ഡൽഹി ക്യാപ്പിറ്റൽസ് 17റൺസിന് പഞ്ചാബ് കിംഗ്സിനെ തോൽപ്പിച്ചു
മുംബയ് : ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനോട് 17 റൺസിന് തോറ്റതോടെ പഞ്ചാബ് കിംഗ്സ് ഇലവന്റെ പ്ളേ ഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു. ഡി.വൈ പട്ടീൽ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു.മറുപടിക്കിറങ്ങിയ പഞ്ചാബിന് 142/9ലെത്താനേ കഴിഞ്ഞുള്ളൂ.
സീസണിലെ ഏഴാം ജയം നേടിയ ഡൽഹി 13 മത്സരങ്ങളിൽ 14 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയർന്നു. ഏഴാം തോൽവി വഴങ്ങിയ പഞ്ചാബ് 12 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.
മികച്ച ഫോമിലുള്ള ഓപ്പണർ ഡേവിഡ് വാർണറെ ആദ്യ പന്തിൽത്തന്നെ ഡൽഹിക്ക് നഷ്ടമായിരുന്നു. ലിയാം ലിവിംഗ്സ്റ്റണിന്റെ ബൗളിംഗിൽ ചഹറിന് ക്യാച്ച് നൽകിയാണ് വാർണർ ഗോൾഡൻ ഡക്കായി മടങ്ങിയത്. തുടർന്ന് ക്രീസിൽ ഒരുമിച്ച സർഫ്രാസ് ഖാനും (32),മിച്ചൽ മാർഷും (63) ചേർന്ന് ആദ്യ ആഘാതത്തിൽ നിന്ന് ഡൽഹിയെ കരകയറ്റി. രണ്ടാം വിക്കറ്റിൽ 51 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്.16 പന്തുകളിൽ അഞ്ചുഫോറും ഒരു സിക്സും പറത്തിയ സർഫ്രാസിനെ അഞ്ചാം ഓവറിൽ അർഷ്ദീപ് സിംഗ് ചഹറിന്റെ കൈയിലെത്തിക്കുകയായിരുന്നു. തുടർന്നിറങ്ങിയ ലളിത് യാദവും (24) മാർഷും ചേർന്ന് ടീമിനെ11 ഓവറിൽ 98 റൺസിലെത്തിച്ചു.അവിടെ വച്ച് ലളിതിനെയും നഷ്ടമായി. 21 പന്തുകളിൽ ഓരോഫോറും സിക്സുമടിച്ച ലളിതിനെയും അർഷ്ദീപാണ് മടക്കി അയച്ചത്.
തുടർന്ന് മാർഷ് ഒരറ്റത്ത് പോരാട്ടം തുടർന്നെങ്കിലും മറ്റേ അറ്റത്ത് നായകൻ റിഷഭ് പന്തും (7), റോവ്‌മാൻ പവലും (2) പുറത്തായത് ഡൽഹിക്ക് തിരിച്ചടിയായി. 12-ാംഓവറിൽ റിഷഭിനെയും 14-ാം ഓവറിൽ പവലിനെയും പുറത്താക്കിയത് ലിവിംഗ്സ്റ്റണാണ്. 48 പന്തുകളിൽ നാലുഫോറും മൂന്ന് സിക്സും പറത്തിയ മാർഷിനെ 19-ാം ഓവറിൽ റബാദയാണ് തിരിച്ചയച്ചത്.തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മിച്ചൽമാർഷ് അർദ്ധ സെഞ്ച്വറി നേടുന്നത്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് മിച്ചൽ അർദ്ധസെഞ്ച്വറി നേടിയിരുന്നത്.
അവസാന ഓവറിൽ ശാർദൂൽ താക്കൂറിനെ (3) അർഷ്ദീപ് പുറത്താക്കി. അക്ഷർ പട്ടേൽ 17 റൺസുമായി പുറത്താകാതെ നിന്നു.
മറുപടിക്കിറങ്ങിയ പഞ്ചാബിന് ജോണി ബെയർസ്റ്റോയും(28),ശിഖർ ധവാനും (19) മോശമല്ലാത്ത തുടക്കം നൽകിയെങ്കിലും നാലുവിക്കറ്റ് വീഴ്ത്തിയ ശാർദ്ദൂൽ താക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ കുൽദീപ് യാദവും അക്ഷർ പട്ടേലും ഒരു വിക്കറ്റ് വീഴ്ത്തിയ അൻറിച്ച് നോർക്യേയും ചേർന്ന് അവരെ തളച്ചിടുകയായിരുന്നു. ഭനുക രജപക്സ (4), ലിയാം ലിവിംഗ്സ്റ്റൺ(3),ക്യാപ്ടൻ മായാങ്ക് അഗർവാൾ(0) എന്നിവരുടെ പെട്ടെന്നുള്ള പുറത്താകലാണ് ടീമിന്റെ താളം തെറ്റിച്ചത്. 34 പന്തുകളിൽ 44 റൺസ് നേടിയ ജിതേഷാണ് പഞ്ചാബിന്റെ ടോപ് സ്കോറർ.രാഹുൽ ചഹർ 25 റൺസുമായി പുറത്താകാതെ നിന്നു.
പോയിന്റ് പട്ടിക
ടീം ,കളി ,പോയിന്റ് ക്രമത്തിൽ
ഗുജറാത്ത് 13-20
രാജസ്ഥാൻ 13 -16
ലക്നൗ 13 -16
ഡൽഹി 13 -14
ബാംഗ്ളൂർ 13-14
കൊൽക്കത്ത 13 -12
പഞ്ചാബ് 13-12
ഹൈദരാബാദ് 12-10
ചെന്നൈ 13-8
മുംബയ് 12-6
ഇന്നത്തെ മത്സരം
മുംബയ് ഇന്ത്യൻസ് Vs ഹൈദരാബാദ് സൺറൈസേഴ്സ്
ഒൗദ്യോഗികമായി പ്ളേ ഒാഫിലെത്തിയത് ഗുജറാത്ത് ടൈറ്റാൻസ് മാത്രം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |