മുംബയ് : സീസണിൽ ഒറ്റക്കളിപോലും ജയിക്കാൻ കഴിയാത്ത മുംബയ് ഇന്ത്യൻസ് രക്ഷപെടാനുള്ള അവസാനത്തെ അടവായി തങ്ങളുടെ മുൻ പേസ് ബൗളറെ കമന്ററി ബോക്സിൽ നിന്ന് കളിക്കളത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. ഐ.പി.എല്ലിന്റെ ഔദ്യോഗിക സംപ്രേക്ഷണാവകാശമുള്ള ചാനലിന്റെ കമന്ററി പാനലിൽ അംഗമായ ധവാൽ കുൽക്കർണിയെയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ മുംബയ് ഇന്ത്യൻസ് ടീമിലെത്തിച്ചത്. കുൽക്കർണി ടീമിന്റെ ബയോ ബബ്‌ളിൽ പ്രവേശിച്ചതായാണ് റിപ്പോർട്ട്.
സൂപ്പർതാരം ജസ്പ്രീത് ബുമ്ര ഉൾപ്പെടെയുള്ള പേസ് ബോളർമാരുടെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ധവാൽ കുൽക്കർണിയെ മുംബൈ ഇന്ത്യൻസ് ഐ.പി.എല്ലിനിടെ സ്വന്തമാക്കിയത്. പരിശീലന സെഷനിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ കുൽക്കർണിയെ കളത്തിലിറക്കുമെന്നാണ് ധാരണ. മുപ്പത്തിമൂന്നുകാരനായ കുൽക്കർണി വൈകാത ടീമിനൊപ്പം പരിശീലനം ആരംഭിക്കുമെന്നും ടീം വൃത്തങ്ങൾ വെളിപ്പെടുത്തി.
മുംബയ്‌യുടെ പ്രധാന ബൗളിംഗ് പ്രതീക്ഷയായിരുന്ന ജസ്പ്രീത് ബുംറയ്ക്ക് ഇതുവരെ കാര്യമായി തിളങ്ങാനായിട്ടില്ല. എട്ടു മത്സരങ്ങളിൽനിന്ന് 229 റൺസ് വഴങ്ങിയ ബുംറ ആകെ വീഴ്ത്തിയത് അഞ്ച് വിക്കറ്റ് മാത്രമാണ്. മറ്റ് പേസർമാരായ ജയ്ദേവ് ഉനദ്കദ്, മലയാളി താരം ബേസിൽ തമ്പി, വിദേശ താരം ഡാനിയൽ സാംസ് തുടങ്ങിയവർക്കും ഇതുവരെ കാര്യമായി തിളങ്ങാനായിട്ടില്ല. അഞ്ച് മത്സരങ്ങളിൽനിന്ന് 190 റൺസ് വഴങ്ങിയ ഉനദ്കട് ആകെ വീഴ്ത്തിയത് ആറു വിക്കറ്റുകൾ. അഞ്ച് മത്സരങ്ങളിൽനിന്ന് 209 റൺസ് വഴങ്ങിയ സാംസിനും നേടാനായത് ആറു വിക്കറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |