മുംബയ്: ഐ.പി.എൽ പതിനഞ്ചാം സീസണിന് മുന്നോടിയായി ഫെബ്രുവരി 12,13 തിയതികളിൽ ബെംഗളൂരുവിൽ നടക്കുന്ന മെഗാതാര ലേലത്തിനായി 1214 താരങ്ങൾ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്തവരിൽ 896 പേർ ഇന്ത്യൻ താരങ്ങളും 318 പേർ വിദേശ താരങ്ങളുമാണ്. 270 പേർ അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്ത താരങ്ങളുടെ അന്തിമ പട്ടികയിൽ മലയാളി താരം എസ്. ശ്രീശാന്തും ഇടം നേടി. 50 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ അടിസ്ഥാനവില. സൺറൈസേഴ്സ് ഹൈദരാബാദ് മുൻ ക്യാപ്ടൻ ഡേവിഡ് വാർണർ, യൂസ്വേന്ദ്ര ചഹൽ, മിച്ചൽ മാർഷ്, സുരേഷ് റെയ്ന, ആർ. അശ്വിൻ, ശ്രേയസ് അയ്യർ, ഷർദുൽ താക്കൂർ എന്നിവരുൾപ്പെടെ 49 താരങ്ങളാണ് കൂടിയ അടിസ്ഥാന വിലയായ 2 കോടി രൂപ സ്വയം തിരഞ്ഞെടുത്തത്. എന്നാൽ കഴിഞ്ഞ ഐ.പി.എല്ലിൽ ഉൾപ്പെടെ മികച്ച പ്രകടനം കാഴ്ചവച്ച ആവേശ് ഖാൻ, ഷാരൂഖ് ഖാൻ എന്നിവർ തങ്ങൾക്ക് ഏറ്റവും കുറഞ്ഞ അടിസ്ഥാന വിലയായ 20 ലക്ഷമേ ആവശ്യപ്പെട്ടുള്ളൂ എന്നത് ശ്രദ്ധേയമായി.
ഇത്തവണ ഭൂട്ടാനിൽ നിന്നും ഒരു താരം ലേലത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം സൂപ്പർ താരം ക്രിസ് ഗെയ്ൽ, ബെൻ സ്റ്റോക്സ്, മിച്ചൽ സ്റ്റാർക്ക്,ജോഫ്ര ആർച്ചർ,സാം കറൻ, ക്രിസ് വോക്സ് എന്നിവർ ലേലപ്പട്ടികയിലില്ല. ലേലത്തിന് മുന്നോടിയായി നിലവിലെ പട്ടികയിൽ നിന്ന് ടീമുകൾ തിരഞ്ഞെടുക്കുന്നവരെ ഉൾപ്പെടുത്തി ചുരുക്കപ്പട്ടിക തയ്യാറാക്കും.
രാഹുൽ പതിനേഴ് കോടിക്ക് ലക്നൗവിൽ
മെഗാലേലത്തിന് മുന്നോടിയായി ഇത്തവണത്തെ ഐ.പി.എല്ലിലെ പുത്തൻടീമുകളിലൊന്നായ ലക്നൗ ഫ്രാഞ്ചൈസി ഇന്ത്യൻ സൂപ്പർ താരം കെ.എൽ. രാഹുലിനെ തങ്ങളുടെ ക്യാപ്ടനായി തിരഞ്ഞെടുത്തു. 17 കോടി രൂപയുടെ റെക്കാഡ് കരാറിനാണ് രാഹുലിനെ ലക്നൗ സ്വന്തമാക്കിയത്. രാഹുലിനൊപ്പം ആസ്ട്രേലിയയുടെ മാര്ക്കസ് സ്റ്റോയ്നിസ് (9.2 കോടി), രവി ബിഷ്ണോയ് (4 കോടി) എന്നിവരെയാണ് ആര്.പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി ഡ്രാഫ്റ്റ് താരങ്ങളായി ടീമിലെത്തിച്ചിരിക്കുന്നത്.
മറ്റൊരു പുതിയ ടീമായ അഹമ്മദാബാദ് ഫ്രാഞ്ചൈസി 15 കോടിരൂപയ്ക്ക് ഹാർദ്ദിക് പാണ്ഡ്യയെയാണ് ക്യാപ്ടനായി കൊണ്ടുവന്നിരിക്കുന്നത്. റാഷിദ് ഖാൻ (15 കോടി), ശുഭ്മാൻ ഗിൽ (8 കോടി) എന്നിവരാണ് ഹാർദ്ദിക്കിനെ കൂടാതെ അഹമ്മദാബാദിന്റെ തട്ടകത്തിലെത്തിയവർ.
മത്സരങ്ങൾ മാർച്ച് അവസാന വാരം മുതൽ
ഇത്തവണത്തെ ഐ.പി.എൽ മത്സരങ്ങൾ മാർച്ച് അവസാന വാരം മുതൽ മേയ് അവസാനം വരെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ്ഷാ അറിയിച്ചു. മാർച്ച് 27ന് തുടങ്ങാനാണ് തത്വത്തിൽ തീരുമാനമായിരിക്കുന്നത്. ഏപ്രിൽ 2ന് തുടങ്ങിയാൽ മതിയെന്നും അഭിപ്രായമുയരുന്നുണ്ട്. ഐ.പി.എല്ലിന്റെ 15-ാം സീസൺ ഇന്ത്യയിൽ വച്ച് നടത്താനാണ് ഭൂരിപക്ഷം ടീമുടമകൾക്കും താത്പര്യമെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ തന്നെഅടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്താനാണ് ബി.സി.സി.ഐയുടേയും താത്പര്യം. മുംബയും പൂനെയുമാണ് പ്രധാനമായും പരിഗണിക്കുന്നത്. ഇന്ത്യയിൽ നടത്താൻ പറ്റാത്ത സാഹചര്യമാണെങ്കിൽ യു.എ.ഇയും ദക്ഷിണാഫ്രിക്കയുമാണ് ബി.സി.സി.ഐയുടെ പരിഗണനയിൽ ഉള്ളത്.
അഹമ്മദാബാദ്, ലക്നൗ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് ടീമുകൾ കൂടി പുതുതായി വരുന്നതിനാൽ ഇത്തവണ പത്ത് ടീമുകളാണ് ഐ.പി.എല്ലിൽ മാറ്റുരയ്ക്കാനിറങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |