ഇന്ത്യൻ ടെന്നീസിലെ സുവർണ അദ്ധ്യായമാണ് സാനിയ മിർസ എന്ന ഹൈദരാബാദുകാരി. വനിതാ ടെന്നിസിൽ ഇന്ത്യയ്ക്ക് മേൽവിലാസമുണ്ടാക്കിയതാരം. ഇന്ത്യൻ വനിതാ ടെന്നിസ് രംഗത്ത് തരംഗമുണ്ടാക്കാനും നിരവധി താരങ്ങളുടെ കടന്നുവരവിനും സാനിയ കാരണക്കാരിയായി. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് 2018ൽ ടെന്നിസിൽ നിന്ന് അവധിയെടുത്തതിന് ശേഷം കോർട്ടിൽ സജീവമായിരുന്നില്ല സാനിയ. തുടർച്ചയായി അലട്ടുന്ന പരിക്കുകളും ഫോമിലേക്ക് തിരിച്ചെത്താനാകാത്തതുമാണ് സാനിയയുടെ വിരമിക്കൽ തീരുമാനത്തിന് പിന്നിലുള്ള പ്രധാന കാരണം. മൂന്ന് വയസുകാരനായ മകനൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്നതും സാനിയയെ ഈ വർഷം കൊണ്ട് കളി നറുത്താൻ പ്രേരിപ്പിച്ച ഘടകമായി.
ആസ്ട്രേലിയൻ ഓപ്പണിൽ ഇത്തവണ വനിതാ ഡബിൾസിൽ 12-ാം സീഡായിരുന്ന സാനിയയും ഉക്രൈൻ കൂട്ടുകാരി നദീയ കിചെനോക്കും ആദ്യ റൗണ്ടിൽ സ്ലൊവേനിയൻ ജോഡിയായ കാജ ജുവാൻ - ടമാര സിദാൻസെക് സഖ്യത്തോടാണ് തോറ്റ് പുറത്തായത്.
ഒരു മണിക്കൂർ നീണ്ട പോരാട്ടത്തിൽ 4-6, 6-7 (5) എന്ന സ്കോറിനാണ് സാനിയ സഖ്യം തോറ്റത്. മിക്സഡ് ഡബിൾസിൽ രാജീവ് റാമിനൊപ്പം ഇവിടെ സാനിയ മത്സരിക്കുന്നുണ്ട്.
2021 സെപ്റ്റംബറിൽ ഒസ്ട്രാവ ഓപ്പണിൽ വനിതാ ഡബിൾസിൽ ഷുവായ് ഷാങ്ങിനൊപ്പം നേടിയ കിരീടമാണ് സാനിയയുടെ കരിയറിലെ ഇതുവരെയുള്ളതിൽ അവസാന കിരീടം. ഡബിൾസിൽ 43 കിരീടങ്ങൾ സാനിയ സ്വന്തമാക്കിയിട്ടുണ്ട്.
രാജ്യം പദ്മ ഭൂഷണും പദ്മ ശ്രീയും അർജുനാ അവാർഡും നൽകി ആദരിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിന്റെ അവസാനം മുതലേ ഞാൻ വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിരുന്നു. ഇങ്ങനെയൊരു തീരുമാനമെടുക്കാൻ നിരവധി കാരണങ്ങളുണ്ട്. ഇനി കളിക്കുന്നില്ലെന്ന തീരുമാനം പെട്ടെന്ന് എടുത്തതല്ല.പരിക്കേറ്റാൽ ഭേദമാകാൻ ഒത്തിരി സമയം എടുക്കുന്നു. കൂടാതെ ധാരാളം യാത്രകൾ മത്സരങ്ങളുടെ ഭാഗമായി വേണ്ടി വരുന്നത് മൂന്ന് വയസുകാരനായ മകനെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ്.
സാനിയ മിർസ
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |