മുംബയ് : ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് നാലുവിക്കറ്റിന് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് നിശ്ചിത 20 ഓവറിൽ 146/9 എന്ന സ്കോർ ഉയർത്തി.ഒരോവർ ബാക്കിനിൽക്കെ ആറുവിക്കറ്റ് നഷ്ടത്തിൽ ഡൽഹി വിജയം കണ്ടു.
നായകൻ ശ്രേയസ് അയ്യർ(42),നിതീഷ് റാണ (57) എന്നിവരുടെ പോരാട്ടമാണ് കൊൽക്കത്തയ്ക്ക് ആശ്വാസമായത്. മൂന്നോവറിൽ 14 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് ഡൽഹിക്കായി തിളങ്ങിയത്. ബാറ്റിംഗിൽ ഡേവിഡ് വാർണർ(42), ലളിത് യാദവ് (22),റോവ്‌മാൻ പവൽ (33), അക്ഷർ പട്ടേൽ (24) എന്നിവരുടെ കൂട്ടായ പ്രയത്നം ഡൽഹിയെ വിജയത്തിലെത്തിച്ചു.കുൽദീപാണ് മാൻ ഒഫ് ദ മാച്ച്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. ആരോൺ ഫിഞ്ചിനെ (3)രണ്ടാം ഓവറിൽ ചേതൻ സക്കാരിയ ക്ളീൻ ബൗൾഡാക്കി. പകരം ക്രീസിലെത്തിയ ശ്രേയസ് അയ്യർ കാലുറപ്പിക്കവേ മറ്റൊരു ഓപ്പണർ വെങ്കടേഷ് അയ്യരും(6) കൂടാരം കയറി.12 പന്തുകൾ നേരിട്ടിട്ടും ഒരു ബൗണ്ടറി പോലും നേടാൻ കഴിയാതിരുന്ന വെങ്കടേഷിനെ അക്ഷർ പട്ടേൽ ചേതന്റെ കയ്യിലെത്തിക്കുകയായിരുന്നു.
എട്ടാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ ബാബ അപരാജിത്തിനെയും (6),സുനിൽ നരെയ്നെയും(0) പുറത്താക്കിയ മുൻ കൊൽക്കത്ത താരം കൂടിയായ കുൽദീപ് യാദവ് കൊൽക്കത്തയ്ക്ക് മേൽ കനത്ത ആഘാതമാണ് ഏൽപ്പിച്ചത്.ബാബ ഇന്ദ്രജിത്തിനെ റൊവ്‌മാൻ പവൽ പിടികൂടിയപ്പോൾ നരെയ്ൻ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. ഇതോടെ കൊൽക്കത്ത 35/4എന്ന നിലയിലായി.
തുടർന്ന് ക്രീസിലെത്തിയ നിതീഷ് റാണയും ശ്രേയസും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങി.37 പന്തുകളിൽ നാലുഫോറടക്കം 42 റൺസ് നേടിയ ശ്രേയസിനെ 14-ാം ഓവറിലെ ആദ്യ പന്തിൽ മടക്കിഅയച്ച കുൽദീപ് നാലാം പന്തിൽ ആന്ദ്രേ റസലിനെയും വിക്കറ്റിന് മുന്നിൽ കുരുക്കി ഡൽഹിയെ 83/6 എന്ന നിലയിലാക്കി. തുടർന്ന് റിങ്കു സിംഗിനെ (23)കൂട്ടി നിതീഷ് റാണ അർദ്ധസെഞ്ച്വറി കടന്നു. അവസാന ഓവറിൽ മുസ്താഫിസുർ റഹ്മാൻ റിങ്കുവിനെയും നിതീഷിനെയും സൗത്തിയെയും (0) പുറത്താക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |