കാർഡിഫ്: അറുപത്തിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷം ഫുട്ബാൾ ലോകകപ്പിൽ പന്തുതട്ടാനൊരുങ്ങി വേൽസ്. ലോകകപ്പ് യോഗ്യത പ്ലേ ഓഫ് ഫൈനലിൽ യുക്രെയിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് വേൽസ് ഖത്തറിന് ടിക്കറ്റെടുത്ത അവസാന ടീമായത്. 34-ാം മിനിട്ടിൽ വേൽസ് നായകൻ ഗാരത് ബെയ്‌ലിന്റെ ഫ്രീകിക്ക് ഹെഡ്ഡ് ചെയ്ത് അകറ്റാനുള്ള യുക്രെയിൻ താരം ആൻഡ്രി യാർമൊലെങ്കോയുടെ ശ്രമം പിഴച്ച് സ്വന്തം പോസ്റ്റിൽ പന്തെത്തുകയായിരുന്നു. റഷ്യൻ അധിനിവേശത്തിനെതിരെ ചെറുത്ത് നിൽപ്പ് തുടരുന്ന യുക്രെയിൻ ജനതയ്ക്ക് ആശ്വാസ സമ്മാനമായി ലോകകപ്പ് യോഗ്യത ഉറപ്പിക്കാനിറങ്ങിയ യുക്രെയിൻ മത്സരത്തിൽ എല്ലാ മേഖലയിലും ആധിപത്യം പുലർത്തിയെങ്കിലും എതിർവലകുലുക്കാനാകാതെ പോവുകയായിരുന്നു. വേൽസ് ഗോളി വെയ്ൻ ഹെന്നസിയുടെ തകർപ്പൻ സേവുകളാണ് യുക്രെയിന്റെ സ്വപ്നങ്ങ തകർത്തത്. 1958ലാണ് വേൽസ് അവസാനമായി ലോകകപ്പ് കളിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |