മുംബയ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ലക്നൗ സൂപ്പർ ജയിന്റ്‌സിന് 12 റൺസിന്റെ തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗ സൂപ്പർ ജയിന്റ്സ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 4 ഓവറിൽ 24 റൺസ് നൽകി 4 വിക്കറ്റ് വീഴ്ത്തിയ ലക്നൗ പേസർ ആവേശ് ഖാനാണ് ഹൈദരാബാദിന്റെ നട്ടെല്ലൊടിച്ചത്. ഐ.പി.എല്ലിൽ ആവേശിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. അവസാന ഓവറിൽ ഹൈദരാബാദിന് ജയിക്കാൻ 16 റൺസാണ് വേണ്ടിയിരുന്നത്. എന്നാൽ ആ ഓവറിൽ മൂന്ന് വിക്കറ്റെടുത്ത് ഹോൾഡർ ഹൈദരാബാദിന്റെ അവസാന പ്രതീക്ഷയും എറിഞ്ഞു തകർത്തു. രാഹുൽ ത്രിപതിയാണ് (30 പന്തിൽ 44) ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. നിക്കോളാസ് പൂരൻ 34 റൺസെടുത്തു.
നേരത്തേ ഒരുഘട്ടത്തിൽ 27/3 എന്ന നിലയിൽ തകർച്ചയിൽ ആയിരുന്നെങ്കിലും അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടൻ കെ.എൽ രാഹുലും (50 പന്തിൽ 68), ദീപക്ക് ഹൂഡയും (33 പന്തിൽ 51) ചേർന്ന് ലക്നൗവിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിക്കുകയായിരുന്നു. ഹൈദരാബാദിനായി വാഷിംഗ്ടൺ സുന്ദറും റൊമാരിയോയും നടരാജനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |