ഇന്ത്യൻ ഫുട്ബാളിന്റെ , പ്രത്യേകിച്ച് കേരള ഫുട്ബാളിന്റെ ഗൃഹാതുര സ്മരണകളിൽ നിന്ന് മായാത്ത പേരാണ് സന്തോഷ് ട്രോഫി. ഇന്ത്യക്കാരന്റെ ലോകകപ്പെന്നാണ് ഈ ടൂർണമെന്റ് ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്. ഐ.എസ്.എല്ലും ഐ ലീഗും കളം നിറഞ്ഞപ്പോൾ സന്തോഷ് ട്രോഫി യുവതലമുറയ്ക്ക് കളിച്ചു വളരാനുള്ള ഒരു ടൂർണമെന്റായി ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ മാറ്റി. എങ്കിലും മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ കഴിഞ്ഞ രാത്രി കരുത്തരായ ബംഗാളിനെ ഷൂട്ടൗട്ടിൽ കീഴടക്കി കേരള ടീം ഏറ്റുവാങ്ങിയ സന്തോഷ് ട്രോഫി നമ്മുടെ ഫുട്ബാൾ പ്രേമികളുടെ മനസിൽ ആവേശപ്പൂത്തിരികൾ നിറച്ചു.
പയ്യനാട്ടെ ഗാലറിയിൽ സൂചിപ്പഴുതുപോലുമില്ലാതെ തിങ്ങി നിറഞ്ഞിരുന്ന് ആരവമുയർത്തിയ പുരുഷാരത്തിന്റെയുള്ളിൽ ആകാംക്ഷയും സമ്മർദ്ദവും ജനിപ്പിച്ച ഫൈനലിനൊടുവിലാണ് ജിജോ ജോസഫ് എന്ന കേരള ക്യാപ്ടൻ കപ്പ് ഏറ്റുവാങ്ങിയത്. ഗോളില്ലാത്ത 90 മിനിട്ടുകൾക്ക് ശേഷം ബംഗാൾ മുന്നിലെത്തിയ അധിക സമയത്തിന്റെ ആദ്യ പകുതിയും കേരളം തിരിച്ചടിച്ച അധികസമയത്തിന്റെ രണ്ടാം പകുതിയും കാൽപ്പന്തുകളിയുടെ ആരാധകരെ ഷൂട്ടൗട്ടിന്റെ ആവേശത്തിലേക്കാനയിച്ചു.ഷൂട്ടൗട്ടിൽ ബംഗാൾ ഒരു ഷോട്ട് വലയ്ക്ക് മുകളിലേക്ക് പറത്തിയപ്പോൾ കേരളം അഞ്ച് കിക്കും വലയിലാക്കി സ്വന്തം മണ്ണിൽ കിരീടമുയർത്തി.
ഷൂട്ടൗട്ടിലൂടെ കേരള ടീം ആരാധക ഹൃദയങ്ങൾക്ക് നൽകിയത് പെരുന്നാൾ സമ്മാനമായിരുന്നു. അവസാനം വരെ പൊരുതി നിന്ന ശേഷമാണ് വംഗനാട്ടുകാർ ഷൂട്ടൗട്ടിൽ പരാജയപ്പെട്ടത്.
അധിക സമയത്ത് കേരളത്തിന് വേണ്ടി മുഹമ്മദ് സഫ്നാദും ബംഗാളിന് വേണ്ടി ദിലിപ് ഒറോണുമാണ് ഗോൾ നേടിയത്. ഷൂട്ടൗട്ടിൽ കേരളത്തിന് വേണ്ടി കിക്കുകൾ വലയിലാക്കിയത് സഞ്ജു,ബിബിൻ ,ജിജോ ജോസഫ്,ജെസിൻ, ഫസലുറഹ്മാൻ എന്നിവരാണ്. ബംഗാളിന്റെ സജൽ ബാഗാണ് ഷൂട്ടൗട്ടിലെ രണ്ടാമത്തെ കിക്ക് പാഴാക്കി കേരളത്തിന് അവസരം തുറന്നുതന്നത്.
ഇത് ഏഴാം തവണയാണ് കേരളം സന്തോഷ് ട്രോഫി ചാമ്പ്യന്മാരാകുന്നത്. ബംഗാളിനെ തോൽപ്പിച്ച് കിരീടം നേടുന്നത് രണ്ടാം തവണയും. 2018ൽ കൊൽക്കത്തയിൽ വെച്ചാണ് ആദ്യമായി കേരളം സന്തോഷ് ട്രോഫി ഫൈനലിൽ ബംഗാളിനെ തോൽപ്പിക്കുന്നത്.അന്നും ഷൂട്ടൗട്ടിലായിരുന്നു കേരളത്തിന്റെ വിജയം. രണ്ട് തവണയും കേരളത്തിന്റെ വലകാത്തത് മിഥുനാണ്. രണ്ട് തവണ കേരളം ഫൈനലിൽ ബംഗാളിനോട് പരാജയപ്പെട്ടിട്ടുമുണ്ട്.
ഈ സന്തോഷ് ട്രോഫിയിൽ രണ്ട് തവണയാണ് കേരളം ബംഗാളിനെ നേരിട്ടത്. രണ്ട് തവണയും വിജയം നേടാൻ കേരളത്തിന്റെ ചുണക്കുട്ടികൾക്കായി. ഗ്രൂപ്പ് റൗണ്ടിലായിരുന്നു ആദ്യ വിജയം.
ഫൈനൽ മത്സരത്തിന്റെ ആദ്യ 90 മിനിട്ട് ഇരു ടീമുകളും ആക്രമിച്ചാണ് കളിച്ചത്. ഇരു ടീമുകളുടേയും പ്രതിരോധ താരങ്ങൾ ഗോൾ ശ്രമങ്ങളൊക്കെയും തകർത്തെറിഞ്ഞു. അധികം സമയത്തെ 96ാം മിനിട്ടിൽ ബംഗാളിന്റെ ദിലിപ് ഒറോണാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. 117ാം മിനിട്ടിലാണ് കേരളത്തിന്റെ മുഹമ്മദ് സഫ്നാദ് ബംഗാളിനെതിരെ ഗോൾ നേടി സമനില പിടിച്ചത്.
രാജസ്ഥാനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കേരളം സ്വന്തം മണ്ണിൽ സന്തോഷ് ട്രോഫി സ്വന്തമാക്കാനുള്ള പടയോട്ടം തുടങ്ങിയത്. തുടർന്ന് വെസ്റ്റ് ബംഗാളുമായുള്ള ഗ്രൂപ്പ് മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജയിച്ചു. മേഘാലയയുമായുള്ള മൂന്നാം മത്സരത്തിൽ 2-2 സമനിലയിൽ കളി അവസാനിച്ചത് കേരളത്തിന്റെ പാളിച്ചകളെ തുറന്നു കാട്ടുന്നതായിരുന്നു.ആ പാളിച്ചകൾ തിരുത്തി നാലാം മത്സരത്തിൽ പഞ്ചാബിനെ 2-1ന് പരാജയപ്പെടുത്തി സെമി ടിക്കറ്റെടുത്തു.
സെമിയിൽ എതിരാളികളായിരുന്ന കർണാടകയെ 7-3ന് പരാജയപ്പെടുത്തിയാണ് ഫൈനൽ പ്രവേശനം നേടിയത്.
ടൂർണമെന്റിൽ ആകെ 19 ഗോളുകളാണ് കേരളം നേടിയത്. വഴങ്ങിയത് ഏഴ് ഗോളുകളും.
ഈ കിരീടവിജയം കേരളത്തിലെ ഫുട്ബാളിന് നൽകുന്ന ആവേശം ഒട്ടും ചെറുതല്ല. ഇന്ത്യൻ ഫുട്ബാൾ ഭൂപടത്തിൽനിന്ന് മാഞ്ഞുപോകാൻ തുടങ്ങിയിരുന്ന കേരളത്തിന്റെ സാന്നിദ്ധ്യം തിരികെയെത്തിക്കുന്നതിന് പ്രോത്സാഹനജനകമാണ് ജിജോയും കൂട്ടരും നേടിയെടുത്ത സന്തോഷ് ട്രോഫി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |