ലണ്ടൻ : ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ പ്രതീക്ഷകൾ വാനോളമുയർത്തി പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ ക്വാർട്ടറിൽ കടന്നു. ഇന്നലെ ലോക മൂന്നാം നമ്പർ താരം ഡെൻമാർക്കിന്റെ ആൻഡേഴ്സ് ആന്റൺസണെ നേരിട്ടുള്ള ഗെയിമുകളിൽ വീഴ്ത്തിയാണ് ലക്ഷ്യ ക്വാർട്ടർ ഉറപ്പിച്ചത്. സ്കോർ 21-16, 21-18.
രണ്ട് തവണ ലോക ചാമ്പ്യനായ ആൻഡേഴ്സണെതിരെ അന്താരാഷ്ട്ര തലത്തിൽ ആദ്യമായാണ് ഇരുപതുകാരനായ ലക്ഷ്യ മത്സരിക്കാനിറങ്ങിയത്. ചൈനയുടെ ലൂ ഗുവാംഗ് സ്വൂവാണ് ക്വാർട്ടറിൽ ലക്ഷ്യയുടെ എതിരാളി. പുരുഷ ഡബിൾസിൽ സ്വാത്വിക് സായിരാജ് -ചിരാഗ് ഷെട്ടി സഖ്യവും ക്വാർട്ടറിൽ എത്തി.
അതേസമയം ഇന്ത്യയുടെ പി.വി സിന്ധു, സൈന നെഹ്വാൾ, കെ.ശ്രീകാന്ത് എന്നിവർ പുറത്തായി. വനിതാ സിംഗിൾസിൽ സിന്ധു ജാപ്പനീസ് താരം സയാക തകാഷിയോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് അടിയറവ് പറഞ്ഞത്. സ്കോർ: 21-19, 16-21, 21-17.സൈന നെഹ്വാൾ രണ്ടാം റൗണ്ടിൽ ജാപ്പനീസ് താരം അകേൻ യാമഗുച്ചിയോട് പൊരുതി തോറ്റു. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 14-21, 21-17, 17-21നായിരുന്നു സൈനയുടെ തോൽവി. പുരുഷ സിംഗിൾസിൽ ശ്രീകാന്ത് അന്താണി സിനിസുക ജിന്റിംഗിനെതിരെ ആദ്യ ഗെയിം 21-9ന് നേടിയ ശേഷം 18-21, 19-251ന് തോൽക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |