ന്യൂയോർക്ക്: ഓഫ് സീസണിൽ റഷ്യയിൽ കളിക്കാൻ പോയ അമേരിക്കൻ വനിതാ ബാസ്‌കറ്റ് ബാളിലെ സൂപ്പർതാരം ബ്രിട്നി ഗ്രൈനറെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മയക്കുമരുന്ന് കൈവശംവെച്ചു എന്നാരോപിച്ചാണ് കഴിഞ്ഞ ഫെബ്രുവരിയിൽ മോസ്‌കോ വിമാനത്താവളത്തിൽ ഗ്രൈനറെ അറസ്റ്റ്‌ചെയ്തത്. മേയ് 19 വരെ തടവ് റഷ്യൻ കോടതി നീട്ടിയിട്ടുണ്ട്. 10 വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ അമേരിക്കക്കാരിയായതിനാൽ കള്ളക്കേസിൽ പെടുത്തിയതാണെന്ന് ആരോപണം ഉയരുന്നുണ്ട്.
അമേരിക്കൻ വനിതാ എൻ.ബി.എയിൽ ഫീനിക്‌സ് മെർക്കുറിയുടെ താരമാണ് 31-കാരിയായ ഗ്രൈനർ. എക്കാലത്തെയും മികച്ച വനിതാ ബാസ്‌കറ്റ്ബാൾ താരങ്ങളിലൊരാളായാണ് ഗ്രൈനറെ വിലയിരുത്തുന്നത്. വനിതാ എൻ.ബി.എ., യൂറോ ലീഗ്, കോളേജ് ചാമ്പ്യൻഷിപ്പ് കിരീടങ്ങളും ഒളിമ്പിക് സ്വർണവും നേടിയിട്ടുള്ള അപൂർവം താരങ്ങളിൽ ഒരാളാണ്. 2015 മുതൽ ഓഫ് സീസണിൽ ഗ്രൈനർ റഷ്യയിലെ ഒരു ടീമിനായി കളിച്ചുവരുന്നു. അമേരിക്കയിലെക്കാൾ പ്രതിഫലം ലഭിക്കുന്നതിനാലാണ് താരങ്ങൾ റഷ്യയിലേക്ക് പോകുന്നത്. എന്നാൽ ഗ്രൈനറെ തിരികെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ അമേരിക്കൻ സർക്കാർഇടപെടുന്നില്ലെന്ന് ആരോപണമുണ്ട്. യുക്രെയ്ൻ സംഘർഷപശ്ചാത്തലത്തിൽ അമേരിക്കൻ പൗരൻമാരെ റഷ്യ നോട്ടമിടുമെന്ന് മുന്നറിയിപ്പ് സർക്കാർ നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |