കഴിഞ്ഞ ഏഴുവർഷമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തലപ്പത്ത് വിരാജിച്ചിരുന്ന വിരാട് കൊഹ്‌ലി ഒരു ഫോർമാറ്റിൽ പോലും നായകനല്ലാതായി മാറിയത് വളരെ പെട്ടെന്നാണ്. കേളീശൈലികൊണ്ട് സച്ചിന്റെ പിൻഗാമിയായി വാഴ്ത്തപ്പെട്ട വിരാട് അപ്രതീക്ഷിതമായാണ് ക്യാപടൻസിയിൽ മഹേന്ദ്രസിംഗ് ധോണിയുടെ പിൻഗാമിയായി മാറിയത്.താരതമ്യേ ന ചെറുപ്രായത്തിൽ വലിയ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവന്നെങ്കിലും ഒരിക്കലും തല താഴ്ത്താത്ത ആർജവവുമായാണ് വിരാട് ഇന്ത്യയെ നയിച്ചത്. വിരാടിന്റെ അഗ്രസീവ്നെസ് പലപ്പോഴും വിമർശിക്കപ്പെട്ടെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി ട്വന്റിയിലുമെല്ലാം അദ്ദേഹത്തിന് കീഴിൽ ഇന്ത്യൻ ടീം ഉന്നത നിലവാരം പുലർത്തുകതന്നെ ചെയ്തു.
2014ലെ ആസ്ട്രേലിയൻ പര്യടനത്തിനിടയിൽ അപ്രതീക്ഷിതമായി മഹേന്ദ്രസിംഗ് ധോണി ടെസ്റ്റിൽ നിന്ന് വിരമിച്ചതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിലെ നായകന്റെ തൊപ്പി വിരാടിന്റെ തലയിലെത്തുന്നത്. ഒരു വിദേശ പര്യടനത്തിനിടയിൽ നായകൻ വിരമിക്കൽ പ്രഖ്യാപിച്ചത് ഇന്ത്യൻ ക്രിക്കറ്റിനെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു. സീനിയേഴ്സ് പലരും ടീമിലുണ്ടായിരുന്നെങ്കിലും ആ പ്രതിസന്ധി ഘട്ടത്തിൽ ടീമിന് താങ്ങാവാൻ തിരഞ്ഞെടുക്കപ്പെട്ടത് വിരാടായിരുന്നു. തുടർന്ന് 2017വരെ വിരാട് ടെസ്റ്റിലും ധോണി ട്വന്റി-20,ഏകദിന ഫോർമാറ്റുകളിലും നായകനായി തുടർന്നു. 2017ൽ ധോണി എല്ലാ ഫോർമാറ്റുകളിലെയും നായകവേഷം വിരാടിന് കൈമാറി.വർഷങ്ങളായി കൈവശം വച്ചിരുന്ന ഐ.പി.എൽ ടീം ആർ.സി.ബിയുടെ ക്യാപ്ടൻസിയും കൂടിയായപ്പോൾ കളിക്കുന്നിടത്തെല്ലാം കപ്പിത്താനായി വിരാട് മാറി.
പടിയിറക്കത്തിന്റെ തുടക്കം
കഴിഞ്ഞ ഐ.പി.എല്ലിന്റെ രണ്ടാം ഘട്ടം പുനരാരംഭിക്കുന്നതിന് മുമ്പ് ആ സീസണിന് ശേഷം താൻ ആർ.സി.ബി ക്യാപ്ടൻസി ഒഴിയുന്നു എന്ന പ്രഖ്യാപനത്തെത്തുടർന്നാണ് വിരാടിന്റെ പടിയിറക്കത്തിന്റെ തുടക്കം.ഇതുവരെ ആർ.സി.ബിക്ക് ഐ.പി.എൽ കിരീടം നേടിക്കൊടുക്കാൻ കഴിയാത്ത കൊഹ്‌ലി കിരീടം നേടി പടിയിറങ്ങാനാണ് കൊതിച്ചതെങ്കിലും അതിന് കഴിഞ്ഞില്ല. പിന്നാലെ നടന്ന ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിലെത്താതെ പുറത്തായപ്പോൾ വിരാട് അപ്രതീക്ഷിതമായി ചെറുഫോർമാറ്റിലെ ക്യാപ്ടൻസി രാജിവച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു. ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെലക്ടർമാരും വിരാടിനോട് തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും താരം അതിന് വഴങ്ങിയില്ലെന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ ട്വന്റി-20 ക്യാപ്ടൻസിയിലേക്ക് തിരഞ്ഞെടുത്ത രോഹിത് ശർമ്മയെ ഏകദിനത്തിലേക്കും നായകനായി സെലക്ടർമാർ പ്രഖ്യാപിച്ചു.
ഈ തീരുമാനമെടുക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പ് മാത്രമാണ് തന്നെ ഇക്കാര്യം അറിയിച്ചതെന്ന വിരാടിന്റെ തുറന്നുപറച്ചിൽ വിവാദമായി മാറി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ നിന്ന് വിരാട് വിശ്രമം ആവശ്യപ്പെട്ടെന്നും എന്നാൽ സെലക്ടർമാർ സമ്മതിച്ചില്ലെന്നും വാർത്തകൾ പരന്നു. ദക്ഷിണാഫ്രിക്കയിൽ ആദ്യ ടെസ്റ്റ് ജയിച്ചെങ്കിലും തുടർന്നെുള്ള രണ്ട് മത്സരങ്ങളും തോറ്റ് പരമ്പര കൈവിട്ടതോടെയാണ് അപ്രതീക്ഷിതമായി വിരാട് ക്യാപ്ടൻസി ഒഴിയുന്നതായി അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് ക്യാപ്ടൻസിയിൽ നിന്ന് ഒഴിവാകുന്ന കാര്യം വിരാട് അറിയിച്ചത്. സെലക്ടർമാരുമായോ ബി.സി.സി.ഐ ഭാരവാഹികളുമായോ ചർച്ചചെയ്തിട്ടില്ലന്നാണ് പ്രാഥമിക വിവരം.
വിരാടിനെ വിഷമിപ്പിച്ചത്
ക്യാപ്ടൻ സ്ഥാനത്ത് എതിരാളികളില്ലാതെ മുന്നേറിയ വിരാട് കൊഹ്‌ലിയുടെ അപ്രമാദിത്വത്തിന് തടയിട്ടത് ഐ.പി.എല്ലിൽ മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ എന്ന നിലയിലെ രോഹിത് ശർമ്മയുടെ നേട്ടങ്ങളാണ്. മുംബയ് ഇന്ത്യൻസിനെ രോഹിത് ഐ.പി.എല്ലിൽ കിരീടങ്ങളിൽ നിന്ന് കിരീടങ്ങളിലേക്ക് നയിക്കുമ്പോൾ കൊഹ്‌ലിക്ക് ആർ.സി.ബിയെ ഒരിക്കൽപ്പോലും ഐ.പി.എൽ ചാമ്പ്യന്മാരാക്കാൻ കഴിഞ്ഞില്ല എന്ന യാഥാർത്ഥ്യം പൊള്ളിക്കുന്നതായിരുന്നു. വിരാടിന് വിശ്രമം അനുവദിക്കുന്ന വേളയിൽ ഇന്ത്യൻ ടീമിന്റെ നായകനാവാൻ ലഭിച്ച അവസരങ്ങളിൽ രോഹിത് കാഴ്ചവച്ച മികവും ശ്രദ്ധേയമായി. പ്രതിഭയിൽ വിരാടിനൊപ്പമോ അതിന് മേലെയോ നിൽക്കുന്ന രോഹിത് ഇന്ത്യൻ ക്യാപ്ൻസി നൽകിക്കൂടേ എന്ന ആരാധകരുടെ ചിന്താഗതിക്ക് പരസ്യമായി പിന്തുണയും ലഭിച്ചുതുടങ്ങിയിരുന്നു.
തന്നെക്കാൾ ഇളയ വിരാട് തുടരുന്നിടത്തോളം തനിക്ക് ഇന്ത്യൻ ക്യാപ്ടനാകാൻ കഴിയില്ലെന്ന രോഹിതിന്റെ ചിന്താഗതി കുറച്ചുനാളുകൾക്ക് മുമ്പ് ഇന്ത്യൻ ഡ്രെസിംഗ് റൂമിൽ അലോസരങ്ങൾ ഉണ്ടാക്കിയിരുന്നു. ഒരു ഘട്ടത്തിൽ വിരാടും രോഹിതും തമ്മിൽ മിണ്ടാറില്ലായിരുന്നുവെന്നും അത് അന്നത്തെ കോച്ച് രവി ശാസ്ത്രി ഇടപെട്ടാണ് രമ്യതയിലെത്തിച്ചതെന്നും റിപ്പോർട്ടുകളുണ്ടാതിരുന്നു.ടീമിനുള്ളിൽത്തന്നെ വിരാടിനെ പിന്തുണയ്ക്കുന്നവരുടെയും രോഹിതിനെ പിന്തുണയ്ക്കുന്നവരുടെയും ചേരി ഉണ്ടായിരുന്നത്രേ. ഇതൊക്കെക്കൊണ്ടാണ് ഐ.പി.എൽ ടീം ക്യാപ്ടൻസി ഒഴിഞ്ഞതിന് പിന്നാലെ ഇന്ത്യൻ ട്വന്റി ട്വന്റിടീം ക്യാപ്ടൻസിയും ഒഴിവാക്കാൻ വിരാട് തീരുമാനിച്ചത്.
വിവാദങ്ങളുടെ വഴി
ടീമംഗങ്ങളിൽ ചിലരുമായുള്ള അഭിപ്രായവ്യത്യാസം മാത്രമല്ല ബി.സി.സി.ഐയുടെ പുതിയ ഭരണസമിതിയുമായുള്ള ഉരസലുകളും വിരാടിന്റെ തീരുമാനത്തിന് വഴിയൊരുക്കിയെന്ന് പറയപ്പെടുന്നുണ്ട്.അമിത് ഷായുടെ മകൻ ജയ് ഷാ സെക്രട്ടറിയായും മുൻ ഇന്ത്യൻ ക്യാപ്ടൻ സൗരവ് ഗാംഗുലി പ്രസിഡന്റായുമുള്ള ബി.സി.സി.ഐ ഭരണസമിതി ടീമിനുള്ളിലെ അഭിപ്രായ ഭിന്നതകളിൽ പലപ്പോഴും വിരാടിനെ വിശ്വാസത്തിലെടുക്കാൻ തയ്യാറായിരുന്നില്ല. 2016ൽ തന്റെ സുഹൃത്തായ അനിൽ കുംബ്ളെയ്ക്ക് കോച്ച് സ്ഥാനം ഉപേക്ഷിച്ച് പോകേണ്ടിവന്നതിൽ വിരാടിനോട് ഗാംഗുലിക്ക് അമർഷമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രസിഡന്റായ ഗാംഗുലിയിൽ നിന്ന് ക്യാപ്ടൻ കൊഹ്‌ലിക്ക് ഉപാധികളില്ലാത്ത പിന്തുണ ലഭിച്ചിരുന്നില്ല. ഇതിലുള്ള അമർഷവും ട്വന്റി ട്വന്റി ക്യാപ്ടൻസി ഒഴിയുന്നതിലേക്ക് കൊഹ്‌ലിയെ നയിച്ചിരിക്കാം.
വിരാട് ട്വന്റി ട്വന്റി ക്യാപ്ടൻസി ഒഴിഞ്ഞ ശേഷം ഗാംഗുലിയുടെ പ്രതികരണത്തോട് വിയോജിച്ചുള്ള വിരാടിന്റെ പരസ്യ പ്രതികരണം വിവാദമായത് ഈ പശ്ചാത്തലത്തിലാണ്. ക്യാപ്ടൻസി ഒഴിയരുതെന്ന് വിരാടിനോട് പറഞ്ഞിട്ട് കേട്ടില്ല എന്നാണ് ഗാംഗുലി പറഞ്ഞത്. എന്നാൽ തന്നോട് ആരും അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വിരാട് തുറന്നടിച്ചു. സെലക്ടർമാർ ഗാംഗുലിയെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. തങ്ങളുടെ വരുതിക്ക് നിൽക്കാത്ത വിരാട് ഇനി അങ്ങനെ വാഴേണ്ട എന്ന ബി.സി.സി.ഐ തലപ്പത്തുള്ളവരുടെയും സെലക്ടർമാരുടെയും വാശിയാണ് ഏകദിന ക്യാപ്ടൻസിയിൽ നിന്നുള്ള പുറത്താകലിന് കാരണമായത്. ആരാണ് വലുത് എന്ന വാശി പിന്നെയും വിവാദങ്ങൾക്ക് വഴിതുറന്നു. അടുത്ത ഏകദിന ലോകകപ്പിൽ നയിക്കണമെന്നും ഇന്ത്യയ്ക്ക് ഒരു ഐ.സി.സി. കിരീടമെങ്ങിലും നേടിക്കൊടുക്കണമെന്നും വിരാട് കൊതിച്ചിരുന്നു. ആ മോഹം തല്ലിക്കൊഴിച്ചത് ബി.സി.സി.ഐയിലെ ചിലരാണെന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പര്യടനത്തിന് പോകുംമുമ്പ് നടത്തിയ പത്രസമ്മേളനത്തിൽ വിരാട് തുറന്നുപറഞ്ഞത് ഇന്ത്യൻ ടീമിന്റെ ഭാവി അത്ര ശുഭകരമായി മാറില്ല എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു. ടെസ്റ്റ് പരമ്പര തോറ്റതോടെ ഇനി ടെസ്റ്റ് ക്യാപ്ൻസിയും വേണ്ടെന്ന് വിരാട് വാശിയോടെ തീരുമാനമെടുത്തത് സഹകരിച്ചോ പോകാൻ തനിക്ക് കഴിയില്ലെന്ന അഹങ്കാരമായോ സഹിച്ചു കഴിയാനാവില്ലെന്ന അഭിമാനബോധമായോ കണക്കിലെടുക്കാം.
പകരം ആര് ?
ട്വന്റി ട്വന്റിയിലും ഏകദിനത്തിലും രോഹിതിനെ ക്യാപ്ടനാക്കിയ സെലക്ടർമാർ ടെസ്റ്റിൽ വിരാടിന് പകരമായി ആരെ നിയമിക്കും എന്നതാണ് ഇപ്പോഴത്തെ ചർച്ച. രോഹിതിനെത്തന്നെ ടെസ്റ്റ് ക്യാപ്ടൻസിയും ഏൽപ്പിക്കാനാണ് സാദ്ധ്യതയെങ്കിലും രോഹിതിന്റെ പ്രായവും ഫിറ്റ്നസും അതിന് ചെറിയ വിഘാതമാണ്. 34 വയസാണ് രോഹിതിന് ഇപ്പോൾ. ഇടയ്ക്കിടെ പരിക്കുകൾ വേട്ടയാടുന്നു. ഇപ്പോൾ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽനിന്നും മാറിനിൽക്കേണ്ടിവരുന്നത് പരിക്കുമൂലമാണ്. അതുകൊണ്ട്തന്നെ എല്ലാ ഫോർമാറ്റുകളിലും രോഹിതിനെ ക്യാപ്ടൻസി ഏൽപ്പിക്കുന്നതിൽ സംശയങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ടുതന്നെ യുവതാരങ്ങളിൽ ആരെയെങ്കിലും ടെസ്റ്റ് ക്യാപ്ടൻസി ഏൽപ്പിക്കണമെന്നും രോഹിതും വിരാടും ടീമിലുള്ളപ്പോൾ അവർക്ക് ക്യാപ്ടനായി വളർന്ന് വരാൻ സാഹചര്യമൊരുക്കണമെന്നും അഭിപ്രായമുയരുന്നുണ്ട്. കെ.എൽ രാഹുൽ,റിഷഭ് പന്ത്,ജസ്പ്രീത് ബുംറ തുടങ്ങിയവരുടെയൊക്കെ പേര് ടെസ്റ്റ് ക്യാപ്ടൻസിയിലേക്ക് ഉയർന്നുവരുന്നുണ്ട്.
പുതിയ നായകൻ ആരായാലും വലിയ വെല്ലുവിളികളാണ് നേരിടാനുള്ളത്. നായകൻ എന്ന നിലയിൽ വിരാട് തന്റെ ടീമിനെ എത്തിച്ചിരിക്കുന്ന ഉയരങ്ങളിൽ നിന്ന് താഴേക്ക് പോകാതിരിക്കാൻ പ്രയത്നിക്കുക എന്നതാണ് പുതിയ കപ്പിത്താനെ കാത്തിരിക്കുന്ന വെല്ലുവിളി.
68 ടെസ്റ്റുകളിൽ മത്സരങ്ങളിൽ വിരാട് ഇന്ത്യയെ നയിച്ചു
40 വിജയങ്ങൾ നേടിയെടുത്തു
17 മത്സരങ്ങൾ സമനിലയിലായി
11 ടെസ്റ്റുകളിലാണ് തോറ്റത്.
ഇന്ത്യയെ ഏറ്റവും കൂടുതൽ ടെസ്റ്റുകളിൽ വിജയത്തിലേക്ക് നയിച്ച ക്യാപ്ടൻ.27 ടെസ്റ്റുകളിൽ വിജയിപ്പിച്ച ധോണിയെയാണ് വിരാട് മറികടന്നത്.
ഇന്ത്യയെ ഐ.സി.സി. റാങ്കിംഗിൽ ഒന്നാമതെത്തിച്ചു. ആസ്ട്രേലിയയിൽ അടക്കം നിരവധി പരമ്പര വിജയങ്ങൾ നേടി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയെടുത്ത നാലാമത്തെ നായകനാണ് വിരാട്.
എല്ലാ കാര്യങ്ങൾക്കും ഒരു അവസാനമുണ്ടായേ മതിയാകൂ.ഇന്ത്യൻ ടെസ്റ്റ് ക്യാപ്ടൻ എന്ന നിലയിലെ എന്റെ യാത്ര അവസാനിപ്പിക്കാനുള്ള സമയം ഇതാണ്.നായകനെന്ന നിലയിൽ ഇന്ത്യൻ ടീമിനെ ഒരുപാട് വിജയങ്ങളിലേക്കെത്തിച്ചു. കുറച്ച് പരാജയങ്ങളും സംഭവിച്ചെങ്കിലും ഒരിക്കലും ആത്മാർത്ഥയിലോ കഠിനാദ്ധാനത്തിലോ വിശ്വാസ്യതയിലോ കുറവ് വരുത്തിയിട്ടില്ല.
- വിരാട് കൊഹ‌്ലി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |