ദക്ഷിണാഫ്രിക്കയെ 210റൺസിൽ ഓൾഔട്ടാക്കി ഇന്ത്യ
ജസ്പ്രീത് ബുംറയ്ക്ക് 5 വിക്കറ്റ്
കേപ്ടൗൺ: മൂന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ ഒന്നാം ഇന്നിംഗ്സിൽ 210 റൺസിന് ഓൾഔട്ടാക്കി ഇന്ത്യ 13 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. അഞ്ച് വിക്കറ്റുമായി മിന്നിത്തിളങ്ങിയ ജസ്‌പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയിൽ ഏറെ നാശം വിതച്ചത്. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 57 റൺസെടുത്തിട്ടുണ്ട്. വിരാട് കൊഹ്‌ലിയും (14), ചേതേശ്വർ പുജാരയുമാണ് (9) ആണ് ക്രീസിലുള്ളത്. ഇന്ത്യയുടെ ആകെ ലീഡ് 70 റൺസായി. ഓപ്പണർമാരായ മായങ്ക് അഗർവാളും (7), കെ.എൽ രാഹുലുമാണ് (10) പുറത്തായത്. റബാഡയ്ക്കും ജാൻസണുമാണ് വിക്കറ്ര്. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 223 റൺസിന് ഓൾഔട്ടായിരുന്നു.
17/1 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ ബുംറയുടെ നേതൃത്വത്തിൽ ഇന്ത്യൻ പേസർമാർ എറിഞ്ഞ് ഒതുക്കുകയായിരുന്നു. ഇന്നലത്തെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ ടീം സ്കോർ 17ൽ വച്ച് തന്നെ എയ്ഡൻ മർക്രത്തെ (8) ക്ലീൻബൗൾഡാക്കി ബുംറ വിക്കറ്റ് വേട്ട പുനരാരംഭിക്കുകയായിരുന്നു. 45 പന്ത് നേരിട്ട് 25 റൺസ് നേടി നന്നായി ബാറ്റ് ചെയ്ത് വരികയായിരുന്ന നൈറ്റ് വാച്ച് മാൻ കേശവ് മഹാരാജിനെ ഉമേഷ് യാദവും ക്ലീൻബൗൾഡാക്കി. 45/3 എന്ന നിലയിൽ പ്രതിസന്ധിയിലായ ദക്ഷിണാഫ്രിക്കയെ പിന്നീട് ക്രീസിൽ ഒന്നിച്ച കീഗൻ പീറ്റേഴ്സണും (72), വാൻ ഡുസ്സനും (21) ചേർന്ന് വൻ തകർച്ചയിൽ നിന്ന് രക്ഷിച്ച് 100 കടത്തി. ടീം സ്കോർ 112ൽ വച്ച് ഡുസ്സനെ കൊഹ്‌ലിയുടെ കൈയിൽ എത്തിച്ച് ഉമേഷ് കൂട്ടുകെട്ട് തകർത്തു. പകരമെത്തിയ ഡെംബ ബൗമ (28) പീറ്റേഴ്സണൊപ്പം ആതിഥേയരെ മുന്നോട്ട് കൊണ്ടുപോയി. ബൗമയ്ക്ക് മടക്ക ടിക്കറ്റ് നൽകി ഷമി ഇന്ത്യയുടെ രക്ഷകനായി. ബൗമയെ മനോഹരമായി കൈപ്പിടിയിലൊതുക്കിയ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി ടെസ്റ്റിൽ 100 ക്യാച്ച് തികച്ചു. പകരമെത്തിയ വിക്കറ്റ് കീപ്പർ കെയ്ൽ വെരെയ്‌ന്നെ (0) ആ ഓവറിൽ തന്നെ മടക്കി ഷമി ഇന്ത്യയ്ത്ത് ഇരട്ട ബ്രേക്ക് ത്രൂ സമ്മാനിച്ചു. മാർക്കോ ജാൻസണേയും (7), വലിയ ചെറുത്ത് നിൽപ്പ് നടത്തിയ പീറ്റേഴ്സണേയും അധികം വൈകാതെ ബുംറ മടക്കിയതോടെ 179/8 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. അൽപനേരം പിടിച്ചു നിന്ന റബാഡയെ (15) ഷർദ്ദുൽ ബുംറയുടെ കൈയിൽ ഒതുക്കി. ലാസ്റ്റ്മാൻ ലുങ്കി എൻഗിഡിയെ (3) അശ്വിന്റെ കൈയിൽ എത്തിച്ച് ബുംറ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിന് തിരശീലയിട്ട് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഒളിവർ പുറത്താകാതെ നിന്നു. ഉമേഷും ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |