പോർച്ചുഗൽ,പോളണ്ട്,സെനഗൽ,ഘാന, ടുണീഷ്യ, മൊറോക്കോ, കാമറൂൺ എന്നീ രാജ്യങ്ങൾ ഖത്തർ ലോകകപ്പിന് യോഗ്യത നേടി
പോർച്ചുഗൽ പ്ളേ ഓഫ് ഫൈനലിൽ തകർത്തത് വടക്കൻ മാസിഡോണിയയെ
പോളണ്ട് കീഴടക്കിയത് സ്വീഡനെ,സെനഗൽ തകർത്തത് സലായുടെ ഈജിപ്തിനെ
ദോഹ : ഖത്തർ ലോകകപ്പിൽ ആരാധകഹൃദയങ്ങൾ കീഴടക്കാൻ സമകാലീന ഫുട്ബാളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും റോബർട്ട് ലെവൻഡോവ്സ്കിയും സാദിയോ മാനെയുമുണ്ടാകും. കഴിഞ്ഞ രാത്രി നടന്ന പ്ളേ ഓഫ് ഫൈനൽ മത്സരങ്ങൾ വിജയിച്ചാണ് ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലും ലെവൻഡോവ്സ്കിയുടെ പോളണ്ടും മാനേയുടെ സെനഗലും ലോകകപ്പ് ബർത്ത് സ്വന്തമാക്കിയത്. ആഫ്രിക്കൻ മേഖലയിൽ നിന്ന് സെനഗലിനെക്കൂടാതെ ഘാന, ടുണീഷ്യ, മൊറോക്കോ, കാമറൂൺ എന്നീ രാജ്യങ്ങളും ഖത്തറിലേക്ക് ടിക്കറ്റെടുത്തു.
പ്ളേ ഓഫിന്റെ സെമിഫൈനലിൽ നിലവിലെ യൂറോചാമ്പ്യന്മാരായ ഇറ്റലിയെ കെട്ടുകെട്ടിച്ച നോർത്ത് മാസിഡോണിയയെ ഇരട്ടഗോളുകൾക്ക് കീഴടക്കിയാണ് പോർച്ചുഗൽ യോഗ്യത കരസ്ഥമാക്കിയത്. പോളണ്ട് ഇതേ മാർജിനിൽ സ്ളാട്ടൻ ഇബാഹിമോവിച്ചിന്റെ സ്വീഡനെ തോൽപ്പിച്ച് പുറത്താക്കിയപ്പോൾ ആഫ്രിക്കൻ മേഖലാതലത്തിലെ നിർണായക മത്സരത്തിൽ മുഹമ്മദ് സലായുടെ ഈജിപ്തിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് സാഡിയോ മാനേയുടെ സെനഗൽ ഖത്തറിലേക്ക് ബർത്തുറപ്പിച്ചത്. മൊറോക്കോ 4-1ന് കോംഗോയെയും ടുണീഷ്യ 1-0ഗോൾ മാർജിനിൽ മാലിയെയും കാമറൂൺ 2-1ന് അൾജീരിയയെയും തോൽപ്പിച്ച് ലോകകപ്പിലെ സ്ഥാനമുറപ്പിച്ചു.നൈജീരിയയെ തോൽപ്പിച്ചാണ് ഘാന ലോകകപ്പിന് എത്തുന്നത്.
അഞ്ചാം ലോകകപ്പിന് ക്രിസ്റ്റ്യാനോ
ലോകമെമ്പാടുമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരുടെ ഹൃദയം നിറച്ചാണ് പോർച്ചുഗൽ യോഗ്യത നേടിയത്. പ്ലേഓഫ് സെമിയിൽ ഇറ്റലിയുടെ കണ്ണീർ വീഴ്ത്തിയ നോർത്ത് മാസിഡോണിയയ്ക്കെതിരെ പോർച്ചുഗലിന്റെ രണ്ടുഗോളുകളും നേടിയത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പം കളിക്കുന്ന സൂപ്പർതാരം ബ്രൂണോ ഫെർണാണ്ടസാണ്. ഇതിൽ ആദ്യ ഗോളിന് പന്തെത്തിച്ചത് ക്രിസ്റ്റ്യാനോയാണ്. 32, 65 മിനിട്ടുകളിലായാണ് ബ്രൂണോ ലക്ഷ്യം കണ്ടത്.
ഇതോടെ തുടർച്ചയായ ആറാം ലോകകപ്പിനാണ് പോർച്ചുഗൽ ഖത്തറിലേക്ക് പറക്കുന്നത്. മുപ്പത്തേഴുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഞ്ചാം ലോകകപ്പുമാണിത്.
പകവീട്ടി പോളണ്ട്
കഴിഞ്ഞ രണ്ട് സീസണുകളിലായി യൂറോപ്യൻ ഫുട്ബാളിൽ ഗോളടിച്ചുകൂട്ടുന്ന റോബർട്ടോ ലെവൻഡോവ്സ്കിയുടെ കരുത്തിലാണ് പോളണ്ട് മറ്റൊരു പ്ലേഓഫ് ഫൈനൽസിൽ കരുത്തരായ സ്വീഡനെ വീഴ്ത്തിയത്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് പോളണ്ട് സ്വീഡനെ വീഴ്ത്തിയത്. 49-ാം മിനിട്ടിൽ ലെവൻഡോവ്സ്കി പെനാൽറ്റിയിലൂടെ സ്കോറിംഗ് തുടങ്ങിവച്ചപ്പോൾ പീറ്റർ സീലിൻസ്കി 72-ാം മിനിട്ടിൽ പട്ടിക പൂർത്തിയാക്കി.
