ആസ്ട്രിയ 1-1ന് ലോകചാമ്പ്യന്മാരെ സമനിലയിൽ തളച്ചു ക്രൊയേഷ്യ 1-0ത്തിന് ഡെന്മാർക്കിനെ കീഴടക്കി വിയന്ന: ലോകകപ്പ് ജേതാക്കളും നിലവിലെ യുവേഫ നേഷൻസ് ലീഗ് ചാമ്പ്യന്മാരുമായ ഫ്രാൻസിന് പുതിയ സീസണിൽ കഷ്ടകാലം മാറുന്നില്ല. ഈ സീസൺ നേഷൻസ് ലീഗിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും ഫ്രാൻസിന് വിജയം നേടാനായില്ല.കഴിഞ്ഞ രാത്രി ആസ്ട്രിയയോട് സമനിലയിൽ പിരിയുകയായിരുന്നു ലോകചാമ്പ്യന്മാർ. അതേസമയം മറ്റൊരു മത്സരത്തിൽ ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യ വിജയം നേടി.
ലീഗ് എ യിലെ ഗ്രൂപ്പ് ഒന്നിൽ നടന്ന പോരാട്ടത്തിൽ ആസ്ട്രിയയും ഫ്രാൻസും ഒരു ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. 37-ാം മിനിട്ടിൽ ആൻഡ്രിയാസ് വെയ്മാനിലൂടെ ആസ്ട്രിയയാണ് ആദ്യം സ്കോർ ചെയ്തത്. എന്നാൽ 83-ാം മിനിട്ടിൽ സൂപ്പർതാരം കിലിയൻ എംബാപ്പെ ഫ്രാൻസിനായി സമനില ഗോൾ നേടി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ക്രൊയേഷ്യ ഡെന്മാർക്കിനെ കീഴടക്കിയത്. മരിയോ പസലിച്ചാണ് വിജയഗോൾ നേടിയത്. ഈ സീസണിലെ ക്രൊയേഷ്യയുടെ ആദ്യ വിജയമാണിത്.
തോറ്റെങ്കിലും ഗ്രൂപ്പിൽ ഡെന്മാർക്കാണ് ഒന്നാമത്. മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റാണ് ടീമിനുള്ളത്. നാല് പോയിന്റുള്ള ആസ്ട്രിയ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ക്രൊയേഷ്യയ്ക്കും നാല് പോയിന്റാണുള്ളതെങ്കിലും ഗോൾവ്യത്യാസത്തിൽ മൂന്നാമതായി. രണ്ട് പോയിന്റ് മാത്രമുള്ള ഫ്രാൻസ് നാലാമതാണ്. ഫ്രാൻസ് ഇതുവരെ ആദ്യ മത്സരത്തിൽ ഡെന്മാർക്കിനോട് തോറ്റ ഫ്രാൻസ് രണ്ടാം മത്സരത്തിൽ ക്രൊയേഷ്യയോട് സമനിലയിൽ പിരിഞ്ഞിരുന്നു. ഇതോടെ ഫ്രാൻസിന്റെ നോക്കൗട്ട് പ്രവേശനം തുലാസിലായി. ഇനിയുള്ള മത്സരങ്ങളിൽ വിജയിച്ചാലേ ടീമിന് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാനാകൂ. എംബാപ്പെ, കരിം ബെൻസേമ, ആന്റോയിൻ ഗ്രീസ്മാൻ, കോമാൻ, ഹ്യൂഗോ ലോറിസ് തുടങ്ങിയ വമ്പന്മാർ അണിനിരന്നിട്ടും താളം കണ്ടെത്താനാകാത്തതാണ് ഫ്രാൻസിന്റെ പ്രശ്നം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |