പാൾ: 'ക്യാപ്ടൻ കൊഹ്ലി" യുഗത്തിന് ശേഷം ഇന്ത്യയ്ക്ക് തോൽവിയോടെ തുടക്കം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 31 റൺസിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്യാപ്ടൻ ടെംബ ബൗമയുടേയും (110), റാസി വാൻ ഡുസെന്റെയും (പുറത്താകാതെ 129) സെഞ്ചുറികളുടെ പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 296 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
പാളിലെ പിച്ചിൽ ഭേദപ്പെട്ട ടോട്ടൽ പിന്തുടർന്നിറങ്ങിയ ഇന്ത്യൻ നിരയിൽ ശിഖർ ധവാനും (79), വിരാട് കൊഹ്ലിക്കും (51), ഷർദ്ദുൾ താക്കൂറിനും (50) ഒഴികെ ആർക്കും പിടിച്ചു നിൽക്കാനായില്ല. ക്യാപ്ടൻ കെ.എൽ. രാഹുൽ (12), റിഷഭ് പന്ത് (16), ശ്രേയസ് അയ്യർ (17), ആദ്യ ഏകദിനത്തിനിറങ്ങിയ വെങ്കിടേഷ് അയ്യർ (2) എന്നിവർ നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കായി എൻഗിഡി, പഹുൽക്വാവോ, ഷംസി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർമാരായ ഡി കോക്കിനേയും (27), മലനേയും (6) , മൂന്നാമൻ മർക്രത്തേയും (4) വലിയ ചെറുത്ത് നിൽപ്പില്ലാതെ നഷ്ടപ്പെട്ടെങ്കിലും ബൗമയും ഡുസെനും അവരുടെ രക്ഷകരാവുകയായിരുന്നു. നാലാം വിക്കറ്റിൽ ഇരുവരും 204 റൺസാണ് കൂട്ടിച്ചേർത്തത്. 143 പന്ത് നേരിട്ട് 8 ഫോറുൾപ്പെട്ടതാണ് ബൗമയുടെ ഇന്നിംഗ്സ്. 96 പന്ത് നേരിട്ട് 9 ഫോറും 4 സിക്സും ഉൾപ്പെട്ടതാണ് ഡുസെന്റെ ഇന്നിംഗ്സ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |