മാഡ്രിഡ്/ മ്യൂണിക്ക് : യൂറോപ്യൻ ഫുട്ബാളിലെ പ്രമുഖ താരങ്ങളായ മാഴ്സെലോയും റോബർട്ട് ലെവാൻഡോവ്സ്കിയും തങ്ങളുടെ തട്ടകം മാറ്റുന്നു.
16 വർഷമായി റയൽ മാഡ്രിഡിനുവേണ്ടി കളിക്കുന്ന മാഴ്സെലോ ക്ളബിനൊപ്പമുള്ള അഞ്ചാം ചാമ്പ്യൻസ് ലീഗ് നേട്ടത്തിന് പിന്നാലെയാണ് തീരുമാനമറിയിച്ചത്. എന്നാൽ ഭാവിയിൽ മറ്റേതെങ്കിലും റോളിൽ ക്ലബ്ബിലേക്കു തിരിച്ചു വരുമെന്ന് മാർസലോ പറഞ്ഞു.
ലിവർപൂളിനെതിരെ ചാമ്പ്യൻസ് ഫൈനലിൽ കളിച്ചില്ലെങ്കിലും റയലിനു വേണ്ടി ട്രോഫി ഏറ്റുവാങ്ങിയത് 34കാരനായ ക്യാപ്ടൻ മാഴ്സെലോ ആയിരുന്നു. സ്പാനിഷ് ക്ലബ്ബിനൊപ്പമുള്ള മാഴ്സെലോയുടെ 25–ാം കിരീടമായിരുന്നു ഇത്. റയലിന്റെ 120 വർഷം നീണ്ട ചരിത്രത്തിൽ മറ്റൊരു കളിക്കാരനും ഇത്ര മികച്ച നേട്ടമില്ല. 16 വർഷമായി റയലിലുള്ള മാഴ്സെലോ ക്ലബ്ബിനു വേണ്ടി അഞ്ഞൂറിലേറെ മത്സരങ്ങൾ കളിച്ചു. മാർസലോയ്ക്കൊപ്പം സ്പാനിഷ് മിഡ്ഫീൽഡർ ഇസ്കോയും ക്ലബ് വിടുന്ന കാര്യം സ്ഥിരീകരിച്ചു.
പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ജർമൻ ക്ലബ് ബയൺ മ്യൂണിക് വിടുന്ന കാര്യം സ്വയം വെളിപ്പെടുത്തുകയായിരുന്നു.. മുപ്പത്തിമൂന്നുകാരനായ താരം തന്നെയാണ് ക്ലബ്ബിൽ ഇനി തുടരുന്നില്ല എന്ന കാര്യം അറിയിച്ചത്. ബയേൺ മ്യൂണിക്കിൽ തന്റെ നല്ല കാലം കഴിഞ്ഞെന്നും ഇനി അവിടെ മുന്നോട്ടു പോകാനാവില്ലെന്നും ലെവൻ പറഞ്ഞു. കഴിഞ്ഞ സീസണുകളിൽ ബയേണിനായി അതിഗംഭീരപ്രകടനം പുറത്തെടുത്ത ലെവൻ ഫിഫ ബെസ്റ്റ പുരസ്കാരവും നേടിയിരുന്നു.
2014ൽ ബൊറൂഷ്യ ഡോർട്ട് മുണ്ടിൽ നിന്നാണ് ലെവൻഡോവ്സ്കി ബയേണിലെത്തുന്നത്. എട്ടുവർഷത്തിനിടെ ക്ളബിനായി 253 മത്സരങ്ങൾ കളിച്ച ലെവാൻ നേടിയത് 238 ഗോളുകളാണ്. ബയേണിനാെപ്പം എട്ട് ബുണ്ടസ് ലീഗ കിരീടങ്ങളിലും ഓരോ ചാമ്പ്യൻസ് ലീഗ്,യുവേഫ സൂപ്പർ കപ്പ്,ക്ലബ് ലോകകപ്പ് കിരീടങ്ങളിലും മുത്തമിട്ടു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |