SignIn
Kerala Kaumudi Online
Friday, 19 April 2024 8.14 PM IST

മങ്കാദിംഗിന് 'മാന്യമായ' സ്ഥാനം

mankading

മങ്കാദിംഗ് രീതിയിൽ വിക്കറ്റെടുക്കുന്നത് മോശംരീതിയല്ലെന്ന് ക്രിക്കറ്റ് നിയമപരിഷ്കരണം

ലണ്ടൻ : ബൗളിംഗ് പൂർത്തിയാക്കും മുമ്പേ റൺസിനായി ക്രീസ് വിട്ടിറങ്ങുന്ന നോൺ സ്‌ട്രൈക്കർമാരെ പുറത്താക്കുന്ന ‘മങ്കാദിംഗ്’ മോശം രീതിയായി വിലയിരുത്തേണ്ടതില്ലെന്ന് ക്രിക്കറ്റ് നിയമങ്ങൾ പരിഷ്കരിക്കുന്ന മാർലിബോൺ ക്രിക്കറ്റ് ക്ലബ് (എം.സി.സി). ഈ വർഷം ഒക്ടോബർ മുതൽ ഇതുൾപ്പടെയുള്ള പുതിയ പരിഷ്കാരങ്ങൾ നിലവിൽ വരും.

‘മങ്കാദിംഗ്’ രീതിയിലുള്ള പുറത്താക്കൽ കുറച്ചുകാലമായി ക്രിക്കറ്റ് ലോകത്തെ ചൂടേറിയ ചർച്ചാ വിഷയങ്ങളിലൊന്നാണ്. 2019 ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബുമായുള്ള മത്സരത്തിനിടെ രാജസ്ഥാൻ റോയൽ താരം ജോസ് ബട്‌ലറെ രവിചന്ദ്രൻ അശ്വിൻ മങ്കാദിംഗ് വഴി പുറത്താക്കിയതു വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇതിന്റെ ധാർമിക വശങ്ങൾ ചർച്ചയായത്.

നിയമവിധേയമായി ഉള്ളതാണെങ്കിലും ജന്റിൽമാൻസ് ഗെയിം എന്ന വിളിപ്പേരുള്ള ക്രിക്കറ്റിലെ മാന്യതയ്ക്കു നിരക്കാത്ത പ്രവൃത്തിയാണ് മങ്കാദിംഗ് എന്നാണ് ഇതുവരെ ഒരു വിഭാഗം ആരാധകർ വാദിച്ചിരുന്നത്. സാധാരണ ഗതിയിൽ ഒന്നോ രണ്ടോതവണ താക്കീതു നൽകിയതിനുശേഷം അറ്റകൈ എന്ന നിലയ്ക്കാണു ബൗളർമാർ ഇതു പുറത്തെടുക്കുക. ബൗളർ അപ്പീൽ ചെയ്താലും അതു പിൻവലിക്കാനുള്ള അവകാശം ക്യാപ്ടനുണ്ട്. എന്നാൽ മങ്കാദിംഗ് മോശമല്ലെന്ന് പ്രഖ്യാപിച്ച എം.സി.സി അമാന്യമായ രീതി എന്ന പ്രയോഗം പിൻവലിച്ച് നിയമപരമായ പുറത്താക്കൽ എന്ന വിശേഷണം നൽകുകയും ചെയ്തു.

എം.സി.സിയുടെ പുതിയ പരിഷ്കാരങ്ങൾ

1. മങ്കാദിംഗിനെ ഇനിമുതൽ അമാന്യമായ പുറത്താക്കൽ രീതി എന്ന വിശേഷിപ്പിക്കില്ല.ഒൗദ്യോഗികമായ റൺഒൗട്ടിനുള്ള രീതികളിൽ ഒന്നായി പരിഗണിക്കും.

2. പന്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നതിനായി തുപ്പൽ പുരട്ടുന്നതിന് കൊവിഡ് പശ്ചാത്തലത്തിലുണ്ടായിരുന്ന വിലക്ക് സ്ഥിരമാക്കി.

3. അതേസമയം പന്തിൽ വിയർപ്പ് പുരട്ടുന്നത് അനുവദനീയമായി തുടരും.

4. ഒരു ബാറ്റർ ക്യാച്ച് നൽകി പുറത്തായാൽ അടുത്തതായി വരുന്ന താരം വേണം അടുത്ത പന്തു നേരിടേണ്ടത്. നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിൽക്കുന്ന താരം അവിടെത്തന്നെ തുടരണം.

5. കൺകഷൻ,കൊവിഡ് തുടങ്ങിയ കാരണങ്ങളാൽ പ്ളേയിംഗ് ഇലവനിൽ പകരം വരുന്ന കളിക്കാരനെ ആർക്കാണോ പകരം വന്നത് ആ കളിക്കാരനായി കണക്കാക്കും.

6. ഫീൽഡിംഗ് ടീമിന്റെ മാന്യതയില്ലാത്ത പെരുമാറ്റത്തിന് ബാറ്റിംഗ് ടീമിന് അഞ്ചു റൺസ് അധികം നൽകും.

7. മത്സരത്തിനിടെ മനുഷ്യരോ,മൃഗങ്ങളോ, വസ്തുക്കളോ തടസം സൃഷ്ടിച്ചാൽ ഡെഡ് ബാൾ വിളിക്കും.

മങ്കാദിംഗ്

ഇന്ത്യൻ ക്രിക്കറ്റ് താരം വിനൂ മങ്കാദിന്റെ പേരിൽനിന്നാണ് ‘മങ്കാദിംഗ്’ എന്ന പ്രയോഗത്തിന്റെ പിറവി. 1947–48 ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിലാണ് മങ്കാദും അദ്ദേഹം നടത്തിയ ഒരു പുറത്താക്കലും ചരിത്രമായത്.

സിഡ്നിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ മങ്കാദ് ബൗളിംഗിനെത്തുമ്പോൾ ഓപ്പണിംഗ് ബാറ്റ്സ്മാൻ ബിൽ ബ്രൗൺ 18 റൺസുമായി നോൺ സ്ട്രൈക്കിംഗ് എൻഡിൽ. മങ്കാദ് നോക്കുമ്പോൾ ബ്രൗൺ ക്രീസിന് പുറത്ത്. ബൗളിംഗ് ആക്ഷൻ പൂർത്തിയാക്കും മുൻപെ നോൺ സ്ട്രൈക്കർ ക്രീസിന് പുറത്താണെങ്കിൽ ബൗളർക്ക് സ്റ്റംപ് ചെയ്യാൻ അവകാശമുണ്ട്. ബ്രൗൺ ക്രീസിനു പുറത്തുനിൽക്കുമ്പോൾ മങ്കാദ് സ്റ്റംപ് ചെയ്തു, അമ്പയർ ഒൗട്ട് വിളിച്ചു.

മങ്കാദിന്റെ ഈ പുറത്താക്കൽ അന്ന് ഏറെ വിവാദവും ഒച്ചപ്പാടും ഉണ്ടാക്കി. സ്‌പോർട്‌സ്‌മാൻഷിപ്പില്ലാത്ത പെരുമാറ്റമായിപ്പോയി മങ്കാദിന്റെ ഈ പുറത്താക്കൽ എന്ന് ഓസീസ് ദിനപത്രങ്ങൾ പരിഹസിച്ചു. ഇങ്ങനെ പുറത്താക്കുന്നതിനു മങ്കാദിംഗ് എന്നൊരു ഓമനപ്പേരും ലഭിച്ചു. എന്നാൽ,ഓസീസ് നായകൻ സർ ബ്രാഡ്മാനും മങ്കാദിനാൽ പുറത്താക്കപ്പെട്ട ബ്രൗണും മങ്കാദിന്റെ ഈ നടപടിയെ ന്യായീകരിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MANKADING
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.