മുംബയ്: ഡൽഹി ക്യാപിറ്റൽസിനെതിരേ വിജയിക്കേണ്ടിയിരുന്ന മത്സരം മുംബയ് ഇന്ത്യൻസ് കൈവിട്ടപ്പോൾ തകർന്നുപോയത് മലയാളി താരം ബേസിൽ തമ്പിക്ക് ലഭിക്കാമായിരുന്ന മാൻ ഒഫ് ദ മാച്ച് പുരസ്കാരം കൂടിയാണ്. ടിം ഡേവിഡ് കളഞ്ഞുകുളിച്ച ഒരു ക്യാച്ചിംഗ് അവസരമാണ് മുംബയ്‌യുടെ തോൽവിയിൽ നിർണായകമായത്. ഡൽഹിയുടെ വിജയത്തിൽ നിർണായക പ്രകടനം പുറത്തെടുത്ത അക്ഷർ പട്ടേലിനെ പുറത്താക്കാനുള്ള അവസരമാണ് ടിം കൈവിട്ടത്. ബേസിൽ തമ്പി എറിഞ്ഞ പന്തിൽ വന്ന ക്യാച്ച് ലോംഗ് ഓണിൽ ടിം ഡേവിഡ് കൈവിടുകയായിരുന്നു. ആ സമയത്ത് അക്ഷർ പട്ടേലിന്റെ സ്‌കോർ 15 റൺസായിരുന്നു. 17 പന്തിൽ 38 റൺസ് അടിച്ച അക്ഷർ ലളിത് യാദവിനൊപ്പം ചേർന്ന് ഡൽഹിയെ വിജയത്തിലേക്ക് നയിച്ചു. ഒരുപക്ഷേ ആ ക്യാച്ച് എടുത്തിരുന്നെങ്കിൽ ബേസിൽ കളിയിലെ താരമായി മാറിയേനെ.
30 ലക്ഷത്തിന് മുംബയ്‌യുടെ തട്ടകത്തിലെത്തിയ മലയാളി താരം ആദ്യ മത്സരത്തിൽതന്നെ നാല് ഓവറിൽ 35 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഒപ്പം ആ ക്യാച്ചിലൂടെ ഐ.പി.എൽ കരിയറിൽ തന്റെ മികച്ച ബൗളിംഗ് പ്രകടനവും ബേസിലിന് സ്വന്തമാക്കാൻ കഴിയുമായിരുന്നു. 2017-ൽ 29 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്താണ് മികച്ച പ്രകടനം.
ഡൽഹിക്കെതിരെ ജസ്പ്രീത് ബുംറയുൾപ്പെടെയുള്ള മുൻനിര താരങ്ങൾ നിറംമങ്ങിയപ്പോഴാണ് ബേസിലിന്റെ മികച്ച പ്രകടനം. ഡൽഹിയുടെ കരുത്തരായ ശാർദൂൽ താക്കൂർ, പൃഥ്വി ഷാ, റോവ്മാൻ പവൽ എന്നിവരേയാണ് ബേസിൽ പുറത്താക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |