മുംബയ്: ഐ.പി.എല്ലിലെ ആദ്യ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയെ സോഷ്യൽ മീഡിയയിൽ നിറുത്തിപ്പൊരിച്ച് ആരാധകർ.കളി തോറ്റതിലല്ല,മത്സരത്തിനിടെ ടീമിലെ സീനിയർ താരം മുഹമ്മദ് ഷമിയോട് മോശമായി പെരുമാറിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. മിസ് ഫീൽഡിംഗിന് യുവതാരം സായ് സുദർശനെയും ഹാർദിക് തെറിവിളിച്ചിരുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരേ തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഷമി ക്യാച്ചിന് ശ്രമിക്കാതിരുന്നതിനാണ് ഹാർദിക് കയർത്തത്. ഹാർദിക് രണ്ടാം സ്‌പെല്ലിനെത്തിയ 13-ാം ഓവറിലായിരുന്നു സംഭവം. ഹൈദരാബാദ് ക്യാപ്ടൻ കേൻ വില്യംസൺ ആ ഓവറിൽ ഹാർദിക്കിനെ തുടർച്ചയായി രണ്ടു തവണ സിക്‌സറിന് പറത്തി. അവസാന പന്ത് നേരിട്ട രാഹുല്‍ ത്രിപാതി അപ്പർ കട്ടിന് ശ്രമിച്ചു. പന്ത് തേര്‍ഡ്മാന്‍ ബൗണ്ടറിയിലേക്കാണ് പോയത്. അവിടെ ഫീൽഡ് ചെയ്യുകയായിരുന്ന ഷമിക്ക് ഡൈവ് ചെയ്താല്‍ പന്ത് പിടിക്കാമായിരുന്നു. എന്നാൽ അപകസാദ്ധ്യതയുള്ളതിനാൽ ഷമി ക്യാച്ചിന് ശ്രമിക്കാതെ ബൗണ്ടറി തടഞ്ഞു. ഇതാണ് ഹാർദിക്കിനെ ചൊടിപ്പിച്ചത്. ദേഷ്യത്തില്‍ ഷമിയോട് അലറിവിളിക്കുന്ന പാണ്ഡ്യയുടെ വീഡിയോ വൈകാതെ സോഷ്യൽ മീഡിയയിൽ വൈറലായി. മോശം വാക്കുകളാണ് ഹാർദിക് പ്രയോഗിച്ചത്.
ഇതിനെതിരെ ശക്തമായ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഹാർദിക് വളരെ മോശം ക്യാപ്ടനാണെന്നും ഒരു സീനിയർ താരത്തോട് ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും ആരാധകർ പറയുന്നു. ഹാർദിക് ഒരു ടീമിനെയും നയിക്കാൻ യോഗ്യതയില്ലാത്തയാളാണെന്ന് തെളിയിച്ചതായി നിരവധി പേർ കമന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |