ലോക ബോക്സിംഗ് ചാമ്പ്യനായി നിഖാത്ത് സരിൻ
ഇസ്താംബുൾ : തുർക്കിയിൽ നടക്കുന്ന ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 52 കിലോ വിഭാഗത്തിൽ സ്വർണംനേടി ഇന്ത്യൻ യുവതാരം നിഖാത്ത് സരിൻ. ഇന്നലെ ഫൈനലിൽ തായ്‌ലാൻഡിന്റെ ജിറ്റ്പോംഗ് ജുഡാമാസിനെ 5-0ത്തിന് തോൽപ്പിച്ചാണ് തെലങ്കാന സ്വദേശിയായ നിഖാത്ത് സ്വർണം നേടിയത്. സ്കോർ : 30-27, 29-28, 29-28, 30-27, 29-28.
ഇത്തവണ ഫൈനലിലെത്തിയ ഏക ഇന്ത്യൻ വനിതാതാരമായ നിഖാത്ത് ജുഡാമാസിനെതിരെ തുടക്കം മുതൽ തകർത്തിടിക്കുകയായിരുന്നു. ആദ്യ റൗണ്ടിൽ നിഖാത്താണ് കൂടുതൽ പഞ്ചുകൾ നടത്തിയത്. രണ്ടാം റൗണ്ടിൽ തായ് താരം ശക്തമായി തിരിച്ചിടിക്കാൻ ശ്രമം നടത്തിയെങ്കിലും നിഖാത്ത് വിട്ടുകൊടുത്തില്ല.തുടർന്നുള്ള റൗണ്ടുകളിൽ നിഖാത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ ജുഡാമാസിന് കഴിഞ്ഞില്ല.മൂന്ന് തവണ ലോക ചാമ്പ്യനായിട്ടുള്ള കസാഖിസ്ഥാന്റെ ഷൈന ഷെകെർബികോവയെ സെമിഫൈനലിൽ കീഴടക്കയെത്തിയ താരമാണ് ജുഡാമാസ്. നിഖാത്ത് സെമിയിൽ ബ്രസീലിന്റെ കരോളിന ഡി അയ്മെയ്ദയെ 5-0ത്തിനാണ് സെമിയിൽ കീഴടക്കിയിരുന്നത്. 25കാരിയായ നിഖാത്ത് മുൻ ലോക യൂത്ത് ചാമ്പ്യനാണ്.
12 താരങ്ങളാണ് ഇന്ത്യയിൽ നിന്ന് ലോക ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചത്.ഇതിൽ പർവീൺ,മനീഷ എന്നിവർ സെമിഫൈനൽ വരെയെത്തി വെങ്കലം നേടിയിരുന്നു.
5
ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയാണ് നിഖാത്ത്.എം.സി മേരികോം,സരിതാ ദേവി, ജെന്നി,മലയാളിയായ കെ.സി ലേഖ എന്നിവരാണ് ഇതിന് മുമ്പ് ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടുള്ളത്.
2018ൽ മേരികോമിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ വനിതാ ബോക്സർ ലോകചാമ്പ്യനാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |