രാജസ്ഥാൻ റോയൽസ് ഐ.പി.എൽ ഫൈനലിൽ
രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂരിനെ 7 വിക്കറ്റിന് കീഴടക്കി
ജോസ് ബട്ട്‌ലർക്ക് സെഞ്ച്വറി
അഹമ്മദാബാദ്: സീസണിലെ നാലാം സെഞ്ച്വറിയുമായി ജോസ് ബട്ട്ലർ നിറഞ്ഞാടിയ ഐ.പി.എൽ രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ 7 വിക്കറ്റിന് കീഴടക്കി രാജസ്ഥാൻ റോയൽസ് ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. മറുപടിക്കിറങ്ങിയ രാജസ്ഥാൻ 18.1 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (161/3). 60 പന്ത് നേരിട്ട് 6 സിക്സും 10 ഫോറും ഉൾപ്പെടെ 106 റൺസുമായി പുറത്താകാതെ ബട്ട്‌ലർ രാജസ്ഥാനെ വിജയതീരത്തെത്തിക്കുകയായിരുന്നു. യശ്വസി ജയ്‌സ്വാളിനൊപ്പം (13 പന്തിൽ 21) വെടിക്കെട്ട് തുടക്കമാണ് ബട്ട്‌ലർ രാജസ്ഥാന് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും 31 പന്തിൽ 61 റൺസ് അടിച്ചെടുത്തു. ജയ്സ്വാളിനെ കൊഹ്‌ലിയുടെ കൈയിൽ എത്തിച്ച് ഹാസൽവുഡാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമനായെത്തിയ നായകൻ സഞ്ജു സാംസൺ 21 പന്തിൽ 23 റൺസ് നേടി ജോസിനൊപ്പം സ്കോറുയർത്തി. എന്നാൽ ഹസരങ്കയ്ക്ക് തന്നെ വീണ്ടും വിക്കറ്റ് സമ്മാനിച്ച് മടങ്ങി.വിജയത്തിനരികെ ദേവ്‌ദത്ത് പടിക്കലും (9) പുറത്തായെങ്കിലും ഹെറ്റ്‌മേയറെ (2) കൂട്ടിപിടിച്ച് ബട്ട്‌ലർ രാജസ്ഥാന്റെ ജയം ഉറപ്പിച്ചു. ഹാസൽവുഡ് ബാംഗ്ലൂരിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.
എലിമനേറ്ററിൽ രക്ഷകനായി അവതരിച്ച രജത് പട്ടീദാറാണ് ഇന്നലെയും ബാംഗ്ലൂർ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. 42 പന്തിൽ നിന്ന് 3 സിക്സും 4 ഫോറും ഉൾപ്പെടെ പട്ടീദാർ 58 റൺസ് നേടി. ഗ്ലെൻ മാക്സ്വെല്ലും (13 പന്തിൽ 24), ക്യാപ്ടൻ ഫാഫ് ഡുപ്ലെസിസും ( 25) ഭേദപ്പെട്ട പ്രകടനം നടത്തി. തുടക്കത്തിൽ തന്നെ ബാംഗ്ലൂരിന് മുൻനായകൻ വിരാട് കൊഹ്ലിയെ (7) നഷ്ടമായി.
ഒരു സിക്സടിച്ച് നന്നായി തുടങ്ങിയ കൊഹ്ലിയെ പക്ഷേ രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ പ്രസിദ്ധ് കൃഷ്ണ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺന്റെ കൈയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ പട്ടീദാർ പ്രസിദ്ധിന്റെ പന്തിൽ തുടക്കത്തിൽ നൽകിയ ക്യാച്ച് റയാൻ പരാഗ് കൈവിട്ടതിന് രാജസ്ഥാൻ വലിയ വില നൽകേണ്ടി വന്നു. 13 റൺസേ അപ്പോൾ പട്ടീദാർ നേടിയിട്ടുണ്ടായിരുന്നുള്ളൂ. ഫാഫിനൊപ്പം പട്ടീദാർ രണ്ടാം വിക്കറ്റിൽ 53 പന്തിൽ 70 റൺസാണ് കൂട്ടിച്ചേർത്തത്. ഡുപ്ലെസിസിനെ അശ്വിന്റെ കൈയിൽ എത്തിച്ച് മക്കെയാണ് ബാംഗ്ലൂർ സ്കോർ 79ൽ വച്ച് കൂട്ടുകെട്ട് പൊളിച്ചത്. രണ്ട് സിക്സും ഒരു ഫോറും ഉൾപ്പെടെ അധിവേഗം റൺസുയർത്തിയ മാക്സ്വെല്ലിനെ ബൗൾട്ട് മക്കെയുടെ കൈയിൽ എത്തിച്ചു. പതിനാറാം ഓവറിൽ പട്ടീദാറിനെ അശ്വിൻ മടക്കിയതോടെ ബാംഗ്ലൂരിന്റെ റണ്ണൊഴുക്ക് കുറയുകയായിരുന്നു. അവാസന നാലോവറിൽ രാജസ്ഥാൻ ബൗളർമാർ കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ ബാംഗ്ലൂരിന് 25 റൺസേ നേടാനായുള്ളൂ.
19-ാം ഓവറിൽ പ്രസിദ്ധ് അപകടകാരിയായ ദിനേഷ് കാർത്തിക്കിനേയും (6), ഹസരങ്കയേയും (0 ) അടുത്തടുത്ത പന്തുകളിൽ വീഴ്ത്തിയത് ബാംഗ്ലൂരിന് വലിയി തിരിച്ചടിയായി. ഒന്നാം ക്വാളിഫയറിൽ നിറം മങ്ങിപ്പോയ പ്രസിദ്ധ് പക്ഷേ ഇന്നലെ തകർപ്പൻ തിരിച്ചുവരവ് നടത്തി 4 ഓവറിൽ 22 റൺസ് നൽകി മൂന്ന് വിക്കറ്റ് വീഴ്ത്തി.
മക്കോയിയും മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്വാളിഫയർ ഒന്നിൽ തങ്ങളെ കീഴടക്കിയ ഗുജറാത്തിനോട് പകരം വീട്ടി കിരീടമുയർത്താനുള്ള അവസരമാണ് സഞ്ജുവിനും സംഘത്തിനും കൈവന്നിരിക്കുന്നത്. ആദ്യ സീസണിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനലിൽ എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |