രാജ്കോട്ട്: രഞ്ജി ട്രോഫിയിൽ മദ്ധ്യപ്രദേശ് കേരളത്തിനെതിരെ ഒന്നാം ഇന്നിംഗ്സ് 585 /9 എന്ന കൂറ്റൻ സ്കോറിൽ ഡിക്ലയർ ചെയ്തു. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ കേരളം മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് എടുത്തിട്ടുണ്ട്. മത്സരം അവസാനിക്കാൻ ഒരു ദിവസം കൂടി ബാക്കിനിൽക്കെ മദ്ധ്യ പ്രദേശിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 387 റൺസ് പിറകിലാണ് കേരളം. മത്സരത്തിൽ ജയിക്കുകയോ ഒന്നാം ഇന്നിംഗ്സ് ലീഡോടെ സമനില നേടുകയോ ചെയ്യുന്ന ടീമായിരിക്കും നോക്കൗട്ടിൽ കടക്കുന്നത്. അവസാന ദിനമായ ഇന്ന് കേരളം ലീഡ് നേടാതെ വരികയും എന്നാൽ ഒന്നാം ഇന്നിംഗ്സിൽ ഓൾഔട്ടാകാതിരിക്കുകയും ചെയ്താൽ റൺറേറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും നോക്കൗട്ട് സ്ഥാനം തീരുമാനിക്കുക
അർദ്ധ സെഞ്ച്വറി നേടി 82 റൺസുമായി പി. രാഹുലും 7 റൺസെടുത്ത് ക്യാപ്ടൻ സച്ചിൻ ബേബിയുമാണ് ക്രീസിൽ. സെഞ്ച്വറി വീരൻ രോഹൻ എസ്.കുന്നുമ്മൽ (75), വത്സൽ ഗോവിന്ദ് (15) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. നേരത്തെ 474/5 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച മദ്ധ്യപ്രദേശ് 25 ഓവറോളം ബാറ്റ് ചെയ്ത് 111 റൺസ് നേടിയ ശേഷം ഡിക്ലയർ ചെയ്യുകയായിരുന്നു. ഡബിൾ സെഞ്ച്വറിയടിച് യഷ് ദുബെ (288) ജലജ് സക്സേനയുടെ പന്തിൽ എൽബിയായ ഉടനേയായിരുന്നു ഡിക്ലയർ ചെയ്തത്. ജലജ് ആറ് വിക്കറ്റു നേടി തിളങ്ങി. ഇന്നലെ നാല് വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |