അവിനാഷ് സാബ്ലേയ്ക്ക് സ്റ്റീപ്പിൾ ചേസിൽ റെക്കാഡ്
ആർ.അനുവിനും എൽദോസ് പോളിനും സ്വർണം
തിരുവനന്തപുരം:ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രി അത്ലറ്റിക്സിന്റെ രണ്ടാം പാദത്തിൽ പുരുഷ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ സ്വന്തം ദേശീയ റെക്കാഡ് തിരുത്തിക്കുറിച്ച് മഹാരാഷ്ട്രയുടെ അവിനാഷ് സാബ്ലേ.. കഴിഞ്ഞ ഒളിമ്പിക്സിൽകുറിച്ചിരുന്ന 8 മിനിട്ട്18.12 സെക്ക,ഡ് എന്ന സമയം ഇന്നലെ 8 മിനിട്ട് 16.21 സെക്കൻഡായാണ് അവിനാഷ് തിരുത്തിയെഴുതിയത്.
കേരളത്തിന്റെ ആർ.അനുവിനും എൽദോസ് പോളിനും മീറ്റിൽ സ്വർണം ലഭിച്ചു. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ അനു 58.53 സെക്കൻഡിൽ ഫിനിഷ് ലൈൻ മറികടന്നാണ് സ്വർണത്തിന് അവകാശിയായത്. പുരുഷവിഭാഗം ട്രിപ്പിൾ ജമ്പിൽ 16.95 മീറ്റർ ചാടിക്കടന്ന് എൽദോസ് പോൾ സ്വർണം സ്വന്തമാക്കി. 16.70 മീറ്റർ പിന്നിട്ട് അബ്ദുള്ള അബൂബക്കർ ഈ ഇനത്തിൽ വെള്ളിനേട്ടം കേരളത്തിനു സമ്മാനിച്ചപ്പോൾ തമിഴ്നാടിന്റെ ഗെയ്ലി വിനിസ്റ്റർ (16.09 മീറ്റർ) ആണ് വെങ്കലത്തിന് ഉടമ.
പുരുഷ വിഭാഗം 100 മീറ്ററിൽ കേരളത്തിന്റെ കെ.പി അശ്വിൻ 10.70 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളിക്ക് ഉടമയായി. തമിഴ്നാടിന്റെ തമിഴ് അരശു(10.66)വിനാണ് സ്വര്‍ണം. പുരുഷവിഭാഗം 400 മീറ്ററിൽ കേരളത്തിനുവേണ്ടി നോഹാ നിർമൽ ടോം (46.19 സെക്കൻഡ്) വെള്ളിയും വി.മുഹമ്മദ് (46.29) വെങ്കലവും നേടി. തമിഴ്നാടിന്റെ രാജേഷ് രമേഷ് (46.09)നാണ് സ്വർണം. 800 മീറ്ററിൽ പി.മുഹമ്മദ് അഫ്സൽ ഒരു മിനിട്ട് 48.65 സെക്കൻഡില്‍ ഓടിയെത്തി വെള്ളി സ്വന്തമാക്കിയപ്പോൾ ഹിമാചൽ പ്രദേശിന്റെ അൻകേഷ് ചൗധരി(1:48.27)യ്ക്കാണ് സ്വർണം. 400 മീറ്റർ ഹർഡിൽസിൽ എം.പി .ജാബിർ (50.40 സെക്കൻഡ്) വെള്ളിയ്ക്ക് ഉടമയായി. തമിഴ്നാടിന്റെ ടി. സന്തോഷ് കുമാറിനാണ് (50.15) ഈ സ്വർണം.
വനിതകളുടെ 100 മീറ്ററിൽ കേരള താരങ്ങൾ മങ്ങിയ പ്രകടനമാണ് കാഴ്ച്ച വെച്ചത്. പി.ഡി അഞ്ജലിക്ക് 11.87 സെക്കൻഡിൽ വെങ്കല നേട്ടം സ്വന്തമാക്കാനേ സാധിച്ചുള്ളു. കർണാടക താരങ്ങളായ എൻ.എസ് സിമി (11.79) സ്വർണവും എ.ടി ധനേശ്വരി(11.83) വെള്ളിയും നേടി. 400 മീറ്ററിൽ ഏറെ പ്രതീക്ഷയോടെ ട്രാക്കിലിറങ്ങിയ ജിസ്നാ മാത്യുവിന് (53.40 സെക്കൻഡ്) മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കർണാടക താരങ്ങളായ പ്രിയാ മോഹൻ(52.37) സ്വർണവും പൂവമ്മ (52.44) വെള്ളിയും നേടി. 800 മീറ്ററിൽ പ്രിസ്കില്ലാ ഡാനിയേൽ (2:12.47) വെള്ളിനേടിയപ്പോൾ സ്റ്റെഫി സാറാ കോശി (2:13.49) വെങ്കലംനേടി. കർണാടകയുടെ ഇ.ബി അർപ്പിതയ്ക്കാണ് സ്വർണം.
മീറ്റിൽ കർണാടക നാലു സ്വർണം നേടിയപ്പോൾ തമിഴ്നാട് മൂന്നു സ്വർണത്തിന് അവകാശികളായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |