മുംബയ്: പ്രായമല്ല പ്രതിഭയുടെ അളവുകോലെന്ന് തെളിയിച്ച് 40-ാം വയസിലും തലയുടെ വിളയാട്ടം. എം.എസ്.ധോണിയുടെ വിന്റേജ് ഫിനിഷിംഗിന്റെ പിൻബലത്തിൽ ഇന്നലെ നടന്ന ഐ.പി.എൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് മൂന്ന് വിക്കറ്റിന് മുംബയ് ഇന്ത്യൻസിനെ കീഴടക്കി. സീസണിൽ ഒരു ജയം പോലും നേടാനാകാത്ത മുംബയ്‌യുടെ തുടർച്ചയായ ഏഴാം തോൽവിയാണിത്
ആദ്യം ബാറ്റ് ചെയ്ത മുംബയ് ഇന്ത്യൻസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് നേടിയത്. മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് അവസാന ഓവറിൽ ജയിക്കാൻ 17 റൺസാണ് വേണ്ടിയിരുന്നത്. ഉനദ്കഡ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ നിർണായക സംഭാവന നൽകിയ പ്രിട്ടോറിയസ് (14 പന്തിൽ 22) എൽബി ആയി പുറത്തായി. അടുത്ത പന്തിൽ പകരമെത്തിയ ബ്രാവോ സിംഗിളെടുത്തു. തുടർന്ന് സ്ട്രൈക്കിലെത്തിയ ധോണി മൂന്നാം പന്തിൽ സിക്സും നാലാം പന്തിൽ ഫോറും അടിച്ചതോടെ കളി ചെന്നൈയ്ക്ക് അനുകൂലമായി. അടുത്ത പന്തിൽ രണ്ട് റൺസ് ഓടിയെടുത്തതോടെ അവസാന പന്തിൽ ചെന്നൈയ്ക്ക് ജയിക്കാൻ റൺസ് വേണമായിരുന്നു.അവസാന പന്തിൽ ഫോറടിച്ച് ധോണി ചൈന്നൈയ്ക്ക് സീസണിലെ രണ്ടാം ജയം സമ്മാനിക്കുകയായിരുന്നു. 13 പന്തിൽ നിന്ന് ധോണി 28 റൺസുമായാണ് പുറത്താകാതെ നിന്നത്. അമ്പാട്ടി റായ്‌ഡു (35 പന്തിൽ 40), റോബിൻ ഉത്തപ്പ (30) എന്നിവരും ചെന്നൈയുടെ ചേസിംഗിലും നല്ല പ്രകടനം കാഴ്ചവച്ചു. മുംബയ്ക്കായി ഡാനിയേൽ സാംസ് 4 വിക്കറ്റ് നേടി.
നേരത്തേ മുൻനിര തകർന്നപ്പോൾ പുറത്താകാതെ 43 പന്തിൽ 3 ഫോറും 2 സിക്സും ഉൾപ്പെടെ 51 റൺസ് നേടിയ തിലക് വർമ്മയാണ് മുംബയ്യെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഓപ്പണർമാരായ ക്യാപ്ടൻ രോഹിതും ഇഷാനും പൂജ്യരായി മടങ്ങി. ഒരുഘട്ടത്തിൽ മുംബയ് 47/4 എന്ന നിലയിലായിരുന്നു. സൂര്യകുമാർ യാദവ് (32), ഹൃതിക് ഷോകീൻ (25) ഉനദ്കഡ് (19) എന്നിവരും ഭേദപ്പെട്ട പ്രകടം പുറത്തെടുത്തു. ചെന്നൈക്കായി മുകേഷ് ചൗധരി മൂന്നും ഡ്വെയിൻ ബ്രാവോ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |