കരീബിയൻ ക്രിക്കറ്റിലെ ആദ്യ ഇന്ത്യൻ വംശജൻ എന്നതായിരുന്നു 1999ൽ ആ വെളിപ്പെടുത്തൽ നടത്തുംവരെ സോണി രാംദിൻ എന്ന ഇതിഹാസസ്പിന്നറുടെ പ്രത്യേകത. എന്നാൽ വിക്കറ്റുകൾ വീഴ്ത്താനായി ഫുൾ സ്ളീവ് ജഴ്സിയിൽ താൻ കൈമുട്ട് മടക്കിയാണ് എറിഞ്ഞിരുന്നത് എന്നതായിരുന്നു നാലുപതിറ്റാണ്ടിന് ശേഷം രാംദിൻ വെളിപ്പെടുത്തൽ.ആ സോണി രാംദിനാണ് കഴിഞ്ഞ ദിവസം കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.
1950–60കളിൽ വെസ്റ്റിൻഡീസ് സ്പിൻ ബൗളിംഗിന്റെ നെടുംതൂണായിരുന്നു സോണി രാംദിൻ. 43 ടെസ്റ്റുകളിലായി 28.98 ശരാശരിയിൽ 158 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. വെറും രണ്ട് ഫസ്റ്റ് ക്ലാസ് മൽസരങ്ങളുടെ പിൻബലത്തിലാണ് ഇരുപത്തൊന്നാം വയസിൽ അദ്ദേഹം വിൻഡീസ് ടീമിലെത്തിയത്.
1950ൽ ഇംഗ്ലീഷ് മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര നേടിയ വിൻഡീസ് ടീമിലൂടെ അരങ്ങേറ്റം. മാഞ്ചസ്റ്ററിൽ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിൽ രാംദിൻ നേടിയത് 4 വിക്കറ്റുകൾ . ആതിഥേയർ ആദ്യ ടെസ്റ്റ് ജയിച്ചു. എന്നാൽ തൊട്ടുപിന്നാലെ ലോഡ്സിൽ ഇംഗ്ലീഷ് മണ്ണിലെ വിൻഡീസിന്റെ ആദ്യ ജയം പിറന്നപ്പോൾ രാംദിൻ 11 വിക്കറ്റുകൾ പിഴുതു. പരമ്പരയിലെ മറ്റു രണ്ടു മൽസരങ്ങൾക്കൂടി ജയിച്ച് വിൻഡീസ് ചരിത്രം കുറിച്ചു .അവിടെ നിന്ന് 1960 വരെ രാംദിന്റെ ടെസ്റ്റ് കരിയർ നീണ്ടു.
ഒരു ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ 5 വിക്കറ്റ് നേട്ടം കൈവരിച്ച മൂന്ന് വിൻഡീസ് സ്പിന്നർമാർ മാത്രമാണുള്ളത്. അതിലൊരാളാണ് രാംദിൻ. ആൽഫ് വാലന്റൈൻ, റഖിം കോൺവാൾ എന്നിവരാണ് മറ്റു രണ്ടു പേർ. ലാൻസ് ഗിബ്സിന്റെ വരവോടെ കരീബിയൻ ടീമിൽ രാംദിന്റെ തിളക്കം കുറഞ്ഞു. പിന്നീട് കൗണ്ടി ക്രിക്കറ്റിലേക്ക് ശ്രദ്ധ മാറി. ഇംഗ്ലണ്ടിൽ കുടിയേറി, അവിടെയും ക്രിക്കറ്റിൽ സജീവമായിരുന്നു.
ഉയരക്കുറവുകൊണ്ട് ശ്രദ്ധ നേടിയ രാംദിൻ, കളിക്കളത്തിൽ എല്ലാവരുടെയും ശ്രദ്ധ നേടാൻ മറ്റൊരു കാരണംകൂടിയുണ്ട്. തന്റെ ഫുൾ സ്ളീവ് ജഴ്സിയുടെ കൈകൾ കൈത്തണ്ടയിൽ ബട്ടണിട്ട് നന്നായി ചേർത്തുവച്ചിരുന്നു. 1999ൽ തന്റെ എഴുപതാം വയസിൽ നടത്തിയൊരു വെളിപ്പെടുത്തൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകളഞ്ഞു. ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന മുപ്പത് വർഷക്കാലവും താൻ ലോകത്തെ കബളിപ്പിക്കുകയായിരുന്നുവെന്നായിരുന്നു രാംദിന്റെ കുറ്റസമ്മതം. ഫുൾക്കൈ ഷർട്ടിന്റെ മറവിൽ കൈമടക്കി എറിയുകയായിരുന്നു താനെന്ന് ഡെയ്‌ലി മെയിൽ എന്ന പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. ടെലിവിഷൻ ക്യാമറകൾ അത്ര സജീവമല്ലാതിരുന്നതിനാലാണ് തന്റെ ‘കള്ളക്കളികൾ’ പുറം ലോകം അറിയാതിരുന്നതെന്നും രാംദിൻ അന്ന് വെളിപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |