ഉന (ഹിമാചൽ പ്രദേശ്) : 1964ലെ ടോക്കിയോ ഒളിനമ്പിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ സ്വർണത്തിലേക്ക് നയിച്ച ക്യാപ്ടനും ഇതിഹാസ താരവുമായ ചരൺജീത്ത് സിംഗ് അന്തരിച്ചു. 90 വയസായിരുന്നു. ഇന്നലെ ഹിമാചൽ പ്രദേശിലെ ഉനയിലുള്ള വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. അഞ്ച് വർഷം മുൻപ് സ്ട്രോക്ക് വന്നതിനെത്തുടർന്ന് ചലന ശേഷി ഏറെക്കുറെ നഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഇളയമകൻ വി.പി സിംഗാണ് മരണവിവരം സ്ഥിരീകരിച്ചത്. ചരൺജീത്തിന്റെ ഭാര്യ12 വർഷം മുൻപ് മരിച്ചു. മൂന്ന് മക്കളുണ്ട്.
1960ലെ റോം ഒളിമ്പിക്സിലും 1962ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിലും വെള്ളിനേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു ചരൺജീത്ത്. 1960ൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്ത ചരൺജീത്തിന് എന്നാൽ പരിക്ക് മൂലം ചിരവൈരികളായ പാകിസ്ഥാനെതിരെ ഫൈനലിൽ കളിക്കാനായില്ല. ഫൈനലിൽ പാകിസ്ഥാൻ 1-0ത്തിന് ഇന്ത്യയെ തോൽപ്പിക്കുകയായിരുന്നു. എന്നാൽ നാല് വർഷത്തിന് ശേഷം ടോക്കിയോയിൽ ചരൺജീത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ പാകിസ്ഥാനോട് പകരം വീട്ടി. ഫൈനലിൽ പാക് താരങ്ങളുടെ പ്രകോപനത്തിൽ വീഴാതെ ടീമിനെയാകെ പ്രചോദിപ്പിച്ച് ഒറ്റെക്കെട്ടായി നിറുത്തിയ ചരൺജീത്തിന്റെ ക്യാപ്ടൻ സിയിൽ ഇന്ത്യ 1-0ത്തിന് വിജയവും സ്വർണവും സ്വന്തമാക്കുകയായിരുന്നു.
വിരമിച്ച ശേഷം അദ്ദേഹം ഷിംലയിലെ ഹിമാചൽ പ്രദേശ് സർവകലാശാലയിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ ഡയറക്ടറായി സേവനമനുഷ്ടിച്ചു. രാജ്യം അർജുന അവാർഡും പദ്മശ്രീയും നൽകി ആദരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |