ഐ.പി.എൽ: ഡൽഹി 44 റൺസിന് കൊൽക്കത്തയെ കീഴടക്കി
കുൽദീപ് യാദവിന് 4 വിക്കറ്റ്, വാർണർക്കും പ്രിഥ്വിക്കും ഫിഫ്‌റ്റി
മുംബയ്: ഐ.പി. എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് 44 റൺസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 215 റൺസെന്ന വമ്പൻ ടോട്ടൽ നേടി. മറുപടിക്കിറങ്ങിയ കൊൽക്കത്ത 19.4 ഓവറിൽ 171റൺസിന് ഓൾഔട്ടാവുകയായിരുന്നു.
കണക്ക് തീർത്ത് കുൽദീപ്
4 ഓവറിൽ 35 റൺസ് നൽകി 4 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും 4 ഓവറിൽ 25 റൺസ് നൽകി 3 വിക്കറ്റ് വീഴ്ത്തിയ ഖലീൽ അഹമ്മദും ചേർന്നാണ് കൊൽക്കത്ത ബാറ്റിംഗ് നിരയെ ചുരുട്ടിക്കെട്ടിയത്. അവസാന ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി ഷർദ്ദുൽ താക്കൂർ കൊൽക്കത്തയുടെ ഇന്നിംഗ്സിന് തിരശീലയിട്ടു. കഴിഞ്ഞ സീസണിൽ തന്നെ തഴയുകയും അവസാനം ഒഴിവാക്കുകയും ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടുള്ല പകവീട്ടൽ കൂടിയായി കുൽദീപിന് ഈ മത്സരം. 2014 മുതൽ കഴിഞ്ഞ സീസൺ വരെ കൊൽക്കത്തയുടെ താരമായിരുന്നു കുൽദീപ്. കഴിഞ്ഞ സീസണിൽ തുടർച്ചയായി പുറത്തിരിക്കേണ്ടി വന്നതോടെ കൊൽക്കത്ത ടീമിന്റേ മാനേജ്മെന്റും കുൽദീപും തമ്മിൽ ഭിന്നതയിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 3.3 ഓവറിൽ ടച്ചിലായി വന്ന വെങ്കിടേഷ് അയ്യരെ (8 പന്തിൽ 18) പുറത്താക്കി ഖലീൽ ഡൽഹിക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിക്കുകയായിരുന്നു. തന്റെ അടുത്ത ഓവറിൽ അജിങ്ക്യ രഹാനെയേയും (8) ഖലീൽ മടക്കി. പിന്നീട് ക്യാപ്ടൻ ശ്രേയസ് അയ്യരും (33 പന്തിൽ 54), നിതീഷ് റാണയും (20 പന്തിൽ30) കൊൽക്കത്തയെ രക്ഷിക്കുമെന്ന് തോന്നിച്ചെങ്കിലും കൊൽക്കത്ത സ്കോർ 107ൽവച്ച് റാണയെ പുറത്താക്കി ലളിത് യാദവ് ഡൽഹിയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. അധികം വൈകാതെ ശ്രേയസിനെ കുൽദീപും മടക്കിയതോടെ ഡൽഹിക്ക് കാര്യങ്ങൾ എളുപ്പമായി.
വെടിക്കെട്ടുമായി പ്രിഥ്വിയും വാർണറും
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് പ്രിഥ്വിഷായും (29പന്തിൽ 51) ഡേവിഡ് വാർണറും (45 പന്തിൽ 61) സ്ഫോടനാത്മക തുടക്കമാണ് ഡൽഹിക്ക് നൽകിയത്. തുടർച്ചയായ രണ്ടാം അർദ്ധ സെഞ്ച്വറി കണ്ടെത്തിയ പ്രിഥ്വി 7 ഫോറും 2 സിക്സും നേടിയപ്പോൾ വാർണർ 6 ഫോറും 2 സിക്സും അടിച്ചു. 8.4 ഓവറിൽ 93 റൺസിന്റെ കൂട്ടുകെട്ട് ഇരുവരും ചേർന്ന് ഉണ്ടാക്കി. പിന്നീടെത്തിയവരിൽ ക്യാപ്ടൻ റിഷഭ് പന്ത് ( 14 പന്തിൽ 27), അക്ഷർ പട്ടേൽ (പുറത്താകാതെ 14 പന്തിൽ 22), ഷർദ്ദുൽ താക്കൂർ (പുറത്താകാതെ 11 പന്തിൽ 29) എന്നിവരും തിളങ്ങി. കൊൽക്കത്തയ്ക്കായി സുനിൽ നരെയ്‌ൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |