രാജ്കോട്ട് : കേരളത്തിനെതിരായ നിർണായക രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ ആദ്യദിനം മദ്ധ്യപ്രദേശ് ശക്തമായ നിലയിൽ. നോക്കൗട്ടിൽ കടക്കാൻ ഇരുടീമുകൾക്കും ജയമോ ഒന്നാം ഇന്നിംഗ്സ് ലീഡോ അനിവാര്യമായ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മദ്ധ്യപ്രദേശ് ഒന്നാം ദിനം കളി നിർത്തുമ്പോൾ 90 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് എന്ന നിലയിലാണ്. സെഞ്ച്വറി നേടിയ ഓപ്പണർ യഷ് ദുബെയുടെയും (105 നോട്ടൗട്ട് ) രജത് പാട്ടിദാറിന്റെയും (75 നോട്ടൗട്ട്) ബാറ്റിംഗാണ് മദ്ധ്യപ്രദേശിന് കരുത്തേകിയത്. മൂന്നാം വിക്കറ്റിൽ 130 റൺസ് കൂട്ടിച്ചേർത്ത ഇരുവരുമാണ് കളിനിറുത്തുമ്പോൾ ക്രീസിൽ .
264 പന്തുകൾ നേരിട്ടാണ് യഷ് ദുബെ 105 റൺസെടുത്തത്. 15 ഫോറുകൾ ഉൾപ്പെടുന്നതാണ് ദുബെയുടെ ഇന്നിംഗ്സ്. ആദ്യ വിക്കറ്റിൽ ഹിമാൻഷു മന്ത്രിക്കൊപ്പം അർധസെഞ്ച്വറി കൂട്ടുകെട്ട് (62) തീർക്കാനും ദുബെയ്ക്കായി. 183 പന്തുകൾ നേരിട്ട രജത് പാട്ടിദാർ 13 ഫോറുകളോടെയാണ് 75 റൺസെടുത്തത്. ഇതുവരെ 342 പന്തുകൾ നേരിട്ടാണ് ദുബെ – പാട്ടിദാർ സഖ്യം 130 റൺസ് അടിച്ചെടുത്തത്.
ഓപ്പണർ ഹിമാൻഷു മന്ത്രി (23), ശുഭം വർമ (11) എന്നിവരാണ് മധ്യപ്രദേശ് നിരയിൽ പുറത്തായത്. ഹിമാൻഷു 78 പന്തിൽ അഞ്ച് ഫോറുകളോടെയാണ് 23 റൺസെടുത്തത്. 15 പന്തുകൾ നേരിട്ട ശുഭം ശർമയാകട്ടെ, രണ്ടു ഫോറുകളോടെ 11 റൺസുമെടുത്തു. കേരളത്തിനായി ജലജ് സക്സേന, സിജോമോൻ ജോസഫ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. 22 ഓവറിൽ എട്ടു മെയ്ഡനുകൾ സഹിതം 41 റൺസ് വഴങ്ങിയാണ് ജലജ് ഒരു വിക്കറ്റ് വീഴ്ത്തിയത്. സിജോമോൻ ജോസഫ് 22 ഓവറിൽ രണ്ട് മെയ്ഡനുകൾ സഹിതം 54 റൺസ് വഴങ്ങിയും ഒരു വിക്കറ്റ് വീഴ്ത്തി.
കഴിഞ്ഞ മത്സരത്തിൽ ഗുജറാത്തിനെ തോൽപ്പിച്ചടീമിൽ നിന്ന് യുവ പേസർ ഏദൻ ആപ്പിൾ ടോമിനെ മാറ്റി എൻ.പി. ബേസിലിനെയാണ് ഇന്നലെ കേരളം കളിപ്പിച്ചത്. എലീറ്റ് ഗ്രൂപ്പ് എയിൽ നിലവിൽ കേരളത്തിനും മദ്ധ്യപ്രദേശിനും 13 പോയിന്റ് വീതമാണ്. ഗ്രൂപ്പിൽ നിന്ന് ഒരു ടീം മാത്രമാണ് നോക്കൗണ്ട് റൗണ്ടിലെത്തുക. ജയിക്കുന്ന ടീം നോക്കൗട്ടിലെത്തും. സമനിലയെങ്കിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുന്ന ടീം മുന്നേറും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |