മുംബയ് : എെ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗളൂരിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച് പഞ്ചാബ് കിംഗ്സ് ഇലവൻ. ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തെങ്കിലും ജയിക്കാൻ അതുമതിയായിരുന്നില്ല. ഒരോവർ ബാക്കിനിൽക്കേ പഞ്ചാബ് 208/5 എന്ന സ്കോർ ഉയർത്തി വിജയം നേടി.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ആർ.സി.ബിക്കുവേണ്ടി പുതിയ നായകൻ ഫാഫ് ഡുപ്ളെസി 57 പന്തുകളിൽ 88 റൺസാണ് അടിച്ചുകൂട്ടിയത്. ഓപ്പണിംഗിൽ അനുജ് റാവത്തുമായി ചേർന്ന് ഏഴോവറിൽ ഡുപ്ളെസി 50 റൺസ് കൂട്ടിച്ചേർത്തു. അനുജിനെ ചഹർ ബൗൾഡാക്കിയപ്പോൾ പകരമെത്തിയ പഴയ നായകൻ വിരാട് കൊഹ്‌ലിക്കൊപ്പം ചേർന്ന് രണ്ടാം വിക്കറ്റിൽ അടിച്ചെടുത്തത് 118 റൺസും.ഇതോടെ ബാംഗ്ളൂർ17ഓവറിൽ 168റൺസിലെത്തി.18-ാം ഓവറിന്റെ ആദ്യപന്തിലാണ് ഡുപ്ളെസി ഒൗട്ടായത്. 57 പന്തുകളിൽ ഏഴുസിക്സും മൂന്ന് ഫോറുകളും ബാംഗ്ളൂർ നായകന്റെ ബാറ്റിൽ നിന്ന് പറന്നിരുന്നു. അവസാന 17 പന്തുകളിൽ 43 റൺസാണ് വിരാടും ദിനേഷ് കാർത്തിക്കും ചേർന്ന് നേടിയത്. 29 പന്തുകൾ നേരിട്ട കൊഹ്‌ലി ഒരു ഫോറും രണ്ട് സിക്സുമടക്കം 41 റൺസെടുത്തപ്പോൾ ദിനേഷ് കാർത്തികിന്റെ വകയായിരുന്നു വെടിക്കെട്ട് .14 പന്തുകൾ നേരിട്ട കാർത്തിക് മൂന്നുവീതം ഫോറും സിക്സുമടക്കം 32 റൺസാണ് അടിച്ചുകൂട്ടിയത്.
മറുപടിക്കിറങ്ങിയ പഞ്ചാബിന് വേണ്ടി മായാങ്ക് അഗർവാൾ (32),ശിഖർ ധവാൻ(43),ഭനുക രാജപക്സെ (43),ലിയാം ലിവിംഗ്സ്റ്റൺ എന്നിവർ പൊരുതിയതോടെ വിക്കറ്റ് വീഴ്ചയ്ക്കിടയിലും റൺറേറ്റ് നിലനിറുത്തി സ്കോർ കുതിച്ചു.എന്നാൽ 14-ാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ രാജപക്സെയെയും രാജ് ബവെയയും പുറത്താക്കി സിറാജ് ടീമിനെ അൽപ്പം സമ്മർദ്ദത്തിലാക്കി.എന്നാൽ ഷാറൂഖ് ഖാൻ (24*)ഓഡീൻ സ്മിത്ത് (25*) എന്നിവർ ആഞ്ഞടിച്ച് വിജയത്തിലെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |