മെൽബൺ: കൊവിഡ് വാക്സിനേഷൻ നയം ലംഘിച്ചതിന് അനുകൂല കോടതിവിധി നേടിയിട്ടും ലോക ഒന്നാം ടെന്നീസ് താരം നൊവാക്ക് ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി ആസ്ട്രേലിയ. കോടതി വിധിയുടെ പിൻബലത്തിൽ ആസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനായി മെൽബണിൽ തുടരുന്ന ജോക്കോവിച്ചിന്റെ വിസ കുടിയേറ്റ വകുപ്പ് മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് റദ്ദാക്കുകയായിരുന്നു. മൂന്നു വർഷത്തേക്ക് ആസ്ട്രേലിയയിൽ പ്രവേശിക്കുന്നതിന് വിലക്കുമേർപ്പെടുത്തി.
കൊവിഡ് വാക്സിന് എടുക്കാതെ ആസ്ട്രേലിയയിൽ പ്രവേശിച്ചതിനാലാണ് ജോക്കോവിച്ചിനെതിരെ നടപടിയെടുത്തതെന്നും പൊതുതാത്പര്യം കണക്കിലെടുത്താണ് വിസ റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നും കുടിയേറ്റ മന്ത്രി അലെക്സ് ഹോക് വ്യക്തമാക്കി. അതേസമയം, ആസ്ട്രേലിയൻ സർക്കാരിന്റെ തീരുമാനത്തിനെതിരേ വീണ്ടും കോടതിയെ സമീപിക്കുമെന്ന് താരത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.ഇതോടെ തിങ്കളാഴ്ച്ച ആരംഭിക്കുന്ന ആസ്ട്രേലിയൻ ഓപ്പണിൽ ജോക്കോവിച്ച് കളിക്കാനുള്ള സാധ്യത മങ്ങി. എത്രയും പെട്ടെന്ന് കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചാലേ താരത്തിന് ടൂർണമെന്റിൽ കളിക്കാനാകൂ. ആസ്ട്രേലിയൻ ഓപ്പൺ അധികൃതർ ടൂർണമെന്റിൽ താരത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി സീഡിംഗും മത്സരക്രമവും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുടിയേറ്റ മന്ത്രാലയത്തിന്റെ നടപടി.
വാക്സിനെടുക്കാതെ ആസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനായി വന്ന ജോക്കോവിച്ചിന്റെ വിസ മെൽബൺ വിമാനത്താവളത്തിൽവച്ച് റദ്ദാക്കിയിരുന്നു. തുടർന്ന് അദ്ദേഹത്തെ അഭയാർഥികളെ താമസിപ്പിക്കുന്ന ഹോട്ടലിലേക്കുമാറ്റി. അഞ്ചുദിവസത്തിനുശേഷം കോടതിവിധിയെ തുടർന്നാണ് താരത്തെ മോചിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |