ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പര നാളെ മുതൽ
ന്യൂഡൽഹി: ഐ.പി.എൽ പൂരം കഴിഞ്ഞു. ഇനി രാജ്യാന്തര ക്രിക്കറ്റിന്റെ ആവേശ ആരവങ്ങളിലേക്ക് . രണ്ടുമാസത്തെ ഐ.പി.എൽ ബ്രേക്കിന് ശേഷം ട്വന്റി -20 ലോകകപ്പ് ലക്ഷ്യമിട്ട് ടീം ഇന്ത്യ പടയൊരുക്കം പുനരാരംഭിക്കുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി -20 പരമ്പരയിലെ ആദ്യ മത്സരം നാളെ ഡൽഹിയിൽ നടക്കും. രാത്രി ഏഴ് മുതലാണ് മത്സരം. അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നായകൻ രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നീ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചതിനാൽ കെ.എൽ രാഹുലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നത്. ഐ.പി.എല്ലിൽ ഉൾപ്പെടെ മിന്നിത്തിളങ്ങിയ ഒരുപിടി താരങ്ങൾക്ക് രാജ്യാന്തരതലത്തിൽ മികവ് തെളിയിക്കുന്നതിന് കിട്ടിയ സുവർണ അവസരമാണിത്.
കാശ്മീരി പേസർ ഉമ്രാൻ മാലിക്ക് മുതൽ സീനിയർ താരങ്ങളായ ദിനേശ് കാർത്തിക്കും കുൽദീപ് യാദവും പരിക്കിൽ നിന്ന് മോചനം നേടി ഐ.പി.എൽ കിരീടം ഉയർത്തി ഗംഭീര തിരിച്ചുവരവ് നടത്തിയ ഗുജറാത്ത് ടൈറ്റാൻസ് നായകൻ ഹാർദ്ദിക് പാണ്ഡ്യ വരെ ലോക കപ്പ് ടീമിൽ സ്ഥാനമുറപ്പിക്കാൻ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളത്തിൽ ഇറങ്ങുന്നുണ്ട്.
ഒക്ടോബറിലാണ് ആസ്ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ട്വന്റി- 20 ലോകകപ്പ് തുടങ്ങുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷം അയർലൻഡ്, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ് ടീമുകൾക്ക് എതിരെയും ലോകകപ്പിന് മുന്നോടിയായി ഇന്ത്യ ട്വന്റി -20 പരമ്പര കളിക്കുന്നുണ്ട്.
സ്പിൻ ഡിപ്പാർട്ട്മെന്റിൽ നിലവിൽ യൂസ് വേന്ദ്ര ചഹൽ ആണ് രാജ്യത്തെ നമ്പർ വൺ താരം. ഒരുകാലത്ത് ടീമിലെ നിർണായക ഘടകം ആയിരുന്നെങ്കിലും പിന്നീട് തഴയപ്പെട്ട കുൽദീപ് യാദവിന് തിരിച്ചുവരവിനു ഉള്ള അവസരം തെളിഞ്ഞിട്ടുണ്ട്. സ്പിൻ ഓൾ റൗണ്ടർ എന്ന നിലയിൽ ടീമിൽ സ്ഥാനം ഉറപ്പിച്ചിരുന്ന രവിന്ദ്ര ജഡേജ ദുരന്തമായി പോയ ഐ.പി. എൽ സീസണു ശേഷം താളം വീണ്ടെടുത്തോയെന്ന് അറിയാറായിട്ടില്ല. അക്ഷർ പട്ടേലിൽ ജഡേജയുടെ പകരക്കാരനെ പലരും കാണുന്നുണ്ട്. യുവതാരം രവി ബിഷ്ണോയിക്കും അവകാശം ഉന്നയിക്കാനുള്ള അവസരമുണ്ട്.
രോഹിതും രാഹുലും തന്നെ ആയിരിക്കും ലോകകപ്പിൽ ഓപ്പണർമാരാവുക എന്നതാണ് നിലവിലെ തീരുമാനം. ബാക്ക് അപ്പ് ഓപ്പണറായി ഇഷാൻ കിഷനാണ് പ്രഥമ പരിഗണന. മദ്ധ്യനിരയിലും തിളങ്ങാൻ പറ്റുന്ന താരം, വിക്കറ്റ് കീപ്പർ എന്നീ നിലകളിലും മുതൽക്കൂട്ടാണ്. ഇടംകൈയൻ ആണെന്നതും പ്ലസ് പോയിന്റാണ്. ഐ.പി.എല്ലിൽ നിറംമങ്ങിപ്പോയ ഇഷാൻ ഫോം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. റുതുരാജ് ഗെയ്ക്വാദ്, ഐ.പി.എല്ലിൽ ഫിനിഷറായുൾപ്പെടെ തകർത്താടിയ ദിനേഷ് കാർത്തിക്ക് എന്നിവരും ബാക്ക് അപ്പ് ഓപ്പണർ ഓപ്ക്ഷനാണ്. കാർത്തിക്കും ഏത് നമ്പറിലും ബറ്റ് ചെയ്യാൻ സാധിക്കുന്ന മികച്ച വിക്കറ്റ് കീപ്പറാണ്. ഡെത്ത് ഓവറുകളിൽ അതിവേഗം സ്കോർ ചെയ്യുന്ന കാർത്തിക്ക് കിട്ടുന്ന അവസരം നന്നായി ഉപയോഗിച്ചാൽ ആസ്ട്രേലിയയിലേക്ക് ഉറപ്പായും പറക്കും.
പേസ് ഡിപ്പാർട്ട്മെന്റിൽ ഉമ്രാൻ മാലിക്കാണ് താരം. ആവേശ് ഖാൻ, അർഷദീപ്,ഹർഷൽ പട്ടേൽ എന്നിവരും അവസരം മുതലാക്കാൻ കാത്തിരിക്കുകയാണ്.
ഇന്ത്യ -ദക്ഷിണാഫ്രിക്ക ഫിക്സ്ചർ
ഒന്നാം ട്വന്റി-20
നാളെ ഡൽഹിയിൽ
രണ്ടാം ട്വന്റി-20
12ന് കട്ടക്കിൽ
മൂന്നാം ട്വന്റി-20
14ന് വിശാഖപട്ടണത്ത്
നാലാം ട്വന്റി-20
17ന് രാജ്കോട്ടിൽ
അഞ്ചാം ട്വന്റി-20
19ന് ബെംഗളുരുവിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |