1973ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോൾ എതിരാളികളുടെ മുന്നേറ്റങ്ങളെ ചെറുത്തുനിന്ന കാലുകളിലൊന്ന് ആദ്യം മുറിച്ചുമാറ്റി. ഇപ്പോഴിതാ ആ കാലുകൾക്ക് ഉടമയായ, കേരള ഫുട്ബാളിലെ എക്കാലത്തെയും മികച്ച ഡിഫൻഡർമാരിലൊരാളായ ദേവാനന്ദ് എന്ന ഉയരക്കാരനും ഓർമ്മയിലേക്ക് മായുന്നു.
കണ്ണൂർ ബ്രദേഴ്‌സ് ക്ലബ്ബിലൂടെയാണ് ദേവാനന്ദ് കാൽപ്പന്തുകളിയുടെ കമനീയ ലോകത്തേക്ക് പ്രവേശിക്കുന്നത്. പ്രീഡിഗ്രിക്ക് കണ്ണൂർ എസ്.എൻ കോളേജിൽ പഠിക്കുമ്പോൾ കോളേജ് ടീമിനായി വിവിധ ടൂർണമെന്റുകളിൽ കളിച്ചു.ആ വഴി കലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലുമെത്തി. 1970-ൽ തിരുവനന്തപുരത്ത് നടന്ന ഇന്റർ യൂണിവേഴ്‌സിറ്റി സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിന്റെ സ്‌റ്റോപ്പർ ബാക്കായിരുന്നു. യൂണിവേഴ്‌സിറ്റി തലത്തിലെ അദ്ദേഹത്തിന്റെ ആദ്യ ടൂർണമെന്റായിരുന്നു ഇത്. 1972-ൽ എം.വി. ഡേവിസ് ക്യാപ്ടനായിരിക്കെ ആൾ ഇന്ത്യ ചാമ്പ്യൻഷിപ്പില്‍ റണ്ണറപ്പായ കലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിലും ദേവാനന്ദ് അംഗമായിരുന്നു. 1973ൽ യൂണിവേഴ്സിറ്റി ക്യാപ്ടന്റെ ആംബാൻഡും ദേവാനന്ദിനെ തേടിയെത്തി. ദേവാനന്ദ് ക്യാപ്ടനായിരിക്കെയാണ് കലിക്കറ്റ് യൂണിവേഴ്‌സിറ്റി ആൾ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായത്. 1974-ൽ ബഷീർ ക്യാപ്ടനായിരുന്ന സമയത്തും കലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിലുണ്ടായിരുന്നു. ഇന്ത്യൻ യൂത്ത് ടീമിനുവേണ്ടിയും കളിച്ചു.
കോളേജ് വിദ്യാർത്ഥിയായിരിക്കേയാണ് 1973-ലെ സന്തോഷ് ട്രോഫി ടീമിലേക്ക് വിളിവന്നത്. ആ ടീമിൽ ദേവാനന്ദ്, കെ.വി ഉസ്മാൻ കോയ എന്നിങ്ങനെ രണ്ട് സ്റ്റോപ്പർ ബാക്കുകളായിരുന്നു ഉണ്ടായിരുന്നത്, ഗ്രൗണ്ടിൽ ഇരുവരും തമ്മിലുണ്ടായിരുന്ന ഒത്തിണക്കമാണ് കേരളത്തെ കിരീടമണിയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. 1973-ലെ സന്തോഷ് ട്രോഫി ജയത്തിന് പിന്നാലെ ബോംബെ ടാറ്റാസിന് വേണ്ടി കളിക്കാൻ പോയി. കസ്റ്റംസ് ടീമിൽ നിന്നുൾപ്പടെയുള്ള ക്ഷണം നിരസിച്ചാണ് തന്റെ ഇഷ്ടടീമായ ടാറ്റാസിനെ തിരഞ്ഞെടുത്തത്.കളിനിറുത്തിയ ശേഷം താജ് ഹോട്ടലിൽ പേഴ്‌സണൽ മാനേജരായി പ്രവർത്തിച്ചു.2011-ലാണ് ടാറ്റയിൽ നിന്ന് വിരമിച്ചത്.
ഉയരം തന്നെയായിരുന്നു കളിക്കളത്തിലെ ദേവാനന്ദിന്റെ പ്ളസ് പോയിന്റ്. ഹൈബാളുകൾ ക്ളിയർ ചെയ്യുന്നതിലായിരുന്നു കഴിവ്. ലോംഗ് ക്ളിയറൻസുകളിലും കേമനായിരുന്നു. എതിർതാരങ്ങളുടെ മുന്നിലേക്ക് അപ്രതീക്ഷിതമായി സ്ട്രെച്ച് ചെയ്ത് പന്തുതട്ടിയെടുക്കുന്ന ദേവാനന്ദിന്റെ കേളീശൈലിക്ക് എപ്പോഴും കാണികളുടെ കയ്യടികളുടെ പിന്തുണയുണ്ടായിരുന്നു.
പ്രതിരോധത്തിൽ കടുപ്പക്കാരനെങ്കിലും ജീവിതത്തിൽ സൗമ്യനും മിതഭാഷിയുമായിരുന്നുവെന്ന് സുഹൃത്തുക്കൾ അനുസ്മരിക്കുന്നു. കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി നേടിക്കൊടുത്ത ടീമിലെ അംഗം എന്നത് എക്കാലവും ഒരു ബഹുമതിയായി അദ്ദേഹം കരുതിയിരുന്നു. കഴിഞ്ഞ സീസണിൽ കേരള ബ്ളാസ്റ്റേഴ്സ് 1973 സന്തോഷ് ട്രോഫി താരങ്ങളെ ആദരിച്ച് പ്രത്യേക ജഴ്സി പുറത്തിറക്കിയ ചടങ്ങിൽ പങ്കെടുത്തിരുന്നു. കേരളം മറ്റൊരു സന്തോഷ് ട്രോഫി ടൂർണമെന്റിന് വേദിയാകുന്ന, സെമിഫൈനലിന് തയ്യാറെടുക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ വിയോഗം.ആശുപത്രിയിലാകുന്നതിന് മുമ്പും ആശുപത്രിയിലായ ശേഷവും മലപ്പുറത്ത് സന്തോഷ് ട്രോഫി കാണാൻ പോകണമെന്ന് സുഹൃത്തുക്കളോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ഇന്നലെ രാവിലെ പത്ത് മണിയോടെ തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലെ അപ്പാർട്ട്മെന്റിലാണ് ദേവാനന്ദിന്റെ വിയോഗമുണ്ടായത്. കാൽ മുറിച്ചുമാറ്റൽ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലിരിക്കെയാണ് മരണം. ദിവസങ്ങൾക്ക് മുമ്പ് കളമശ്ശേരി മെഡിക്കൽ കോളേജിൽ വെച്ചാണ് ദേവാനന്ദിന്റെ കാൽ മുറിച്ചുമാറ്റിയത്. ധമനികളിലെ രക്തയോട്ടം കുറഞ്ഞു സംഭവിക്കുന്ന ലിംബ് ഇസ്‌കീമിയ എന്ന രോഗമാണ് ദേവാനന്ദിനെ പിടികൂടിയത്. ഇൻഫെക്ഷൻ സാധ്യത കൂടിയതോടെ ഇടതുകാൽ മുട്ടിനുമുകളിൽ വെച്ച് മുറിച്ചുനീക്കാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |