SignIn
Kerala Kaumudi Online
Friday, 26 April 2024 2.41 AM IST

ജെസിൻ 5,ദ ഗോൾ

jessin

ജെസിൻ വെറും സബ് അല്ല, മെയിനാ...

മലപ്പുറം: തികച്ചും അപ്രതീക്ഷിതമായാണ് കർണാടകത്തിനെതിരായ സന്തോഷ് ട്രോഫിയുടെ ആദ്യ പകുതി അരമണിക്കൂർ പിന്നിടുമ്പോൾ തന്നെ ജെസിനെ മൈതാനത്തിനിറങ്ങാൻ കോച്ച് ബിനോ ജോർജ് വിളിച്ചത്. പിന്നെ ഒന്നും ആലോചിക്കാൻ സമയം കിട്ടിയില്ല, കിട്ടിയ അവസരങ്ങളെല്ലാം ഗോളാക്കണമെന്ന ലക്ഷ്യമായിരുന്നു. ഒടുവിൽ മത്സരം അവസാനിക്കുമ്പോൾ തന്റെ പേരിൽ മാത്രം അഞ്ച് ഗോളുകൾ.

ടി.കെ ജെസിനെന്ന കേരളത്തിന്റെ മുന്നേറ്റ താരം കഴിഞ്ഞരാത്രി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഒറ്റ മത്സരം കൊണ്ട് മിന്നും താരമായി മാറുകയായിരുന്നു. ജനിച്ച്, കളിച്ചു വളർന്ന മലപ്പുറത്തിന്റെ മണ്ണിൽത്തന്നെ ഇത്തരത്തിലൊരു ചരിത്രമുഹൂർത്തത്തിന് ഉടമയാകുവാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ജെസിൻ. ഫൈനലിലും തന്റെ കഴിവ് തെളിയിക്കാനുള്ള കഠിന പരിശീലനത്തിനിടെ ജെസിൻ കേരള കൗമുദിയുമായി സംസാരിക്കുന്നു.

ഇന്നലത്തെ ഗോളുകളെ കുറിച്ച് ?

ആദ്യ പകുതിയുടെ ആരംഭത്തിൽ തന്നെ ഒരു ഗോൾ വഴങ്ങിയപ്പോൾ തിരിച്ചടിക്കണമെന്ന വാശിയുണ്ടായിരുന്നു. നമുക്ക് ആദ്യം തന്നെ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായിരുന്നില്ല. എനിക്ക് ഇന്നലെ ഭാഗ്യമുണ്ടായിരിക്കാം. അതായിരിക്കും ചാൻസുകളൊന്നും മിസ്സാവാതെ അഞ്ച് ഗോളുകൾ നേടാനായത്.

പ്രകടനം കണ്ട് വീട്ടുകാർ എന്ത് പറഞ്ഞു ?

എല്ലാവർക്കും വലിയ സന്തോഷമായി. കളിയുടെ അന്ന് വീട്ടിൽ നോമ്പ് സൽക്കാരമായിരുന്നു. ബന്ധുക്കളെല്ലാം വീട്ടിൽ വന്നിരുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് വലിയ സ്ക്രീനിലാണ് കളി കണ്ടത്. എന്റെ ഗോളുകളെല്ലാം അവരും കണ്ടു. കോളേജിൽ നിന്ന് അദ്ധ്യാപകരും കൂട്ടുകാരുമെല്ലാം വിളിച്ച് അഭിനന്ദനം അറിയിച്ചു.

ഫൈനൽ കേരളം പൊളിച്ചടുക്കുമോ ? ഐ.എസ്.എൽ പോലെയുള്ള അവസരങ്ങൾ ലഭിച്ചാൽ പോവുമോ ?

ഇന്നലെ തന്നെ പരിശീലനമെല്ലാം ആരംഭിച്ചു. ഫൈനലിൽ നമുക്ക് വിജയിക്കാനാവുമെന്ന് പ്രതീക്ഷ. ഐ.എസ്.എലിൽ അവസരം ലഭിച്ചാൽ എന്തായാലും പോവും. പക്ഷെ ഇപ്പോൾ കേരളം കപ്പടിക്കണമെന്നത് മാത്രമാണ് മനസിലുള്ളത്. അതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ്.

കേരളത്തിന്റെ അക്കൗണ്ടിലേക്ക് ചുരുങ്ങിയ സമയംകൊണ്ടാണ് ജെസിൻ അഞ്ച് ഗോളുകൾ നിക്ഷേപിച്ചതെങ്കിലും അതിനായി ജെസിൻ ഏറെ പ്രയത്നിച്ചിട്ടുണ്ട്. തന്റെ കഴിവിനൊപ്പം ഭാഗ്യവും ചേർന്നതോടെ കാര്യങ്ങളെല്ലാം എളുപ്പമായെന്നും ജെസിൻ പറയുന്നു. മലപ്പുറം നിലമ്പൂർ മിനർവപടി സ്വദേശിയായ ജെസിന്റെ സന്തോഷ് ട്രോഫി ഭാഗ്യം തെളിയുന്നത് മമ്പാട് എം.ഇ.എസ് കോളേജ് നൽകിയ അവസരങ്ങളിലൂടെയാണ്. ജെസിനും ചെറുപ്പം തൊട്ടേ ഫുട്ബാളിനോട് വലിയ മൊഹബ്ബത്തായിരുന്നു. ചെറുപ്പത്തിൽ നിലമ്പൂരിലെ യുണൈറ്റഡ് അക്കാഡമിയിലൂടെയാണ് ജെസിൻ ആദ്യമായി ഫുട്ബാൾ പരിശീലനത്തിലേക്ക് എത്തുന്നത്. അക്കാഡമിയിലെ കോച്ച് കമാൽ ഏറെ പ്രചോദനം നൽകി. പിന്നീട് സ്കൂളിലെത്തിയപ്പോൾ സ്കൂൾ ടീമിലും ജെസിൻ അംഗമായിരുന്നു. മമ്പാട് എം.ഇ.എസ് കോളേജാണ് പ്രൊഫഷണൽ ഫുട്ബാൾ രംഗത്തേക്ക് ജെസിനെ കൈപിടിച്ചുയർത്തുന്നത്. സോൺ തല ഫുട്ബാൾ മത്സരങ്ങൾക്ക് കോളേജിൽ നിന്ന് അവസരം ലഭിച്ചു. ബി.എ അറബിക് രണ്ടാം വർഷം പഠിക്കുന്ന സമയത്ത് കളിച്ച ഇന്റർ കോളേജ് ഫുട്ബാളാണ് ജെസിന് വഴിതിരിവായത്. ഇന്റർ കോളേജ് ടൂർണമെന്റിലെ പ്രകടനം കണ്ട് കോച്ച് ബിനോ യുണൈറ്റഡ് എഫ്സിയിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. സന്തോഷ് ട്രോഫിയിലേക്ക് സെലക്ഷൻ ലഭിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്നും അവസരം അപ്രതീക്ഷിതമായിരുന്നെന്നും ജെസിൻ പറഞ്ഞു. 60ഒാളം വരുന്ന ആളുകളാണ് സന്തോഷ് ട്രോഫി സെലക്ഷൻ ക്യാമ്പിലുണ്ടായിരുന്നത്. അതിൽ നിന്നാണ് ജെസിനും അവസരം ലഭിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, JESSIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.