ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ് നാളെ മൊഹാലിയിൽ തുടങ്ങുന്നു
മൊഹാലി : മുൻ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയുടെ നൂറാമത് ടെസ്റ്റ് മത്സരത്തിനായി മൊഹാലി ഒരുങ്ങുകയാണ്. നാളെ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ തുടങ്ങുന്ന ആദ്യ ടെസ്റ്റിലൂടെയാണ് വിരാട് കരിയറിലെ നാഴികക്കല്ല് തികയ്ക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പരമ്പരയിൽ രണ്ട് മത്സരങ്ങളാണുള്ളത്. രണ്ടാമത്തെ ടെസ്റ്റ് ബെംഗളുരുവിൽ ഡേ ആൻഡ് നൈറ്റായാണ് നടക്കുന്നത്.
2011 ജൂൺ 20ന് വെസ്റ്റ് ഇൻഡീസിനെതിരെ കിംഗ്സ്ടൗണിലാണ് വിരാട് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ആദ്യ ഇന്നിംഗ്സിൽ വെറും നാലു റൺസ് മാത്രമെടുത്ത് ഫിഡൽ എഡ്വാർഡ്സിന്റെ ബൗളിംഗിൽ കീപ്പർ ക്യാച്ച് നൽകി മടങ്ങുകയായിരുന്നു വിരാട്. രണ്ടാം ഇന്നിംഗ്സിൽ 15 റൺസ് മാത്രമെടുത്ത് സമാനമായ രീതിയിൽ പുറത്തായി.അവിടെ തുടങ്ങിയ യാത്ര ഇപ്പോൾ 99 ടെസ്റ്റുകളിലെ 168 ഇന്നിംഗ്സുകളിൽനിന്ന് 27സെഞ്ച്വറികളും 28 അർദ്ധസെഞ്ച്വറികളുമടക്കം 7962 റൺസിലെത്തിയിരിക്കുന്നു. 2014 മുതൽ ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ കേപ്ടൗൺ ടെസ്റ്റുവരെ 68 മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുകയും ചെയ്തു. ഏറ്റവും വേഗത്തിൽ 7000 റൺസ് തികച്ച ബാറ്ററും വിരാടാണ്. കഴിഞ്ഞ ട്വന്റി-20 ലോകകപ്പുവരെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയെ നയിച്ചിരുന്ന വിരാട് ഇപ്പോൾ ഒരു ഫോർമാറ്റിലും ഇന്ത്യൻ നായകനല്ല എന്നതാണ് നാഴികകല്ല് താണ്ടാനൊരുങ്ങുമ്പോൾ വിരാടിന്റെ വ്യക്തിപരമായ നഷ്ടം.
വിരാടിന്റെ കരിയറിലെ സുവർണനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ മൊഹാലി സ്റ്റേഡിയത്തിൽ പകുതി കാണികളെ പ്രവേശിപ്പിക്കാൻ അധികൃതർ അനുവാദം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |