മന്ത്രി മുഹമ്മദ് റിയാസ് ഫ്ലാഗ്ഓഫ് ചെയ്തു
കോഴിക്കോട്: കേരള ഒളിമ്പിക് അസോസിയേഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന്റെ ഭാഗമായ കേരള ഗെയിംസ് ഫോട്ടോ വണ്ടി പര്യടനം തുടങ്ങി. ഇന്നലെ കോഴിക്കോട് പയ്യോളി ബസ് സ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്തു. കായികോത്സവ വിളബരംത്തിനും കായിക ചരിത്ര അവബോധം ജനങ്ങളില്‍ എത്തിക്കാനും ഈ യാത്ര സഹായകരമാകുമെന്നത് ഉറപ്പാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒളിമ്പ്യന്‍ പി ടി ഉഷ, കാനത്തില്‍ ജമീല എം.എല്‍.എ എന്നിവർ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
പയ്യോളിയില്‍ നിന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച പര്യടനം 13 ദിവസം കൊണ്ട് സംസ്ഥാനത്തെ 14 ജില്ലകളിലൂടെ സഞ്ചരിച്ച് ഏപ്രില്‍ 28ന് തിരുവനന്തപുരത്ത് സമാപിക്കും. കേരള കായിക രംഗത്തിന്റെ കുലപതി ജി.വി. രാജയുടെ ചിത്രം മുതല്‍ സംസ്ഥാനത്തിന്റെ കായിക ഭൂപടത്തില്‍ ഒഴിച്ചു നിറുത്താന്‍ കഴിയാത്ത ഒരു പിടി താരങ്ങളുടെ അപൂര്‍വ്വ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കായികതാരങ്ങളുടെയും കായികയിനങ്ങളുടെയും മികവുറ്റ ചിത്രങ്ങള്‍ പകര്‍ത്തിയ പത്ര ഫോട്ടോഗ്രാഫര്‍മാരുടെ അവിസ്മരണീയ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. കേരള മീഡിയ അക്കാഡമി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രദര്‍ശന പര്യടനം സംഘടിപ്പിച്ചിരിക്കുന്നത്. മെയ് ഒന്നു മുതല്‍ 10 വരെ തലസ്ഥാനത്തെ ഉള്‍പ്പടെ പ്രമുഖ വേദികളിലായി പതിനായിരത്തോളം കായിക താരങ്ങള്‍ പങ്കെടുക്കുന്ന 24 ഇന മത്സരങ്ങളാണ് നടക്കുന്നത്. ആദ്യമായാണ് അന്താരാഷ്ട്ര ഒളിമ്പിക്സിന്റെ മാതൃകയില്‍ ഒരു കായിക മേള സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |