കൊച്ചി: കേരളത്തിന്റെ സന്തോഷ് ട്രോഫി താരങ്ങൾ മുഖാമുഖമെത്തിയ കേരള പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരം സമനിലയിൽ കരുങ്ങി. നിലവിലെ റണ്ണേഴ്‌സ് അപ്പായ കെ.എസ്.ഇ.ബിയും കേരള യുണൈറ്റഡ് എഫ്.സിയും ഓരോ ഗോൾവീതം നേടി. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന ബി ഗ്രൂപ്പിലെ ആദ്യമത്സരം തുടക്കം മുതൽ ഒടുക്കം വരെ ആവേശം നിറഞ്ഞുനിന്നു. രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 59ാം മിനിറ്റിൽ ക്യാപ്റ്റൻ അർജുൻ ജയരാജിലൂടെ കേരള യുണൈറ്റഡ് ലീഡ് എടുത്തു. 72ാം മിനിറ്റിൽ കെ.എസ്.ഇ.ബിയുടെ മറുപടി ഗോളെത്തി. മുഹമ്മദ് പാറോകോട്ടിൽ നൽകിയ ഹെഡറിൽ നിന്ന് വിഗ്‌നേഷ് എം ലക്ഷ്യം കാണുകയായിരുന്നു. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് തുടങ്ങുന്ന എ ഗ്രൂപ്പ് ആദ്യ മത്സരത്തിൽ റിയൽ മലബാർ എഫ്.സി സാറ്റ് തിരൂരിനെ നേരിടും. കിക്കോഫ് വൈകിട്ട് 3.30ന്. കൊച്ചിയിൽ ഇന്ന് കളിയില്ല. അതേസമയം ലീഗിൽ കളിക്കാൻ അവസരം നൽകിയില്ലെന്നാരോപിച്ച് കെ.പി.എൽ ഉദ്ഘാടന മത്സരത്തിന് മുമ്പ് ഒരു വിഭാഗം പ്രതിഷേധവുമായി എത്തി. കോർപറേറ്റ് ലീഗാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധം വെറും പ്രഹസനം മാത്രമാണെന്നാണ് കെ.എഫ്.എ ഇതേക്കുറിച്ച് പ്രതികരിച്ചത്. ലീഗിലേക്കുള്ള പ്രവേശനത്തിന് താത്പര്യമുള്ള ക്ലബ്ബുകൾക്കായി യോഗ്യത റൗണ്ട് സംഘടിപ്പിപ്പോൾ അതിന് അപേക്ഷ പോലും നൽകാത്തവരാണ് ഇപ്പോൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും സമരത്തിന് പിന്നിൽ മറ്റു താത്പര്യങ്ങളാണെന്നും കെ.എഫ്.എ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |