SignIn
Kerala Kaumudi Online
Friday, 29 March 2024 10.50 AM IST

ഇനി ഐ.പി.എൽ ആരവം

ipl2022

ഐ.പി.എൽ 15-ാം സീസണിന് നാളെ മുംബയ്‌യിൽ തുടക്കം

ഐ.എസ്.എൽ ഫുട്ബാളിന്റെ ആവേശത്തിൽ നിന്ന് ഇന്ത്യൻ കായികപ്രമികൾ ഇനി ക്രിക്കറ്റിന്റെ ലഹരിയിലേക്ക്. 15-ാം സീസൺ ഐ.പി.എൽ ക്രിക്കറ്റ് മത്സരങ്ങൾക്ക് നാളെ തു‌ടക്കമാവുകയാണ്. കൊവിഡ് കാരണം 2020 സീസൺ മുഴുവനായും കഴിഞ്ഞ സീസൺ ഭാഗികമായും യു.എ.ഇയിലാണ് നടന്നതെങ്കിൽ ഇത്തവണ മുബയ്,പൂനെ നഗരങ്ങളിലെ നാലുവേദികളിലായി മത്സരം ന‌ടത്താനാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് തീരുമാനിച്ചിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സും മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ വാങ്കഡെ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.

പുതിയ രണ്ട് ടീമുകളെ -ലക്നൗ സൂപ്പർ ജയന്റ്,ഗുജറാത്ത് ടൈറ്റാൻസ്- ഉൾപ്പെടുത്തി വിപുലീകരിച്ച ടൂർണമെന്റിനാണ് ഇക്കുറി അരങ്ങൊരുങ്ങുക. 7090കോ‌ടി മുടക്കി ആർ.പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് സ്വന്തമാക്കിയ ലക്നൗ സൂപ്പർജയന്റ്സിനെ ഇന്ത്യൻ താരം കെ.എൽ രാഹുലാണ് നയിക്കുന്നത്.ആൻഡി ഫ്ളവറാണ് കോച്ച്.5625 കോടിക്ക് സി.വി.സി ക്യാപിറ്റൽ പാർട്ണേഴ്സ് സ്വന്തമാക്കിയ ഗുജറാത്ത് ടൈറ്റാൻസിനെ ഹാർദിക് പാണ്ഡ്യ നയിക്കും.ആശിഷ് നെഹ്‌റയാണ് കോച്ച്.

പുത്തൻ ഫോർമാറ്റ്

10 ടീമുകൾ ഉള്ളതിനാൽ ഡബിൾ റൗണ്ട് റോബിൻ ലീഗ് ഫോർമാറ്റിലാണ് ഇക്കുറി മത്സരങ്ങൾ നടക്കുന്നത്. അഞ്ചു ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഓരോ ടീമിനും പ്രാഥമിക റൗണ്ടിൽ 14 മത്സരങ്ങൾ. ഇതിൽ സ്വന്തം ഗ്രൂപ്പിലുള്ള നാലുടീമുകളെ രണ്ടുവട്ടം നേരിടും. എതിർഗ്രൂപ്പിലുള്ള അഞ്ചിൽ നാലുടീമുകളുമായി ഓരോ മത്സരം.ഒരു ടീമുമായി രണ്ട് മത്സരം. സീഡിംഗ് അനുസരിച്ചാണ് ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കിയിരിക്കുന്നത്. രണ്ടുഗ്രൂപ്പിലുമായി പോയിന്റ് നിലയിൽ മുന്നിലെത്തുന്ന നാലു ടീമുകൾ പ്ളേഓഫിലെത്തും.

ഗ്രൂപ്പ് എ

മുംബയ് ഇന്ത്യൻസ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

രാജസ്ഥാൻ റോയൽസ്

ഡൽഹി ക്യാപിറ്റൽസ്

ലക്നൗ സൂപ്പർ ജയന്റ്സ്

ഗ്രൂപ്പ് ബി

ചെന്നൈ സൂപ്പർകിംഗ്സ്

സൺറൈസേഴ്സ് ഹൈദരാബാദ്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ

പഞ്ചാബ് കിംഗ്സ്

ഗുജറാത്ത് ടൈറ്റാൻസ്

74

മത്സരങ്ങളാണ് ഈ സീസണിൽ ആകെയുള്ളത്. പ്രാഥമിക റൗണ്ടിൽ 70 മത്സരങ്ങൾ. രണ്ട് ക്വാളിഫയറും ഒരു എലിമിനേറ്ററും ഫൈനലുമടക്കം നാലു പ്ളേഒാഫ് മത്സരങ്ങൾ.

ആദ്യ മത്സരം

മാർച്ച് 26 , 7.30pm

ചെന്നൈ Vs കൊൽക്കത്ത

20 മത്സരങ്ങൾ വീതം വാങ്കഡെ സ്റ്റേഡിയത്തിലും ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലും.15 മത്സരങ്ങൾ വീതം ബ്രബോൺ സ്റ്റേഡിയത്തിലും പൂനെ സ്റ്റേഡിയത്തിലും.

ടാറ്റയുടെ പാക്കിംഗ്

ബി.സി.സി.ഐയുടെ ക്രിക്കറ്റ് -കച്ചവട മിശ്രണം ഇക്കുറി ടാറ്റയുടെ പായ്ക്കിംഗിലാണ് അവതരിപ്പിക്കുന്നത്. ടാറ്റഗ്രൂപ്പാണ് ഐ.പി.എല്ലിന്റെ പുതിയ സ്പോൺസർമാർ.

മലയാളി താരമായ സഞ്ജു സാംസണാണ് ഇക്കുറിയും രാജസ്ഥാൻ റോയൽസിനെ നയിക്കുന്നത്. മറുനാടൻ മലയാളിതാരങ്ങളായ ദേവ്ദത്ത് പടിക്കലും കരുൺ നായരും ഇക്കുറി റോയൽസിലാണ്. പേസർ കെ.എം ആസിഫ് ചെന്നൈയിൽ തുടരുമ്പോൾ ബേസിൽ തമ്പി മുംബയ് ഇന്ത്യൻസിലും വിഷ്ണു വിനോദ് സൺറൈസേഴ്സ് ഹൈദരാബാദിലുമുണ്ട്.

രാജസ്ഥാൻ റോയൽസിന് ആദ്യ ഐ.പി.എൽ കിരീടം നേടിക്കൊടുത്ത ക്യാപ്ടനും കോച്ചുമായിരുന്ന ഷേൻ വാണിന്റെ വിങ്ങുന്ന ഓർമ്മകളുടെ പശ്ചാത്തലത്തിലാണ് ഇക്കുറി ഐ.പി.എല്ലിന് കൊടി ഉയരുന്നത്.

നിരവധി മുൻകാല താരങ്ങൾ ഈ സീസണിൽ സഹപരിശീലകരായും ടീം ഡയറക്ടേഴ്സായും മെന്റേഴ്സായും വിവിധ ടീമുകൾക്കൊപ്പമുണ്ട്. വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ബാറ്റിംഗ് കോച്ച്. ഡേൽ സ്റ്റെയ്ൻ ബൗളിംഗ് കോച്ച്.മുത്തയ്യ മുരളീധരനും വി.വി.എസ് ലക്ഷമണും ടീമിനൊപ്പമുണ്ട്. പഞ്ചാബിൽ കുംബ്ളെയെ സഹായിക്കാൻ ജോണ്ടി റോഡ്സുണ്ട്.ഡൽഹിയുടെ കോച്ചിംഗ് സ്റ്റാഫിൽ ഷേൻ വാട്ട്സൺ,പ്രവീൺ ആംറെ,അജിത് അഗാർക്കർ തു‌ടങ്ങിയവരുണ്ട്. കൊൽക്കത്തയിൽ ഡേവിഡ് ഹസിയാണ് സഹകോച്ച്.മുൻ മുംബയ് താരം ലസിത് മലിംഗ ഇക്കുറി രാജസ്ഥാൻ റോയൽസിന്റെ ബൗളിംഗ് കോച്ചാണ്.

2011ന് ശേഷം വിരാട് കൊഹ്‌ലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ ക്യാപ്ടനായല്ലാതെ കളിക്കാനിറങ്ങുന്ന ആദ്യ ഐ.പി.എല്ലാവും ഇത്. ഐ.പി.എല്ലിൽ ഇതേവരെ ആർ.സി.ബിയുടെ കുപ്പായത്തിൽ മാത്രമേ വിരാട് കളിച്ചിട്ടുള്ളൂ. 14 സീസണുകളിൽ കളിക്കാരനായും 11 സീസണുകളിൽ ക്യാപ്ടനുമായും ഒപ്പമുണ്ടായിരുന്നിട്ടും ടീമിനെഒരിക്കൽപ്പോലും ജേതാക്കളാക്കാൻ കഴിയാത്തതിന്റെ വേദനയിൽ കഴിഞ്ഞ സീസണിന് ശേഷമാണ് വിരാട് ആർ.സി.ബി ക്യാപ്ടൻസി രാജിവച്ചത്. അതിന് പിന്നാലെ ഇന്ത്യൻ ടെസ്റ്റ്,ഏകദിന,ട്വന്റി -20 നായകസ്ഥാനങ്ങളും നഷ്ടമായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, IPL2022
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.