കഴിഞ്ഞ യൂറോകപ്പിൽ തങ്ങളുടെ നോക്കൗട്ട് റൗണ്ടിലേക്കുള്ള മോഹം തല്ലിക്കെടുത്തിയ സ്വീഡനോട് പകവീട്ടിയാണ് പോളണ്ട് ഖത്തറിലേക്ക് പറക്കുന്നത്. ഇതോടെ നാൽപ്പതുകാരനായ സൂപ്പർതാരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെ ഇനി ലോകകപ്പ് വേദിയിൽ കാണാനാകില്ലെന്ന് ഉറപ്പായി. പോളണ്ടിനെതിരെ അവസാന 10 മിനിട്ടിൽ സ്വീഡൻ സ്ലാട്ടനെ കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല.
ദുരന്തനായകനായി സലാ
സൂപ്പർതാരം മുഹമ്മദ് സലാ പെനൽറ്റി പാഴാക്കി ദുരന്തനായകനായ മത്സരത്തിൽ, ലിവർപൂളിൽ അദ്ദേഹത്തിന്റെ സഹതാരം സാദിയോ മാനെയുടെ ചിറകിലേറി സെനഗലും ലോകകപ്പിന് യോഗ്യത നേടി. ആവേശകരമായ രണ്ടാം പാദ പ്ലേഓഫിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച സെനഗൽ, ഷൂട്ടൗട്ടിൽ 3–1നാണ് ജയിച്ചുകയറിയത്. സെനഗലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 1–0ന് ജയിച്ച ആതിഥേയർ, ഇരുപാദങ്ങളിലുമായി 1–1ന് സമനില പിടിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്.
ഈജിപ്തിന്റെ തട്ടകത്തിൽ നടന്ന ആദ്യ പാദത്തിൽ 1–0ന് തോറ്റ സെനഗലിന്, ബൗലയെ ദിയ നേടിയ ഗോളാണ് രണ്ടാം പാദത്തിൽ കരുത്തായത്. ഷൂട്ടൗട്ടിൽ മുഹമ്മദ് സലാ ഉൾപ്പെടെയുള്ളവർ പെനാൽറ്റി പാഴാക്കിയപ്പോൾ, സാദിയോ മാനെയുടെ ഗോളോടെ സെനഗൽ വിജയം പിടിച്ചെടുത്തു. ആറ് ആഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഒരു പ്രധാന ടൂർണമെന്റിൽ സെനഗൽ ഷൂട്ടൗട്ടിൽ ഈജിപ്തിനെ തോൽപ്പിച്ചത്. ഫെബ്രുവരിയിൽ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ ഈജിപ്തിനെ ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് സെനഗൽ കിരീടം ചൂടിയത്.
മറ്റു മത്സരങ്ങളിൽ ഘാന, ടുണീഷ്യ, മൊറോക്കോ, കാമറൂൺ എന്നീ ടീമുകളും ആഫ്രിക്കയിൽനിന്ന് ലോകകപ്പിന് യോഗ്യത നേടി. നൈജീരിയയെ തോൽപ്പിച്ചാണ് ഘാന ലോകകപ്പിന് എത്തുന്നത്. രണ്ടാം പാദത്തിൽ നൈജീരിയയുടെ തട്ടകത്തിൽ 1–1ന് സമനില പിടിച്ച ഘാന, എവേ ഗോളിന്റെ ആനുകൂല്യത്തിലാണ് ലോകകപ്പിന് യോഗ്യത നേടിയത്.
ആഫ്രിക്കയിൽനിന്ന് പുതിയ റെക്കോർഡ് കുറിച്ച് എട്ടാം തവണയാണ് കാമറൂൺ ലോകകപ്പിന് യോഗ്യത നേടുന്നത്. ആദ്യ പാദ പ്ലേഓഫിൽ 1–0ന് പിന്നിലായിപ്പോയ കാമറൂൺ, അൾജീരിയയുടെ തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ വിജയം പിടിച്ച് എവേ ഗോളുകളിലാണ് കടന്നുകൂടിയത്.
രണ്ടാം പാദ പ്ലേഓഫിൽ മാലിയെ സ്വന്തം തട്ടകത്തിൽ ഗോൾരഹിത സമനിലയിൽ കുരുക്കിയ ടുണീഷ്യ, ആദ്യ പാദത്തിൽ നേടിയ 1–0 വിജയത്തിന്റെ ബലത്തിലാണ് ലോകകപ്പിന് യോഗ്യത നേടിയത്. രണ്ടാം പാദത്തിൽ 4–1ന്റെ വിജയം നേടിയ മൊറോക്കോ, ഇരുപാദങ്ങളിലുമായി കോംഗോയെ 5–2ന് വീഴ്ത്തിയാണ് യോഗ്യത നേടിയത്.
ഗ്രൂപ്പ് ഡ്രോ നാളെ
യോഗ്യത നേടിയ ടീമുകളുടെ ചിത്രം ഏറെക്കുറെ വ്യക്തമായതോടെ, ലോകകപ്പിന്റെ ഗ്രൂപ്പുകൾ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് നാളെ ദോഹയിൽ നടക്കും. ഈവർഷം നവംബർ 21 മുതലാണ് ലോകകപ്പിന് പന്തുരുളുക. കാലാവസ്ഥാ സംബന്ധമായ പ്രശ്നങ്ങൾ നിമിത്തമാണ് ഇത്തവണ ലോകകപ്പ് നവംബർ–ഡിസംബർ മാസങ്ങളിലായി നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |