ്പെടെ 3652 റൺസാണ് സമ്പാദ്യം.
32 തവണ ഇന്റർനാഷണൽ മത്സരങ്ങളിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയിട്ടുള്ള ഹഫീസ് ഇക്കാര്യത്തിൽ പാക്ക് താരങ്ങളിൽ നാലാമനാണ്.
തുന്നലവസാനിപ്പിച്ച് ടെയ്ലർ
ന്യൂസിലാൻഡിൽ വച്ച് നടക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിലൂടെയാണ് ടെയ്ലർ ടെസ്റ്റിൽ നിന്ന് വിരമിക്കുന്നത്. പിന്നാലെ ആസ്ട്രേലിയ, നെതർലൻഡ്സ് ടീമുകൾക്കെതിരേ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുത്ത ശേഷം ഏകദിനത്തിൽ നിന്നും വിരമിക്കും. കിവീസ് ബാറ്റിംഗ് നിരയിലെ വിശ്വസ്തനായ ടെയ്ലർ 17വർഷത്തെ കരിയറിനാണ് തിരശീല വീഴ്ത്തുന്നത്. 37 കാരനായ ടെയ്ലറുടെ അവസാന അന്താരാഷ്ട്ര മത്സരം ഏപ്രിൽ നാലിന് ഹാമിൽട്ടണിൽ വെച്ചായിരിക്കും.
ന്യൂസിലാൻഡിനുവേണ്ടി ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവുമധികം റൺസ് നേടിയ താരമാണ് ടെയ്ലർ. 2006-ലാണ് ആദ്യമായി കിവീസ് കുപ്പായമണിഞ്ഞത്.
110 ടെസ്റ്റുകളിൽ നിന്ന് 44.36 ശരാശരിയിൽ 7585 റൺസാണ് സമ്പാദ്യം. 19 സെഞ്ച്വറികൾ . ഉയർന്ന സ്കോർ 290.
233 ഏകദിനങ്ങളിൽ നിന്ന് 48.18 ശരാശരിയിൽ 8576 റൺസെടുത്തിട്ടുണ്ട്. 21 സെഞ്ച്വറികൾ.
ന്യൂസിലാൻഡിനുവേണ്ടി ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ച്വറി നേടിയത് ടെയ്ലറാണ്. 181 ഉയർന്ന സ്കോർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |