SignIn
Kerala Kaumudi Online
Friday, 29 March 2024 5.34 PM IST

ചരിത്ര പുരുഷന്മാർ

badminton

ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ ഒരേ സമയം നടത്തുന്ന രണ്ട് ടൂർണമെന്റുകളാണ് തോമസ് കപ്പും ഉൗബർ കപ്പും. തോമസ് കപ്പ് പുരുഷന്മാരുടെ ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പാണ്. ഉൗബർ കപ്പ് വനിതകളുടേത്. ടെന്നിസിലെ ഡേവിസ് കപ്പ് മാതൃകയിൽ സിംഗിൾസുകളും ഡബിൾസും ഇടകലർത്തിയുള്ള ഫോർമാറ്റാണ് തോമസ് കപ്പിലും പുരുഷ ബാഡ്മിന്റണിലെ ലോകകപ്പെന്ന് വിശേപ്പിക്കാവുന്ന തോമസ് കപ്പ് 1948- 49 സീസണിൽ തുടങ്ങിയതാണ്. അതായത് ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടിയതിന് തൊട്ടുപിന്നാലെ. പക്ഷേ ഇന്നേവരെ ആ കിരീടത്തിൽ ഒന്ന് മുത്തമിടാൻ പോയിട്ട് ഫൈനലിൽ കളിക്കാൻ പോലും ഇന്ത്യൻ ടീമിന് കഴിഞ്ഞിരുന്നില്ല. അവിടെയാണ് ഇന്നലെ എച്ച് .എസ് പ്രണോയ്‌യും കൂട്ടരും ചരിത്രമെഴുതി സ്വർണം സ്വന്തമാക്കിയത്.

സൈന നെഹ്‌വാൾ,പി.വി സിന്ധു തുടങ്ങിയ വനിതാ താരങ്ങളുടെ നിഴലിലായിരുന്ന ഇന്ത്യൻ ബാഡ്മിന്റണിലെ പുരുഷകേസരികളുടെ സ്വർണപ്രഭയിലേക്കുള്ള തിരിച്ചുവരവാണ് ഈ തോമസ് കപ്പിൽ കണ്ടത്. പ്രകാശ് പദുക്കോണും പുല്ലേല ഗോപിചന്ദും യു.വിമൽകുമാറുമൊക്കെ കളിച്ചിരുന്ന കാലത്ത് നടക്കാത്തതാണ് പ്രണോയ്‌യും കിഡംബി ശ്രീകാന്തും ലക്ഷ്യസെന്നും അർജുനും സാത്വിക്കും ചിരാഗ് ഷെട്ടിയുമൊക്കെ ചേർന്ന് നേടിയെടുത്തത്.

14 തവണ തോമസ് കപ്പ് ചാമ്പ്യന്മാരായിട്ടുള്ള ടീമും നിലവിലെ ജേതാക്കളുമായിരുന്നു ഇന്തോനേഷ്യ. ആദ്യം നടന്ന പുരുഷ സിംഗിൾസ് മത്സരത്തിൽ യുവതാരം ലക്ഷ്യ സെൻ, പിന്നാലെ നടന്ന ഡബിൾസ് മത്സരത്തിൽ സാത്വിക് സായ് രാജ് – ചിരാഗ് ഷെട്ടി സഖ്യം, മൂന്നാമത്തെ മത്സരത്തിൽ കിഡംബി ശ്രീകാന്ത് എന്നിവർ ഇന്തോനീഷ്യൻ താരങ്ങളെ തകർത്തതോടെയാണ് ഇന്ത്യയെത്തേടി കീരീടമെത്തിയത്.

ആദ്യ മൂന്ന് കളിയും ജയിച്ച് ഇന്ത്യ സ്വർണമെഡൽ നേടിയതോടെ പ്രണോയ് കളിക്കേണ്ടിയിരുന്ന മൂന്നാം സിംഗിൾസ് മത്സരവും അർജുൻ ഇറങ്ങേണ്ടിയിരുന്ന രണ്ടാം ഡബിൾസ് മത്സരവും കളിക്കേണ്ടിവന്നില്ല.ഫൈനലിലെ ആദ്യ മത്സരത്തിൽ ലക്ഷ്യ സെൻ, ആന്തണി ഗിന്റിംഗിനെ 8–21, 21–17, 21–16 എന്ന സ്കോറിനാണു കീഴടക്കിയത്. ഒരു മണിക്കൂറും അഞ്ചുമിനിട്ടും നീണ്ട പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ ജയം പിടിച്ചെടുത്തത്.

ഡെൻമാർക്കിനെ സെമിയിൽ 3–2നു മറികടന്നായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശം. ക്വാർട്ടറിൽ മലേഷ്യയെയാണ് ഇന്ത്യ തകർത്തത്.ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് – ചിരാഗ് സഖ്യം മുഹമ്മദ് അഹ്‌സാൻ– കെവിൻ സഞ്ജയ സഖ്യത്തെയാണ് കീഴടക്കിയത്. ആദ്യ ഗെയിം നഷ്ടമായ ഇന്ത്യൻ ഡബിൾസ് സഖ്യം ഉജ്വലമായി തിരിച്ചടിച്ച് മത്സരം 18–21, 23–21, 21–19 എന്ന സ്കോറിനാണു സ്വന്തമാക്കിയത്. മൂന്നാം മത്സരത്തിൽ കിഡംബി ശ്രീകാന്ത് നേരിട്ടുള്ള ഗെയിമുകൾക്ക് ജോനാഥൻ ക്രിസ്റ്റിയെ (21–15, 23–21) തകർത്തു.

ഫൈനലിൽ ഇന്ത്യയുടെ പ്രകടനം

1-0

ആദ്യ സിംഗിൾസിൽ ലക്ഷ്യ സെൻ 8-21, 21-17, 21-16 എന്ന സ്കോറിന് ആന്റണി ഗിന്റിങ്ങിനെ തോൽപ്പിച്ചു.

2-0

ആദ്യ ഡബിൾസിൽ സാത്വിക് സായ്‌രാജ് -ചിരാഗ് ഷെട്ടി സഖ്യം മുഹമ്മദ് അഹ്‌സൻ - കെവിൻ സഞ്ജയ സുകമുൽജോ സഖ്യത്തെ 18-21, 23-21, 21-19 ന് മറികടന്നു.

3-0

നിർണായകമായ രണ്ടാം സിംഗിൾസ് പോരാട്ടത്തിൽ കിഡംബി ശ്രീകാന്ത് 21-15, 23-21 ന് ജൊനാഥൻ ക്രിസ്റ്റിയെ തകർത്തതോടെ ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങൾ ശേഷിക്കേ സ്വർണനേട്ടം.

അഭിനന്ദന പ്രവാഹം തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ആദ്യമായി സ്വർണം നേടിയ ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ ടീമിന് അഭിനന്ദന പ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ടീമിന് അഭിനന്ദനമറിയിച്ചു.

കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ, ബിജെപി എം.പിയും മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ ,ബോളിവുഡിലെയും ഇന്ത്യൻ കായികരംഗത്തെ പ്രമുഖർ എന്നിവരെല്ലാം ഇന്ത്യയുടെ നേട്ടം സോഷ്യൽ മീഡിയയിൽ ആഘോഷമാക്കി. ബാഡ്മിന്റണിലെ ഈ വിജയം 1983-ലെ ലോകകപ്പ് ജയത്തേക്കാൾ വലുതാണെന്ന് ഞാൻ പറയും. ഇത്ര വലിയ ഒരു നേട്ടം നമ്മൾ സ്വന്തമാക്കുമെന്ന് ആരും തന്നെ കരുതിയിരിക്കില്ല. ബാഡ്മിന്റണിൽ മാത്രമല്ല, ഇന്ത്യൻ കായികരംഗത്തിനാകെ ആകെ ഇത് ചരിത്രനേട്ടമാണ്കൂടിയാണ്. ക്രിക്കറ്റിനെ മാറ്റി നിറുത്തിയാല്‍, ഈ രാജ്യത്തെ മറ്റൊരു കായിക ഇനത്തിനും ഇത്തരത്തിലുള്ള ഒരു ടീമിനെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല.1983ലെ ലോകകപ്പ് നേട്ടം ഇന്ത്യയിൽ ക്രിക്കറ്റിന് നൽകിയ ഉണർവിനേക്കാൾ കൂടുതൽ ഈ സ്വർണനേട്ടം ഇന്ത്യൻ കായികരംഗത്തിന് നൽകും. - പുല്ലേല ഗോപിചന്ദ് .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, BADMINTON
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.