മലപ്പുറം: ഗാലറിയെ ആവേശക്കടലാക്കിയ ജനസാഗരത്തെ സാക്ഷിനിറുത്തി സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഏഴാം പട്ടാഭിഷേകം. തിങ്കളാഴ്ച രാത്രി പയ്യനാട് സ്റ്റേഡിയം വേദിയായ പെനാൽറ്റി ഷൂട്ടൗട്ടോളം നീണ്ട ഫൈനലിൽ കരുത്തരായ ബംഗാളിനെ കീഴടക്കിയാണ് മലയാളികളായ ഫുട്ബാൾ പ്രേമികൾക്ക് പെരുന്നാൾ സമ്മാനമായി കേരളത്തിന്റെ ചുണക്കുട്ടികൾ സന്തോഷ് ട്രോഫി കിരീടം ഉയർത്തിയത്.
ത്രില്ലർ സിനിമ പോലെ അത്യന്തം ഉദ്വേഗജനകമായിരുന്നു ഫൈനൽ പോരാട്ടം. നിശ്ചിത സമയത്ത് ഇരുകൂട്ടർക്കും വലകുലുക്കാനാകാതെ വന്നപ്പോൾ മത്സരം അധിക സമയത്തേക്ക്... അധിക സമയത്ത് 96-ാം മിനിട്ടിൽ ബംഗാളിന്റെ ദിലിപ് ഒറോണിന്റെ ക്ലോസ് റേഞ്ച് ഹെഡ്ഡർ കേരളത്താരങ്ങളേയും അർത്തലയ്ക്കുന്ന ഗാലറിയേയും നിശബ്ദമാക്കി വലയ്ക്കകത്തേക്ക്. ബംഗാൾ ഒരുഗോളിന് മുന്നിൽ. ടൂർണമെന്റിൽ പിന്നിൽ നിന്ന് തിരിച്ചടിച്ച പാരമ്പര്യം ഉണ്ടായിരുന്ന കേരള താരങ്ങൾ പതറിയില്ല. അധികസമയം അവസാനിക്കാറാകവെ 117-ാം മിനിട്ടിൽ നൗഫലിന്റെ ക്രോസിൽ നിന്ന് മുഹമ്മദ് സഫ്നാദ് കേരളത്തെ ഒപ്പമെത്തിച്ചപ്പോൾ ഗാലറി പൊട്ടിത്തെറിച്ചു. കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്... ഷൂട്ടൗട്ടിൽ കേരളം അഞ്ച് കിക്കും വലയിലാക്കിയപ്പോൾ ബംഗാളിന് നാലെണ്ണമേ ഗോളാക്കാൻ പറ്റിയുള്ളൂ. ബംഗാളിന്റെ രണ്ടാം കിക്കെടുത്ത സജൽ ബാഗാണ് അവസരം നഷ്ടപ്പെടുത്തിയത്. ഷൂട്ടൗട്ടിൽ കേരളത്തിന് വേണ്ടി സഞ്ജു,ബിബിൻ ,ജിജോ ജോസഫ്,ജെസിൻ ഫസലു റഹ്മാൻ എന്നിവരാണ് ലക്ഷ്യം കണ്ടത്.
നൗഫലിനും റാഷിദിനും വീട്
തിരുവനന്തപുരം: സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ അഭിമാനം വാനോളമുയർത്തിയ തിരുവമ്പാടി സ്വദേശി നൗഫലിന് ഡി.വൈ.എഫ്.ഐയും കല്പറ്റക്കാരൻ മുഹമ്മദ് റാഷിദിന് ടി.സിദ്ധിഖ് എം.എൽ.എയും വീട് വച്ച് നൽകും. ഡി.വൈ.എഫ്. ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും നൗഫലിന് വീട് വച്ചുനൽകുക.
ഇന്നലെ റാഷിദിനെ അഭിനന്ദിക്കാൻ താമസസ്ഥലത്ത് എത്തിയപ്പോഴാണ് വീടും സ്ഥലവും ഇല്ലെന്നറിയുന്നതെന്നും ഉടൻ റാഷിദിന് വീടും സ്ഥലവും ഒരുക്കാൻ നടപടി തുടങ്ങുമെന്നും കല്പറ്റ എം.എൽ.എ ടി. സിദ്ധിഖ് ഫേസ് ബുക്കിലൂടെ അറിയിച്ചു. കേരള ടീമിന് ഒരു കോടിരൂപ നൽകുമെന്ന് പ്രവാസി സംരംഭകൻ ഡോ.ഷംഷീർ വയലിൽ പ്രഖ്യാപിച്ചിരുന്നു. സർക്കാരിന്റെ പാരിതോഷികം മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് വന്നശേഷമാകും പ്രഖ്യാപിക്കുക.
സന്തോഷ് ട്രോഫിക്ക് ഇനിയില്ലെന്ന്
ക്യാപ്ടനും കാവൽക്കാരനും
ഇനിയൊരു സന്തോഷ് ട്രോഫിയിൽ കളിക്കാനില്ലെന്ന തീരുമാനത്തിലാണ് കേരളത്തിന്റെ ക്യാപ്ടനും ടൂർണമെന്റിലെ താരവുമായ ജിജോ ജോസഫും സൂപ്പർ ഗോൾ കീപ്പർ മിഥുനും. കേരളത്തെ ചാമ്പ്യൻമാരാക്കിയ ചാരിതാർത്ഥ്യത്തിലാണ് ഇരുവരും പുതുതലമുറയ്ക്ക് അവസരം നൽകാനായി സന്തോഷ് ട്രോഫിയിൽ നിന്ന് ബൂട്ടഴിക്കുന്നത്. ആദ്യമത്സരത്തിൽ നേടിയ ഹാട്രിക് അടക്കം അഞ്ച് ഗോളാണ് ജിജോ നേടിയത്. ക്യാപ്ടനെന്ന നിലയിലും കൈയടി നേടി. മുപ്പതുകാരനായ ജിജോയുടെ ആറാം സന്തോഷ് ട്രോഫി ആയിരുന്നു ഇത്. എസ്.ബി.ടിയിലെ ജീവനക്കാരനായ ജിജോ തിരൂർ കൊഞ്ചിറ സ്വദേശിയാണ്.
2018ൽ ബംഗാളിനെ ഫൈനലിൽ തോൽപ്പിച്ച് കേരളം ചാമ്പ്യൻമാരാകുമ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിലുൾപ്പെടെ താരമായത് ഗോൾകീപ്പർ മിഥുനായിരുന്നു. ഇത്തവണയും മിഥുന്റെ കൈകൾ കേരളത്തിന് രക്ഷയായി. ഏഴ് വർഷമായി സന്തോഷ് ട്രോഫി കളിക്കുന്നുണ്ട്. ഇനി സന്തോഷ് ട്രോഫിയിൽ നിന്ന് വിരമിക്കുകയാണ്. ജോലി ലഭിക്കുന്ന ഒരു സാഹചര്യമുള്ളതിനാൽ പുതിയ ആളുകൾക്കും അവസരം കൊടുക്കണം. ഐ.എസ്.എല്ലിൽ അവസരം ലഭിച്ചാൽ മത്സരക്കാനിറങ്ങും. എറണാകുളത്ത് എസ്.ബി.ഐയിലാണ് ജോലി ചെയ്യുന്നത്.-28 കാരനായ മിഥുൻ കേരള കൗമുദിയോട് പറഞ്ഞു. കണ്ണൂർ സ്വദേശിയാണ്.
സഞ്ജുവിന്റെ പിതാവ് സാംസണ് നന്ദി പറഞ്ഞ് നിജോയും കുടുംബവും
വിഴിഞ്ഞം: മലപ്പുറത്ത് നിജോ സന്തോഷ് ട്രോഫി നേടിയതിന്റെ ആഹ്ലാദ തിമിർപ്പിൽ ആറാടുമ്പോൾ പിതാവ് ഗിൽബർട്ട് ഉൾക്കടലിൽ വലയെറിഞ്ഞ് മീൻ വാരിയെടുക്കുകയായിരുന്നു. പിറ്റേന്ന് പുലർച്ചെ കടപ്പുറത്ത് വള്ളം അടുപ്പിച്ചപ്പോൾ തന്നെ പൂവാർ തീരമാകെ ആഹ്ലാദം അലതല്ലുന്നതാണ് ഗിൽബർട്ട് കണ്ടത്. മകൻ നിജോ ഉൾപ്പെടുന്ന കേരള ടീം സന്തോഷ് ട്രോഫി നേടിയിരിക്കുന്നു! വീട്ടിലെത്തി. മകനുമായി ഫോണിൽ സംസാരിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞു.
പൂവാർ ചന്തവിളാകം സ്വദേശിയായ 23കാരൻ നിജോയുടെ (മഹേഷ്) ഫുട്ബാളിലെ കഴിവ് തിരിച്ചറിഞ്ഞത് ക്രിക്കറ്റ് താരം സഞ്ജുവിന്റെ പിതാവ് സാംസൺ ആയിരുന്നു. പലരും നിരുത്സാഹപ്പെടുത്തിയപ്പോഴും വീഴ്ചകളിലും താങ്ങായി നിന്ന് പ്രോത്സാഹനം നൽകിയത് സാംസൺ ആയിരുന്നുവെന്ന് നിജോയും കുടുംബവും പറയുന്നു. രാജസ്ഥാനെതിരെ നിജോ ഗോൾ നേടിയിരുന്നു. നിജോയുടെ വീട്ടിൽ അമ്മ തങ്കവും സഹോദരൻ നിജിനും സഹോദരി നിജിതയും പ്രാർത്ഥനയോടെയാണ് ഫൈനൽ കണ്ടത്.
നന്ദി മലപ്പുറം, വീണ്ടും വരാം
ഫൈനൽ ദിവസം ഉച്ച മുതൽ ഗാലറയിൽ ഇരിപ്പുറപ്പിച്ച ആരാധകർക്കുള്ള പെരുന്നാൾ സമ്മാനമായിരുന്നു കേരളത്തിന്റെ കിരീടം. ഗാലറിയിൽ കയറാനാകാതെ നിരവധിപ്പേർ സ്റ്റേഡിയത്തിന് പുറത്തുമുണ്ടായിരുന്നു. ഇടയ്ക്ക് പിന്നിലായ കേരളത്തെ ആവേശം പകർന്നു നൽകി മുന്നിലെത്തിച്ചത് ഗാലറിയിലെ പതിനായിരങ്ങളാണെന്ന കാര്യത്തിൽ സംശയമില്ല. മത്സര ശേഷം കേരള ടീം ഗാലറിക്ക് മുന്നിൽ നന്ദി പറഞ്ഞു. മലപ്പുറത്തുകാരുടെ ഫുട്ബാൾ ആവേശം കണ്ട് ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ചില മത്സരങ്ങൾ പയ്യനാട്ട് നടത്തുന്നതിനുള്ള പ്രാരംഭ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.
ബിനോ വാക്കുപാലിച്ചുകേരളത്തിലെ ഫുട്ബാളാരാധകർക്കുള്ള പെരുന്നാൾ സമ്മാനമാണ് സന്തോഷ് ട്രോഫി കിരീടമെന്ന് കേരളാ കോച്ച് ബിനോ ജോർജ് കേരളകൗമുദിയോട് പറഞ്ഞു. അവസാന നിമിഷത്തിലും സന്തോഷ് ട്രോഫി കിരീടം നമ്മുടെ മണ്ണിൽ നമുക്ക് തന്നെയെന്ന ആത്മ വിശ്വാസമുണ്ടായിരുന്നു. അത് തന്നെയാണ് സംഭവിച്ചതും. ബംഗാളിന് നമ്മുടെ നീക്കങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. അത് കൊണ്ടാണ് ഫൈനലിൽ വാശിയേറിയ മത്സരം നടക്കാൻ കാരണം. ബംഗാൾ ആദ്യ ഗോൾ നേടിയപ്പോൾ ചെറിയ സങ്കടമുണ്ടായി. ആർത്തിരമ്പുന്ന ഗാലറി വിഷമത്തിലാവുമോ എന്നതായിരുന്നു ചിന്ത. പക്ഷെ തിരിച്ചടിക്കുമെന്ന വിശ്വാസത്തിനൊപ്പം നിന്നു. ഞാൻ ഉറപ്പ് പറഞ്ഞിരുന്ന പെരുന്നാൾ സമ്മാനം കൊടുക്കാനായതിൽ വലിയ സന്തോഷമുണ്ട്.- ബിനോ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |