ആസ്ട്രേലിയയുടെ രണ്ട് ഇതിഹാസ ക്രിക്കറ്റ് താരങ്ങളാണ് ഇന്നലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ലോകത്തോട് വിടപറഞ്ഞത്. വിക്കറ്റ് കീപ്പിംഗ് വിസ്മയമായ റോഡ്നി മാർഷിന്റെ മരണമേൽപ്പിച്ച സങ്കടത്തിലായിരിക്കുമ്പോഴാണ് ഇതിഹാസ സ്പിന്നർ ഷേൻ വാണിന്റെ വിയോഗ വാർത്ത ഹൃദയഭേദകമായി എത്തുന്നത്. ഹൃദയാഘാതമാണ് രണ്ട് പേരുടേയും ജീവനെടുത്തത്.
'വാണ'രുളിയ കാലം
മുത്തയ്യ മുരളീധരൻ, ഷേയ്ൻ വാൺ, അനിൽ കുംബ്ളെ.... ഒരു കാലഘട്ടത്തിൽ ക്രിക്കറ്റ് മൈതാനങ്ങൾ അടക്കി ഭരിച്ച മൂന്ന് ലെഗ്സ്പിന്നർമാർ. മൂവരും ചേർന്ന് സ്വന്തമാക്കിയത് രണ്ടായിരത്തിലേറെ ടെസ്റ്റ് വിക്കറ്റുകൾ. ഇൗ ത്രിമൂർത്തികളിൽ, സ്പിൻ ബൗളിംഗിന് പേരുകേട്ട ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിന് പുറത്തുനിന്നുള്ള ഒരേയൊരാൾ ഷേയ്ൻ വാൺ ആയിരുന്നു. പേസ് ബൗളർമാർ നിറഞ്ഞ ആസ്ട്രേലിയയിൽനിന്ന് ലോകം കണ്ട ഏറ്റവും മികച്ച ലെഗ്സ്പിന്നർമാരിലൊരാളായി ഷേയ്ൻ വാൺ മാറി എന്നതാണ് അദ്ദേഹത്തെ വേറിട്ട് നിറുത്തിയത്. മുരളിയിൽനിന്നും കുംബ്ളെയിൽ നിന്നും വാണിനെ വ്യത്യസ്തനാക്കിയത് അദ്ദേഹത്തിന്റെ പന്തുകളുടെ അപാരമായ കുത്തിത്തിരിയലായിരുന്നു. ലെഗ്സൈഡിൽ വൈഡ് പോകുമെന്ന് കരുതി നിൽക്കുന്ന ബാറ്റ്സ്മാന്റെ 'കിളി പറത്തുന്ന' രീതിയിൽ പന്ത് കുത്തിത്തിരിഞ്ഞ് മിഡിൽ സ്റ്റമ്പുമായി പോവുമ്പോൾ വൈഡ് വിളിക്കാൻ ഇരുകൈകളുമുയർത്താനൊരുങ്ങിയ അമ്പയർമാർപോലും അമ്പരന്നുനിന്നിട്ടുണ്ട്. കുംബ്ളെ വേഗം കൊണ്ടും മുരളി കൃത്യതകൊണ്ടും ശ്രദ്ധയാകർഷിച്ചപ്പോൾ വാൺ അപ്രതീക്ഷിതമായ പന്തുകൾ കൊണ്ടാണ് ചരിത്രം രചിച്ചത്.
ഇത്രത്തോളം പന്ത് സ്പിൻ ചെയ്യിക്കാൻ വാണിനെ തുണച്ചത് അദ്ദേഹത്തിന്റെ ശാരീരികമായ പ്രത്യേകതകളാണ്. നന്നായി വിരിഞ്ഞ ബലിഷ്ഠമായ തോളുകളായിരുന്നു പ്രധാന ശക്തി. കൈത്തണ്ടയും കൈക്കുഴയും കരുത്തുറ്റതായിരുന്നു. അതുകാെണ്ടുതന്നെ ക്ളാസിക്കൽ ലെഗ്സ്പിന്നർമാരെക്കാൾ കൂടുതൽ പന്തിനെ കറക്കിത്തിരിക്കുവാൻ ഷേൻവാണിന് സാധിച്ചു. വാണിന്റെ ബൗളിംഗിന് അധികം റണ്ണറപ്പും വേണ്ടിയിരുന്നില്ല. വെറുതെ നടന്നുവന്ന് പന്തെറിയുകയായിരുന്നു അദ്ദേഹത്തിെന്റെ രീതി. വാണിന്റെ കൈകൾക്കും തോളിനും ഇത്രയേറെ ശക്തി ലഭിച്ചതിന് പിന്നിലും ഒരു കഥയുണ്ട്. ചെറുപ്പകാലത്ത് കാലിന് ഒരുപകടത്തിൽ പരിക്കേറ്റതിനാൽ വാണിന് ദീർഘനാൾ വീൽചെയറിൽ സഞ്ചരിക്കേണ്ടിവന്നിരുന്നു. വീൽചെയർ സ്വയം ഉരുട്ടിയായിരുന്നു യാത്രകൾ. അതിനായി കൈകൾ ഉപയോഗിച്ചുള്ള ശീലമാണ് ഇത്രയേറെ ബലമുള്ള തോളും കൈകളും സമ്മാനിച്ചത്.
വാണിന്റെ അപ്രവചനീയമായ ബൗളിംഗിനെ അക്കാലത്തെ എല്ലാ ബാറ്റ്സ്മാൻമാരും ഭയപ്പെട്ടിരുന്നു. ഒരു ദുർമന്ത്രവാദി തന്റെ വടി ചുഴറ്റുന്നതുപോലെയാണ് പലരും വാണിന്റെ ബൗളിംഗ് ആക്ഷനെ കണ്ടത്. വാണിന് ആധിപത്യം നേടാൻ കഴിയാതെ പോയത് സച്ചിൻ ടെൻഡുൽക്കർക്കെതിരെ മാത്രമായിരുന്നു. 29 അന്താരാഷ്ട്ര മത്സരങ്ങളിൽ വാൺ സച്ചിനെതിരെ പന്തെറിഞ്ഞിട്ടുണ്ട്. നാലുതവണ മാത്രമാണ് സച്ചിനെ പുറത്താക്കാൻ വാണിന് കഴിഞ്ഞത്. അക്കാലത്ത് ഇന്ത്യ - ആസ്ട്രേലിയ ക്രിക്കറ്റ് മത്സരങ്ങൾ ഒരളവോളം സച്ചിനും വാണും തമ്മിലുള്ള പോരാട്ടങ്ങളായി മാറിയിരുന്നു. സച്ചിന്റെ അപാര പ്രതിഭയ്ക്കുമുന്നിൽ വാൺ പകച്ചുപോയത് 1998 ലെ ഷാർജ കപ്പിലാണ്. ഡെസർട്ട് സ്ട്രോം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷാർജയിലെ സെമി ഫൈനലിൽ ക്രീസ് വിട്ടിറങ്ങി വാണിനെതിരെ സച്ചിൻ നേടിയ സിക്സുകൾ ഇപ്പോഴും ആരാധകരുടെ ഹൃദയത്തിൽ മായാതെ കിടക്കുന്നുണ്ട്. തനിക്ക് ഒത്ത എതിരാളിയായ സച്ചിനോടുള്ള ബഹുമാനം എല്ലായ്പോഴും വാൺ നിലനിറുത്തിയിരുന്നു. കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷവും ക്രിക്കറ്റ് വിട്ടൊരു ജീവിതം വാണിന് ഉണ്ടായിരുന്നില്ല. കമന്റേറ്ററായും പരിശീലകനായും മെന്ററായും ഒക്കെ അദ്ദേഹം നിറഞ്ഞുനിന്നു. ആദ്യ ഐ.പി.എല്ലിൽ ആരും പ്രതീക്ഷിക്കാതിരുന്ന രാജസ്ഥാൻ റോയൽസിനെ ചാമ്പ്യന്മാരാക്കിയതും നിരവധി പുതിയ താരങ്ങളെ കണ്ടെത്തിയതും വാണിന്റെ മിടുക്കായിരുന്നു. അപ്രതീക്ഷിതമായിരുന്നു വാണിന്റെ പന്തുകൾ. അതിലേറെ അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ മരണവും. റോഡ് മാർഷിന്റെ നിര്യാണത്തിൽ അനുശോചിച്ചായിരുന്നു സോഷ്യൽ മീഡിയയിൽ വാണിന്റെ അവസാന കുറിപ്പ്. തൊട്ടുപിന്നാലെ വാണിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ വേദനിക്കുന്ന നിരവധി കുറിപ്പുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറയുന്നു.
നൂറ്റാണ്ടിന്റെ ബാൾ
ഏതാനും ചുവട് മാത്രം വച്ച് വലംകൈവിരലുകളുടെ മാന്ത്രികതയിൽ ബാറ്റർമാരെ രണ്ട് പതിറ്റാണ്ടോളം വട്ടം കറക്കുകയായിരുന്നു ഷേയ്ൻ വാൺ. തരക്കേടില്ലാത്ത ലെഗ്സ്പിന്നർ എന്നതിൽ നിന്ന് ഇതിഹാസത്തിലേക്കുള്ല വാണിന്റെ യാത്ര ആരംഭിക്കുന്നത് 28വർഷം മുൻപാണ്. കൃത്യമായി പറഞ്ഞാൽ 1993 ലെ ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനമായ ജൂൺ നാലാം തിയതി. അന്നാണ് മൈക്ക് ഗാറ്റിംഗെന്ന ഇംഗ്ലീഷ് ബാറ്ററെ നിഷ്പ്രഭനാക്കിയ, ക്രിക്കറ്റ് ലോകം ഇന്നും അമ്പരപ്പോടെ മാത്രം ഓർക്കുന്ന നൂറ്റാണ്ടിന്റെ ബാൾ വാണിന്റെ വലംകൈയിൽ നിന്ന് പിറന്നത്. സ്പിന്നിനെതിരെ മികച്ച റെക്കാഡുള്ള ഗാറ്റിംഗിന്റെ പ്രതിരോധം തകർത്ത് ലെഗ്സ്റ്റമ്പിന് വെളിയിൽ കുത്തിയ പന്ത് ഓഫ് സ്റ്റമ്പിളക്കുമ്പോൾ ആർക്കും അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇംഗ്ലണ്ടിന്റെ മണ്ണിൽ ടെസ്റ്റിൽ വാണെറിയുന്ന ആദ്യ പന്തായിരുന്നു അത്. ലോകം നൂറ്റാണ്ടിന്റെ പന്തെന്ന് വാഴ്തത്തിയ ആ ബാളിനു ശേഷം വാൺ വളരുകയായിരുന്നു ക്രിക്കറ്റിന്റെ ഉത്തുംഗശൃഖങ്ങളിലേക്ക്. അതുവരെ 11 ടെസ്റ്റുകളിൽ നിന്ന് 31 വിക്കറ്റുകളായിരുന്നു വാണിന്റെ സമ്പാദ്യം. എന്നാൽ ആ ആഷസ് പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിൽ നിന്നുമാത്രം വാൺ 35 വിക്കറ്റുകൾ വാരിക്കൂട്ടി.
കൂടെ മൂന്ന് സുഹൃത്തുക്കൾ
ഷേയ്ൻ വാൺ മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് വില്ലയിൽ താമസിച്ചിരുന്നതെന്ന് തായ് പൊലീസ് പറഞ്ഞു. എല്ലാവരും വെവ്വേറെ മുറികളിലായിരുന്നു.
അത്താഴം കഴിക്കാനായി സുഹൃത്തുക്കളിൽ ഒരാൾ വാണിനെ മുറിയിലെത്തി വിളിച്ചെങ്കിലും അനക്കമില്ലായിരുന്നു. ഉടൻ സുഹൃത്ത് സി.പിആർ നൽകിയെങ്കിലും പ്രതികരിച്ചില്ല.
അടിയന്തര മെഡിക്കൽ സംഘമെത്തി അവരും സി.പി.ആർ നൽകാൻ ശ്രമിച്ചെങ്കിലും വാണിന് അനക്കമില്ലായിരുന്നു.മരണത്തിൽ അസ്വഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. സംശയാസ്പദമായി ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല. കുറച്ച് മാസങ്ങൾക്ക് മുൻപ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥിയിലായിരുന്ന വാൺ പോസ്റ്റ് കൊവിഡ് ചികിത്സയിൽ ആയിരുന്നെന്നും വിവരമുണ്ട്.
റോഡ് മാർഷും മറഞ്ഞു
ആസ്ട്രേലിയയുടെ ഇതിഹാസ വിക്കറ്റ് കീപ്പർ ബാറ്റർ റോഡ് മാർഷും ഇന്നലെ അന്തരിച്ചു. 74 വയസായിരുന്നു. കഴിഞ്ഞയാഴ്ച ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് അഡ്ലെയ്ഡിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില ഇന്നലെ കൂടുതൽ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഫെബ്രുവരിന് ക്യൂൻസ്ലൻഡിൽ ഒരു ജീവകാരുണ്യ പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു മാർഷിന് ഹൃദയാഘാതം ഉണ്ടായത്.
ആസ്ട്രേലിയക്കായി 1970 മുതൽ 1984വരെ 96 ടെസ്റ്റിലും 92 ഏകദിനത്തിലും കളിച്ചു. വിരമിച്ച ശേഷം ആസ്ട്രേലിയൻ ക്രിക്കറ്റ് അക്കാഡമി മേധാവിയായും ദേശീയ ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായും നിരവിധക്കാലും സേവനമനുഷ്ടിച്ചു. കളിക്കാരനായും മറ്റ് മേഖലകളിലുമായി 50 വർഷത്തോളം ആസ്ട്രേലിയൻ ക്രിക്കറ്റിൽ നിറഞ്ഞ് നിന്ന വ്യക്തിതത്വമായിരുന്നു മാർഷ്.
പെർത്ത് സ്വദേശിയായ മാർഷ് വിക്കറ്റിന് പിന്നിലെ അക്രോബാറ്റിക് പ്രകടനം കൊണ്ട് ഏറെ ആരാധകരെ സൃഷിടിച്ചു. മദ്ധ്യ നിരയിൽ ബാറ്റ് കൊണ്ടും നിർണായക പ്രകടനം നടത്തി. 1970ലെ ആഷസ് പരമ്പരയിലൂടെയാണ് അരങ്ങേറ്റം. 1984 ഫെബ്രുവരിയിൽ ന്യൂസിലൻഡിനെതിരായ ഏകദനിത്തോടെയാണ് ഓസീസ് കുപ്പായം അഴിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |